കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ യുവാവും സ്കൂൾ വിദ്യാർഥിനിയും ട്രെയിൻ ഇടിച്ചു മരിച്ചു. ചെറുതന കണ്ണോലിൽ കോളനിയിൽ മുരളീധരൻ നായർ – അംബിക ദമ്പതികളുടെ മകൻ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടിൽചിറയിൽ രവീന്ദ്രൻ നായർ – വിമല ദമ്പതികളുടെ മകൾ ദേവിക (16) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30ന് കൊച്ചുവേളി– അമൃത്‌സർ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബൈക്കിൽ ദേശീയപാത വഴി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും പ്ലാറ്റ് ഫോമിന്റെ വടക്കുഭാഗത്ത് അരമണിക്കൂറോളം സംസാരിച്ചു നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ട്രെയിൻ വരുന്ന ശബ്ദംകേട്ട് ഇരുവരും ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ കയറി നിൽക്കുന്നത് സമീപമുള്ള ഗേറ്റ് കീപ്പർ ശ്രദ്ധിച്ചു.
കരുവാറ്റയിൽ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാൽ വേഗത്തിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പർ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ട്രെയിൻ അടുത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണ് എന്നു പറഞ്ഞാണ് ദേവിക രാവിലെ വീട്ടിൽ നിന്നു പോയത്.
ദേവിക ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ശ്രീജിത്തുമായുള്ള അടുപ്പത്തിൽനിന്നു ദേവികയെ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ദേവികയുടെ സംസ്കാരം ഇന്ന് 4ന് നടക്കും. സഹോദരൻ: വൈശാഖ്. ശ്രീജിത്തിന്റെ സംസ്കാരം ഇന്ന് 3ന്.