ADVERTISEMENT

നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ, മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫിസർക്കു മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ചു ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂർ പനവച്ചപറമ്പിൽ കേശവന്റെ മകൾ പ്രസന്നകുമാരി(56) ആണു മരിച്ചത്. ഇന്നലെ രാവിലെ 11ന് ആണ് അപകടം. സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിൻവശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകർ‍ക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സ്നേഹവിരുന്നു നൽകാൻ വീട്ടിലൊരുക്കിയ പന്തൽ അന്ത്യയാത്രയുടേതായി. വിരുന്നൊരുക്കാൻ ഭക്ഷണവും മറ്റും ഏർപ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫിസിലേക്കു പോയത്. 150 പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. 2019ലാണ് പ്രസന്നകുമാരി എംപ്ലോയ്മെന്റ് ഓഫിസറായി മണ്ണാർക്കാട്ടെത്തിയത്. ബുധനാഴ്ച ഓഫിസിൽ സഹപ്രവർത്തകർ യാത്രയയപ്പു നൽകിയിരുന്നു. ദിവസവും മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ ഇറങ്ങി ഓഫിസിലേക്കു നടന്നാണു പോകാറ്. അവിവാഹിതയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT