ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം.
വിമാനദുരന്തം സ്ഥിരീകരിച്ച് എയർ ഇന്ത്യ. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂം അംഗങ്ങളുമാണ് ഉള്ളതെന്ന് വിവരം. ഉച്ചയ്ക്ക് 1.17നാണ് വിമാനം അഹമ്മദാബാദിൽനിന്ന് ടേക് ഓഫ് ചെയ്തത്.
വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോട് ഫോണിൽ സംസാരിക്കുന്നു. അഹമ്മദാബാദ് പൊലീസ് കമ്മിഷണറുമായി അമിത് ഷാ ആശയവിനിമയം നടത്തി. പ്രദേശത്തു കനത്ത പുകപടലമുയരുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.