പുസ്തകത്തിലെ പൂമ്പാറ്റയ്ക്ക് ഏതു നിറം കൊടുക്കുമെന്നു ചോദിച്ചപ്പോൾ നിമ മിത്രയ്ക്കു മഞ്ഞ മതി. നീല വേണമെന്നായി നിയ മാൻവി. നാളെ സ്കൂളിൽ പോകാനുള്ള ഒരുക്കത്തിൽ അമ്മ ഷിൽന പുതിയ പുസ്തകങ്ങൾക്കു ചട്ടയിടുമ്പോൾ അതിലെ കൗതുകങ്ങൾ കാണുകയായിരുന്നു ഇരട്ടകൾ. തന്നെ ചേർത്തുനിർത്തി, കൂടെ നടന്ന കഥാകൃത്തും ബ്രണ്ണൻ കോളജ് അധ്യാപകനുമായിരുന്ന ഭർത്താവ് കെ.വി.സുധാകരന്റെ ഓർമകൾ കൂടിയാണീ ഇരട്ടകൾ. സുധാകരന്റെ മരണശേഷമാണ് ഷിൽന ഈ മക്കളെ ഗർഭം ധരിച്ചത്. നീണ്ടകാലം പ്രണയിച്ച് 2006ൽ ആയിരുന്നു സുധാകരന്റെയും ഷിൽനയുടെയും വിവാഹം.
കുഞ്ഞുങ്ങളുണ്ടാകാത്തതിനെത്തുടർന്ന് ഐവിഎഫ് ചികിത്സ നടക്കുന്നതിനിടെ, 2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിൽ സുധാകരൻ മരിച്ചു. ചികിത്സയ്ക്കായി സുധാകരന്റെ ബീജം ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു. പാതിവഴിയിൽ തനിച്ചായെങ്കിലും, തന്റെ ജീവിതപ്പാതിയുടെ തുടിപ്പുകൾ എപ്പോഴും കൂടെ വേണമെന്നായിരുന്നു ഫെഡറൽ ബാങ്ക് പുതിയതെരു ബ്രാഞ്ച് മാനേജരായ ഷിൽനയുടെ ആഗ്രഹം.

അങ്ങനെയാണു സുധാകരന്റെ മരണശേഷം ഐവിഎഫ് ചികിത്സ തുടരാൻ ഷിൽന തീരുമാനിച്ചത്. 2018 സെപ്റ്റംബർ 13നു ഇരട്ടക്കുട്ടികൾക്കു ഷിൽന ജന്മം നൽകി. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസിലാണു നിയയും നിമയും ചേർന്നത്. ഇവിടത്തെ നഴ്സറിയിൽത്തന്നെയായിരുന്നു ഇരുവരും പഠിച്ചിരുന്നത്