ADVERTISEMENT

ദിവസങ്ങളുടെ ഇടവേളയില്‍ വിവാഹതട്ടിപ്പ് നടത്തിയ രേഷ്മയുടെ വാര്‍ത്ത കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുപ്പത് വയസ്സ് മാത്രം പ്രായമുള്ള യുവതി 2014 മുതല്‍ 2025 വരെ പത്തോളം വിവാഹങ്ങളാണ് കഴിച്ചത്. പതിനൊന്നാമത്തെ വിവാഹത്തിനായി ഒരുങ്ങുമ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. ഇതിനിടെ പന്ത്രണ്ടാമത്തെ വിവാഹം ഉറപ്പിച്ചിട്ടുമുണ്ടായിരുന്നു. രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിലിരുത്തിയായിരുന്നു രേഷ്മയുടെ വിവാഹത്തട്ടിപ്പുകള്‍.

ഈ മാസം അഞ്ചിന് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്തംഗവുമായി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു രേഷ്മ. വിവാഹത്തിനായി രേഷ്മ ഒരുങ്ങിയിറങ്ങിയ തക്കത്തിന് കള്ളക്കഥകളെല്ലാം പൊളിഞ്ഞു. വിവാഹ ദിവസം കുളിക്കാന്‍ കയറിയ രേഷ്മ ചെയ്ത ചെറിയ മണ്ടത്തരമാണ് കള്ളി പൊളിച്ചത്. 

ADVERTISEMENT

കുളി കഴിഞ്ഞ് വിവാഹത്തിനൊരുങ്ങാന്‍ ബ്യൂട്ടി പാർലറിൽ പോകാം എന്ന് രേഷ്മ പറഞ്ഞു. പക്ഷേ, കുളിമുറിയില്‍ കയറിയ രേഷ്മ കുളിച്ചില്ല. ഇത് പ്രതിശ്രുത വരന്റെ സുഹൃത്തിന്റെ ഭാര്യ കണ്ടുപിടിച്ചു. സംശയത്തെ തുടര്‍ന്ന് ഇവര്‍ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. ബ്യൂട്ടിപാര്‍ലറില്‍ കയറിയ തക്കത്തിന് രേഷ്മയുടെ ബാഗ് ഇവര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മുന്‍വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുകയായിരുന്നു. ഇതോടെ തലനാരിഴയ്ക്ക് യുവാവ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടു. 

വിവാഹത്തിന്റെ പേരില്‍ വലിയൊരു തുക ബാധ്യത യുവാവിനുണ്ടായിട്ടുണ്ട്. വിവാഹ ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ആര്യനാട്ട് വിവാഹമണ്ഡപം ബുക്ക് ചെയ്തു, ഭക്ഷണമടക്കം എല്ലാം ഏർപ്പാടാക്കി. രേഷ്മയുടെ കണ്ണീര്‍കഥ കേട്ട് മനസ്സലിഞ്ഞ യുവാവ് എത്രയും പെട്ടെന്ന് വിവാഹം നടത്താമെന്ന് പറയുകയായിരുന്നു. താലിമാലയടക്കം രേഷ്മയ്ക്ക് അണിയാനുള്ള ആഭരണങ്ങള്‍ വാങ്ങി. ഏഴുലക്ഷത്തോളം രൂപ വിവാഹച്ചെലവിന്റെ പേരില്‍ ബാധ്യതയുണ്ടായി എന്നാണ് യുവാവ് പറയുന്നത്. പലിശയ്ക്കടക്കം കടം വാങ്ങിയാണ് ഈ തുക കണ്ടെത്തിയത്. 

ADVERTISEMENT

മാട്രിമോണിയല്‍ സൈറ്റുകളില്‍ സജീവം

മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് രേഷ്മ ഇരകളെ കണ്ടെത്തിയിരുന്നത്. പഞ്ചായത്തംഗവുമായി വിവാഹം നിശ്ചിച്ചതിന് 45 ദിവസം മുൻപ് പുതുപ്പള്ളി സ്വദേശിയെ രേഷ്മ വിവാഹം കഴിച്ചു. അവിടെ നിന്നാണ് രേഷ്മ ആര്യനാട്ട് എത്തിയത്. കൊണ്ടുവിട്ടതാകട്ടെ അടുത്തതായി വിവാഹം കഴിക്കാന്‍ തിരഞ്ഞെടുത്തിരുന്ന ഇര. ബന്ധുവീട്ടില്‍ പോകുകയാണെന്ന് ഇയാളോട് രേഷ്മ പറഞ്ഞിരുന്നു. പഞ്ചായത്തംഗമായ പ്രതിശ്രുത വരനോട് കൊണ്ടുവന്നാക്കിയത് ബന്ധുവാണെന്നും പറഞ്ഞു. 

