ADVERTISEMENT

വിവാഹത്തട്ടിപ്പു കേസിൽ അറസ്റ്റിലായ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മയെ (30) പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന രേഷ്മയെ ചോദ്യം ചെയ്താലേ വിവാഹത്തട്ടിപ്പിനു പിന്നിലെ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ എന്നു പൊലീസ് അറിയിച്ചു.2014 ൽ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022 ൽ വിവാഹം ചെയ്തു. ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികൾ തുടങ്ങിയവരെയും വിവാഹം ചെയ്തു.

വിവാഹശേഷം കൂടുതൽ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണു വിവരം. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവർക്ക് ഇതിനിടയിൽ ഒരു മകനും ജനിച്ചു. പിടിയിലാകുമ്പോൾ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നൽകിയിരുന്നു. സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ വിവാഹശേഷം ഓരോ വീടുകളിൽനിന്നും മുങ്ങിയത്. ബിഹാറിലെ സ്കൂളിൽ അധ്യാപികയാണെന്നും പറഞ്ഞിട്ടുണ്ട്. വിവാഹം കഴിച്ചവരുടെ വീടുകളിലേക്ക് ഇടയ്ക്കിടെ വിളിക്കാറുണ്ട്. അതിനാൽ ആർക്കും അധികം സംശയമുണ്ടായിട്ടില്ല.  ഓൺലൈൻ വിവാഹ പരസ്യങ്ങൾ കണ്ട് ആദ്യം അമ്മയെന്നു പറഞ്ഞു വിളിക്കുന്ന രേഷ്മ തന്നെയാണ് പിന്നീട് വധുവെന്ന രീതിയിൽ സംസാരിക്കുന്നതും.

ADVERTISEMENT

ബിഹാറിൽ നിന്നെത്തിയ ‘മകൾ’

വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ റജിസ്റ്റർ ചെയ്ത നമ്പറിലേക്കാണ് പഞ്ചായത്തംഗത്തിനു മേയ് 29 ന് ആദ്യം കോൾ ലഭിച്ചത്. ബിഹാറിൽ അധ്യാപികയായ മകൾക്കു വേണ്ടിയുള്ള വിവാഹാലോചനയെന്നു പറഞ്ഞ ശേഷം സ്വന്തം നമ്പർ കൈമാറുകയായിരുന്നു. ബിഹാറിൽ നിന്നു നാട്ടിൽ എത്തിയെന്നറിയിച്ച്  ഈമാസം 4 ന് കോട്ടയത്തെ മാളിലേക്കു പഞ്ചായത്തംഗത്തെ വിളിച്ചുവരുത്തി നേരിൽക്കണ്ടു. 6 ന് അദ്ദേഹവുമായുള്ള വിവാഹം ഉറപ്പിച്ചു.

ADVERTISEMENT

5ന് വിവാഹത്തിനായി തിരുവനന്തപുരത്തേക്ക് രേഷ്മ എത്തിയത് വിവാഹവാഗ്ദാനം നൽകിയിരുന്ന കോട്ടയം സ്വദേശിക്കൊപ്പമാണ്. അന്നുതന്നെ താലികെട്ടാമെന്നു കോട്ടയം സ്വദേശി പറഞ്ഞതനുസരിച്ച് ഇരുവരും ഒരു ക്ഷേത്രത്തിലെത്തിയെങ്കിലും നടയടച്ചതിനാൽ മടങ്ങി. ഈ താലിയാണ് രേഷ്മയുടെ ബാഗിലുണ്ടായിരുന്നത്. തുടർന്ന് വെമ്പായത്തു വച്ച് രേഷ്മ പഞ്ചായത്തംഗത്തിനൊപ്പം സുഹൃത്തിന്റെ വീട്ടിലേക്കു പോയി.

കുടുക്കിയത് പെരുമാറ്റത്തിലെ അസ്വാഭാവികത

ADVERTISEMENT

വിവാഹത്തലേന്ന് വൈകിട്ട് വെമ്പായത്ത് എത്തിയ രേഷ്മയെ പഞ്ചായത്തംഗം ഉഴമലയ്ക്കലിലെ സുഹൃത്തിന്റെ വീട്ടിലാക്കി. വിവാഹം റജിസ്റ്റർ ചെയ്യാൻ ആധാർ കാർഡ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നും ആധാർ കാർഡ് ലിങ്ക് ചെയ്ത ഫോൺ നമ്പർ അമ്മയുടെ കയ്യിലാണെന്നും രേഷ്മ പറഞ്ഞു. വിവാഹ ദിവസം രാവിലെ ബ്യൂട്ടിപാർലറിൽ പോകുന്നതിനു മുൻപ് കുളിച്ചെന്നു രേഷ്മ പറഞ്ഞെങ്കിലും ശുചിമുറിയിൽ അതിന്റെ ലക്ഷണമുണ്ടായിരുന്നില്ല. സംശയം തോന്നിയ സുഹൃത്തിന്റെ ബന്ധുക്കൾ രേഷ്മ വിതുരയിലെ ബ്യൂട്ടിപാർലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതിൽ മറ്റെ‌ാരാളുമായുള്ള വിവാഹത്തിന്റെ രേഖകൾ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

പൊലീസിനോടു രേഷ്മ ‘ജയിലിലടയ്ക്കണം, ഇല്ലെങ്കിൽ തെറ്റുകൾ ആവർത്തിക്കും’

തന്നെ ജയിലിൽ അടയ്ക്കണമെന്നും പുറത്തിറക്കരുതെന്നും രേഷ്മ പൊലീസിനോടു പറഞ്ഞതായി വിവരം. പുറത്തിറങ്ങിയാൽ തെറ്റുകൾ ആവർത്തിക്കുമെന്നും പറഞ്ഞു. സംസ്കൃതം ന്യായത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാർച്ച് 1 ന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT