ചങ്കുനീറിക്കരഞ്ഞ് അച്ഛൻ, കൂട്ടുകാരൻ ജീവനുവേണ്ടി പിടഞ്ഞതിന്റെ ഞെട്ടൽമാറാതെ ദിബീഷ്: നോവായി അനന്തു
Ananthu's death from an electric shock

നാടിന്റെ നോവായി അനന്തു, ഇനി കണ്ണീരോർമ. വൈദ്യുതാഘാതമേറ്റു മരിച്ച അനന്തുവിന്റെ മൃതദേഹം കാണാൻ ജനം ഒഴുകിയെത്തിയപ്പോൾ വെള്ളക്കട്ട വനാതിർത്തിയിലുള്ള, അനന്തുവിന്റെ കൊച്ചുവീടും പരിസരവും സങ്കടക്കടലായി.മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, വി.എം.സുധീരൻ. എം.വി.ജയരാജൻ, തുഷാർ വെള്ളാപ്പള്ളി, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ, എസ്ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി, കെ.രാധാകൃഷ്ണൻ എംപി, വി.കെ.ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ എ.പി.അനിൽകുമാർ, കെ.കെ.ശൈലജ, ചാണ്ടി ഉമ്മൻ, കെ.കുഞ്ഞമ്പു, ലിന്റോ ജോസഫ് തുടങ്ങിയവർ അനന്തുവിന്റെ വീട്ടിലെത്തി അന്ത്യമോപചാരമർപ്പിച്ചു. അനന്തുവിന്റെ വീട് ഇന്ന് രാവിലെ 10.30ന് ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ് കുമാർ സന്ദർശിക്കും.

ഞെട്ടൽ മാറാതെ ദിബീഷ്
വഴിക്കടവ്∙ ആ സംഭവത്തെക്കുറിച്ചു പറയുമ്പോൾ ദിബീഷ് ഷോക്കേറ്റ പോലെയാകും. വാക്കുകൾ വിറയ്ക്കും. ചങ്കിടിപ്പേറും. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാകാതെ കണ്ണീർത്തുള്ളികൾ അടർന്നുവീഴും. പന്നിവേട്ടയ്ക്കൊരുക്കിയ കെണിയിൽനിന്ന് അനന്തുവിനു ഷോക്കേൽക്കുമ്പോൾ കൂടെ ദിബീഷുമുണ്ടായിരുന്നു. അനന്തുവിന്റെ ബന്ധുവായ ദിബീഷ് അരീക്കോട് കാവനൂർ സ്വദേശിയാണ്. ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു.ശനിയാഴ്ച വൈകിട്ടു പന്തുകളി കഴിഞ്ഞു വീട്ടിലെത്തിയ ശേഷമാണു മീൻ പിടിക്കാൻ പോകാൻ തീരുമാനിച്ചതെന്നു ദിബീഷ് പറയുന്നു. വീട്ടിലുണ്ടായിരുന്ന വലയും ചൂണ്ടയുമായി അനന്തുവുൾപ്പെടെ അഞ്ചു പേരാണുണ്ടായിരുന്നത്. കയ്യിൽ ടോർച്ചുണ്ടായിരുന്നു. വീട്ടിൽനിന്നു 300 മീറ്റർ മാത്രം അകലെയുള്ള ഓളിക്കൽ ചോലയിലാണ് അപകടം ഉണ്ടായത്. അനന്തുവാണ് ആദ്യം ചോലയിലിറങ്ങിയത്. ചോലയിലേക്ക് ഇറങ്ങുന്ന ഭാഗത്തു വലിച്ചുകെട്ടിയ കമ്പിയിൽനിന്നു ഷോക്കേറ്റ് അനന്തു വീഴുകയായിരുന്നു. അനന്തുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണു യദുകൃഷ്ണനും ഷാനു വിജയ്ക്കും ഷോക്കേറ്റതെന്നു ദിബീഷ് പറഞ്ഞു.കൂട്ടത്തിലുണ്ടായിരുന്ന മനീഷ് ഓടിപ്പോയി സമീപത്തെ വീട്ടുകാരെ വിവരം അറിയിച്ചു. അങ്കണവാടിക്കു സമീപവും വെള്ളക്കട്ട അങ്ങാടിയിലുമുള്ള ഫ്യൂസുകൾ ഊരിയ ശേഷം നാട്ടുകാരെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്. ആശുപത്രിയിലെത്തിക്കും വഴിയാണ് അനന്തു മരിച്ചത്.