ADVERTISEMENT

വെമ്പായത്ത് എത്തിയ യുവതിയെ പഞ്ചായത്തംഗം സുഹൃത്തായ ഉഴമലയ്ക്കൽ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ ഒരുങ്ങാനായി ബ്യൂട്ടിപാര്‍ലറില്‍ പോകും മുന്‍പ് കുളിക്കാനെന്നു പറഞ്ഞ് കുളിമുറിയില്‍ കയറിയ രേഷ്മ കുളിക്കാതെ തിരിച്ചിറങ്ങിയത് പ്രതിശ്രുതവരന്റെ ഭാര്യ കണ്ടുപിടിച്ചു. ആ സംശയത്തിന്റെ പേരില്‍‌ രേഷ്മ ഒരുങ്ങാന്‍ പോയപ്പോള്‍ ബാഗ് പരിശോധിക്കുന്നതിലെത്തി. അതില്‍ 45 ദിവസം നടന്ന വിവാഹത്തിന്റെ രേഖകളടക്കമുണ്ടായിരുന്നു. 

കുഞ്ഞുണ്ടായിട്ടും വിവാഹതട്ടിപ്പ് നിര്‍ത്തിയില്ല

2014ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി രേഷ്മ ഒളിച്ചോടി വിവാഹം കഴിച്ചു. 2017 വരെ ഇരുവരും ഒന്നിച്ച് താമസിച്ചു. പിന്നീട് പിരിഞ്ഞു. ഇതിനുശേഷം 2022 ആയപ്പോഴേക്കും രേഷ്മ നാല് വിവാഹങ്ങള്‍ കഴിച്ചു. ഇതിനിടെ 2023ല്‍ രേഷ്മയ്ക്ക് ഒരു കുഞ്ഞുണ്ടായി. എന്നിട്ടും നിര്‍ത്തിയില്ല. 2025 ഫെബ്രുവരി 19നും ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ മാര്‍ച്ച് ഒന്നിനും ഓരോ വിവാഹങ്ങള്‍ കഴിച്ചു. 

ഏപ്രില്‍‌ മാസത്തിലും ഒരു വിവാഹം നിശ്ചയിച്ചതാണ്. പക്ഷേ,  വിവാഹമുറപ്പിച്ച യുവാവ് അപകടത്തില്‍പെട്ടതിനാല്‍ അത് നടന്നില്ല. അവസാനമായി രേഷ്മ വിവാഹം കഴിച്ചത് പിടിക്കപ്പെടുന്നതിന് 45 ദിവസം മുന്‍പ്. പത്തായത്തംഗവുമായി ഈ മാസം അഞ്ചിന് വിവാഹം നടക്കുമെന്നാണ് കരുതിയിരുന്നത്. പിന്നാലെ 12–ാം തീയതി മറ്റൊന്നുകൂടി നിശ്ചയിച്ചുറപ്പിച്ചാണ് രേഷ്മ പോയത്. വൈക്കം, അങ്കമാലി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളെയാണ് രേഷ്മ വിവാഹം കഴിച്ചതെന്നാണ് വിവരം.  

വരന്‍മാര്‍ക്കൊപ്പം കുറച്ചു ദിവസം താമസിക്കും. പിന്നെ വീട്ടില്‍ നിന്ന് സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞ് രേഷ്മ ഇറങ്ങും. വിവാഹം കഴിച്ചയാള്‍ സമ്മാനിച്ച താലിമാലയടക്കമുള്ള ആഭരണങ്ങളും പണവുമെല്ലാം എടുത്താണ് ഈ മുങ്ങല്‍. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽ നിന്നിറങ്ങിപ്പോയ സംഭവമടക്കമുണ്ട്.  

ADVERTISEMENT