ചിറയിൻകീഴ് വക്കത്ത് കുടുംബത്തിലെ നാലുപേരെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. നാടിനെ നടുക്കിയ സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും മരണത്തിനു പിന്നിലെ കാരണങ്ങൾ പൊലീസ് കണ്ടെത്തിയിട്ടില്ല. വക്കം ഫാർമേഴ്സ് ബാങ്കിന്റെ മണനാക്ക് ശാഖയിൽ സീനിയർ അക്കൗണ്ടന്റായിരുന്ന വക്കം വെളിവിളാകം ക്ഷേത്രത്തിനു സമീപം അഷ്ടപദിയിൽ അനിൽകുമാർ(50), ഭാര്യ സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനക്കാരി ഷീജ (46), മക്കളായ അശ്വിൻ (25), ആകാശ് (21) എന്നിവരെയാണു കഴിഞ്ഞ 27നു രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സിപിഎം വക്കം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അനിൽകുമാർ. മകൻ അശ്വിൻ ഡിവൈഎഫ്ഐ വക്കം മേഖല പ്രസിഡന്റും എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. സാമ്പത്തിക ബാധ്യതയാണു ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു പറയുമ്പോഴും മരിക്കുന്നതിനു തലേദിവസം പോലും അനിൽകുമാറിന്റെ പെരുമാറ്റത്തിൽ ഒരു വ്യത്യാസവും കണ്ടിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. വക്കം വെളിവിളാകം ക്ഷേത്രകാര്യങ്ങളിൽ കുടുംബത്തോടൊപ്പം സഹകരിക്കാറുള്ള അനിൽകുമാർ പതിവുപോലെ തലേദിവസം വൈകിട്ടും ക്ഷേത്രത്തിലെത്തി സുഹൃത്തുക്കളുമായി ഏറെനേരം സംസാരിച്ചിരുന്നു.
അടുത്ത ബന്ധുവിനോടു നാളെ നിങ്ങൾക്കൊരു പ്രധാന വാർത്ത ഞാൻ എത്തിക്കുന്നുണ്ട് എന്നു പറഞ്ഞിട്ടാണ് അനിൽകുമാർ പിരിഞ്ഞതത്രെ. ഫാർമേഴ്സ് ബാങ്കിൽ നിന്ന് അനിൽകുമാറിന്റെ ഉത്തരവാദിത്തത്തിൽ മറ്റാർക്കോ വേണ്ടി വൻതുക വായ്പയെടുത്തിരുന്നുവെന്നും അതു തിരിച്ചടയ്ക്കാനാവാത്തവിധം കടം പെരുകിയെന്നും നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചു.
സംഭവം നടക്കുന്നതിനു തലേനാൾ ബാങ്കിന്റെ മണനാക്ക് ബ്രാഞ്ചിൽ ഓഡിറ്റിങ്ങിനു സഹകരണ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥസംഘം എത്തിയിരുന്നതായും നടപടിക്രമങ്ങളുടെ ഭാഗമായി ഭാര്യ ഷീജയെ ബാങ്കിൽ വിളിച്ചുവരുത്തി മൊഴിയെടുത്തതായും ജീവനക്കാർ പറഞ്ഞു. അന്നേദിവസം അനിൽകുമാർ ബാങ്കിൽ എത്തിയിരുന്നില്ല. നേരത്തേ ബാങ്കിന്റെ ഹെഡ് ഓഫിസിലായിരുന്ന അനിൽകുമാറിനെ അടുത്തിടെയാണു മണനാക്ക് ബ്രാഞ്ചിലേക്കു സ്ഥലം മാറ്റിയത്.
ആത്മഹത്യാകുറിപ്പിനൊപ്പം ഡയറിയും കണ്ടെടുത്തിരുന്നു. പക്ഷേ ഡയറിയിലെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അനിൽകുമാറിനെ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വക്കം ഗ്രാമപ്പഞ്ചായത്തിലെ സൊസൈറ്റി വാർഡിൽ സിപിഎം സ്ഥാനാർഥിയാക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു.