ഗാന്ധിനഗർ മുടിയൂർക്കര ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവത്തിൽ താരമായി അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്നുള്ള 6 വയസ്സുകാരി ബെഹ്സ. എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ മൊഹമ്മദ് ഫാഹിം കരിമി – എലാഹ സാഹിർ ദമ്പതികളുടെ മകളാണ് ബെഹ്സ കരിമി. ഈ സ്കൂളിൽ ആദ്യമായാണ് വിദേശത്തുനിന്ന് ഒരു വിദ്യാർഥി എത്തുന്നത്. ബെഹ്സ ഉൾപ്പെടെ 16 കുട്ടികളാണ് സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്.
മാതാപിതാക്കളുടെയും സഹോദരൻ ഒരു വയസ്സുകാരൻ ബഹർ കരീമിയുടെയും ഒപ്പം സ്കൂളിലെത്തിയ ബെഹ്സയെ പ്രധാനാധ്യാപിക കെ.സിന്ധുവും മറ്റ് അധ്യാപകരും ചേർന്നു സ്വീകരിച്ചു. കോട്ടയത്ത് തന്നെ പ്രീസ്കൂൾ പഠനം നടത്തിയ ബെഹ്‌സയ്ക്ക് കുറച്ചൊക്കെ മലയാളവും അറിയാം. സ്കൂളിലെ അന്തരീക്ഷവും പുതിയ കൂട്ടുകാരെയും ഒക്കെ ഒരുപാട് ഇഷ്ടമായെന്ന് അറിയാവുന്ന മലയാളത്തിൽ ബെഹ്‌സ പറഞ്ഞു.
2021ൽ എംജി സർവകലാശാലയിൽ മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പഠിക്കാൻ എത്തിയതാണ് പിതാവ് മൊഹമ്മദ് ഫാഹിം. പിന്നീട് ഇവിടെ ഗവേഷക വിദ്യാർഥിയായി. ഗവേഷണം പൂർത്തിയാകാൻ ഇനി 2 വർഷം കൂടിയെങ്കിലും വേണ്ടിവരും. അതുവരെ കുട്ടിയെ ഇവിടെ പഠിപ്പിക്കാമെന്ന് മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
കുട്ടിക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണം വലിയ സന്തോഷം നൽകുന്നതാണെന്നും അവൾക്കു മലയാളം ഇഷ്ടമാണെന്നും പിതാവ് പറയുന്നു. പുസ്തകങ്ങളും യൂണിഫോമും ബാഗും ഒക്കെ സ്കൂളിൽ നിന്ന് കിട്ടിയ ബെഹ്സ വലിയ സന്തോഷത്തിലാണ്. ഗാന്ധിനഗർ എസ്എച്ച്ഒ ടി.ശ്രീജിത്ത്, വാർഡ് അംഗം സാബു മാത്യു തുടങ്ങിയവരും ബെഹ്സയെ സ്വീകരിക്കാൻ എത്തിയിരുന്നു.