ADVERTISEMENT

കുഞ്ഞുഹെസയുടെ വിയോഗത്തില്‍ കരള്‍ പിളരുന്ന വേദനയുമായി പിതാവ്. പൊന്നുമോള്‍ക്ക് അച്ഛന്റെ പാതി കരള്‍ പകുത്തു നല്‍കിയിട്ടും വിധി മറ്റൊന്നായിരുന്നു. വാത്സല്യവും സ്നേഹവും പൊതിഞ്ഞ് അച്ഛന്‍ ചേര്‍ത്തുവച്ച ആ കരളിനും കുഞ്ഞുഹെസയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ പാല്‍പ്പുഞ്ചിരി വറ്റിയ മുഖവുമായവള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞുകിടന്നപ്പോള്‍ ആശയറ്റു നില്‍ക്കുകയായിരുന്നു ഹതഭാഗ്യനായ ആ പിതാവ്. 

തുറവൂര്‍ പെരിങ്ങാംപറമ്പ് പാറേക്കാട്ടില്‍ സാന്റോ വര്‍ഗീസ്- ധന്യ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ ഹെസ മറിയമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. എട്ടുമാസം മാത്രമായിരുന്നു പ്രായം. മകളുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ജ്വല്ലറി ജീവനക്കാരനായ സാന്റോ കിടപ്പാടത്തോട് ചേര്‍ന്നുള്ള ഭൂമി വിറ്റിരുന്നു. ചികിത്സാച്ചിലവിനു ആ പണം തികയാതെ വന്നപ്പോള്‍ സുമനസ്സുകള്‍ സഹായിച്ചു. ഒടുവില്‍ ആ അച്ഛനേയും കുടുംബത്തേയും നാടിനേയും ദുഖത്തിലാഴ്ത്തി പൊന്നുമോള്‍ വിട പറഞ്ഞു. 

ADVERTISEMENT

2024 നവംബറിലാണ് ഹെസയ്ക്കു കരള്‍ രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കരള്‍ മാറ്റിവയ്ക്കാതെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന സ്ഥിതി വന്നു. ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ശസ്ത്രക്രിയ നടന്നു. അവയവദാനം നടത്തിയ പിതാവ് സാന്റോ ഒരു മാസം ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നു. 

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് ചൊവ്വാഴ്ച ഹെസ വിട പറഞ്ഞത്. കുഞ്ഞിനെ ഒരു നോക്ക് കാണാൻ നൂറ് കണക്കിന് ആളുകൾ വീട്ടിലെത്തി. അച്ഛന്റെയും അമ്മയുടെയും ദുഃഖം ആളുകളെ കണ്ണീരിലാഴ്ത്തി. തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലായിരുന്നു സംസ്ക്കാരച്ചടങ്ങുകള്‍. ഹെല്‍ന ഗ്രേസ് സാന്റോ, ഹെയോണ്‍ ജോസ് സാന്റോ എന്നിവരാണ് കുഞ്ഞുഹെസയുടെ സഹോദരങ്ങള്‍. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT