റോഡ് അപകടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി 33 വർഷം കട്ടിലിൽ കമിഴ്ന്നുകിടന്നു ദുരിതമനുഭവിച്ച ഇഖ്ബാൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ ഗുരുതര പരുക്കുമൂലം കിടപ്പിലായിരുന്ന ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന്റെ (61) അന്ത്യം കഴിഞ്ഞ ദിവസമായിരുന്നു.
1992 ൽ നടന്ന വാഹനാപകടമാണ് ഇഖ്ബാലിന്റെ ജീവിതത്തെ കട്ടിലിലേക്കു ചുരുക്കിയത്. ആലപ്പുഴയിൽ ഇറച്ചിവെട്ടു ജോലിയായിരുന്നു ഇഖ്ബാലിന്. കന്നുകാലികളെ വാങ്ങാൻ പുലർച്ചെ ആലപ്പുഴയിൽനിന്നു ചാലക്കുടിയിലേക്കു പുറപ്പെട്ട മിനിലോറി ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം അരയ്ക്കു താഴേക്കു തളർന്നു. ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയാത്തതിനാൽ കമിഴ്ന്നു കിടന്നായിരുന്നു ജീവിതം. ആശുപത്രിവാസവും ചികിത്സയും സാമ്പത്തികമായി തകർത്തു.
പലരുടെയും സഹായത്തിലാണ് ചികിത്സയും ജീവിതവും മുന്നോട്ടുപോയിരുന്നത്. ഇഖ്ബാലിന്റെ ദുരിതജീവിതത്തെക്കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട വ്യവസായി എം.എ.യൂസഫലി 5 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. ഖബറടക്കം നടത്തി.ഭാര്യ: സൗദ മക്കൾ: ഇർഷാദ്, നൗഷാദ്, മരുമക്കൾ: സൗമി, സെഹ്റ