ഇന്‍ഫ്ലുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ ജീവനക്കാരുടെ ഭാഗത്ത് പിഴവുണ്ടായെന്ന നിഗമനത്തില്‍ പൊലീസ്. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് 63 ലക്ഷത്തോളം തുക അക്കൗണ്ടിലെത്തിയതായും ഇത് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും മൂവരും എത്തിയിട്ടില്ല.
അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനക്കാരിലൊരാള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണവും അതിന് ദിയ കൃഷ്ണ നല്‍കിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദിയയുടെ ഭര്‍ത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറയുന്നത്. '2,3 മണിക്ക് ദിയയുടെ ഭര്‍ത്താവ് വിളിക്കുന്നു. രാത്രി എന്തു ചെയ്യുന്നു എന്നാണ് ചോദിക്കുന്നത്. പൂവാലന്മാരെ പോലെയാണ് സംസാരം.' എന്നാണ് ജീവനക്കാരി പറഞ്ഞത്.
ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന ക്യാപ്ഷനോടെ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വിഡിയോയില്‍ ദിയ കൃഷ്ണ കമന്റിലൂടെ മറുപടി പറയുന്നുണ്ട്. 'വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല' എന്നാണ് ദിയ കൃഷ്ണ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
കടയിലെ ആഭരണങ്ങൾ വിറ്റു കിട്ടിയ പണം ജീവനക്കാര്‍ കൈക്കലാക്കി എന്ന കൃഷ്ണകുമാറിന്റെയും മകൾ ദിയ കൃഷ്ണന്റെയും പരാതി ശരിയെന്ന് നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. എങ്കിലും അറസ്റ്റ് പോലുള്ള തുടർ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തൽ. അതിനിടെ ജീവനക്കാർ ഒളിവിൽ പോയതായി പൊലീസ് സംശയിക്കുന്നു.