സ്വന്തം കുടുംബത്തിനു വേണ്ടി ഏതറ്റം വരെയും പോകുന്ന അച്ഛൻ. സാമ്പത്തിക ക്രമക്കേടിനെതിരെ നിയമപോരാട്ടം നേരിടുന്ന മകൾ ദിയക്കു വേണ്ടി മുന്നിട്ടിറങ്ങിയ കൃഷ്ണ കുമാറിന് മനസു നിറഞ്ഞ പിന്തുണ നൽകി കൂടെ നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പു പങ്കുവയ്ക്കുകയാണ് നിഷാ പി. കുടുംബത്തിൽ ഒരാൾക്കൊരു പ്രതിസന്ധി ഉണ്ടായപ്പോൾ... ഒരാളുടെ മനസു വേദനിച്ചപ്പോൾ ആ കുടുംബത്തെ മുഴുവൻ തന്റെ ചിറകിലാക്കിയ സ്നേഹനിധിയായ അച്ഛനാണ് കൃഷ്ണ കുമാറെന്ന് നിഷ കുറിക്കുന്നു. സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കിടെ എന്റെ വീട്ടില്‍ ജാതിയില്ല എന്നു പ്രഖ്യാപിക്കുന്ന അദ്ദേഹം ആ പെണ്ണുങ്ങളുടെ സ്വാതന്ത്ര്യങ്ങൾക്ക് ചിറകു നൽകുന്ന വ്യക്തിയാണെന്നും നിഷ കൂട്ടിച്ചേർക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഈ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും അധികം വായിച്ച വാചകം കൃഷ്ണ കുമാറിനെ പോലൊരു അച്ഛനാണ് ശെരി എന്നതാണ്....
വീട്ടിൽ ഉള്ള അഞ്ചു പെണ്ണുങ്ങളെയും അവരവരുടെ സ്വാതന്ത്രങ്ങളിലേക്ക് പറത്തി വിട്ടു സന്തോഷിക്കുമ്പോൾ അവരുടെ ജീവിതങ്ങളിൽ ഒരു നിഴൽ കൊണ്ട് പോലും എതിരാവാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല...
എന്നാൽ അതിൽ ഒരാളുടെ മനസ് ഒന്ന് നൊന്തപ്പോൾ മാത്രം,,
ആ കുടുംബത്തെ മുഴുവൻ ചിറകിൻ കീഴിലാക്കി അദ്ദേഹം ഉറച്ചു നിന്നു..
""നിന്നോടൊക്കെ അന്നേ പറഞ്ഞതല്ലേ ആവശ്യം ഇല്ലാത്തതിന് പോകരുതെന്ന്.
ഇപ്പോ കണ്ടില്ലേ എല്ലാവരും അനുഭവിക്കുന്നത് ""
എന്ന കേട്ടു പഴകിയ വെല്ലുവിളികൾ ഇല്ലാതെ
എന്റെ കുഞ്ഞിനൊരു സങ്കടം വന്നാൽ ഞാൻ ഏതറ്റം വരെയും പോകുമെന്ന് ഈ ലോകത്തെ ഓർമിപ്പിച്ചു...
സത്യത്തിൽ അച്ഛൻ... ഭർത്താവ്... ഗൃഹനാഥൻ എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് അർത്ഥം. അനുസരിപ്പിക്കുന്നിടത്താണ് ആണത്തം.
എന്ന അബദ്ധ ധാരണയൊക്കെ പഴങ്കഥയാവുന്നത് ഇങ്ങനെ ഉള്ള ആണുങ്ങൾക്ക് മുന്നിലാണ്...
ആ വീട്ടിലെ പെണ്ണുങ്ങളിൽ അമ്മ എന്നൊരു വേർതിരിവോടെ അദ്ദേഹത്തിന്റെ ഭാര്യയെ കാണാൻ കഴിയാത്തത്
മക്കൾക്ക് ഉള്ള സ്വാതന്ത്ര്യം ഭാര്യക്ക് നിഷേധിക്കുന്ന ഒരു ഭർത്താവാകാത്തത് കൊണ്ടാണ്...
""എന്റെ വീട്ടിൽ ജാതിയില്ല
എന്റെ മൂത്ത മകൾ വിവാഹം കഴിക്കാൻ പോകുന്നത് വേറൊരു മതത്തിൽ നിന്നു പോലുമാണെന്ന് തോന്നുന്നു """
എന്ന് പബ്ലിക് ആയിരുന്നു പറയാൻ കഴിയണം എങ്കിൽ
താൻ വളർത്തി വിട്ട മക്കളുടെ തെറ്റാത്ത മൂല്യങ്ങളെ കുറിച് അത്രക്ക് ഉറപ്പ് ഉള്ളൊരു അച്ഛൻ ആവണം
അവരുടെ തിരഞ്ഞെടുപ്പുകൾ എത്ര കണ്ട് സുരക്ഷിതം ആയിരിക്കും എന്നൊരു ആത്മവിശ്വാസം വേണം..
കുഞ്ഞ് മകളുടെ ഉടുപ്പും നടപ്പും നാട്ടിൽ ഉള്ള അമ്മാവന്മാരെ മുഴുവൻ അലോസരപ്പെടുത്തുമ്പോൾ
ഇത്തിരി ഇല്ലാത്ത പ്രായത്തിൽ അവളുടെ choices അംഗീകരിച്ചു മാറി നിൽക്കുന്ന അച്ഛൻ ആവാനുള്ള മാനസിക വളർച്ച വേണം..
ചുരുക്കത്തിൽ.
കുടുംബത്തിലുള്ള പെണ്ണുങ്ങടെ ഉടയും നടയും പ്രവർത്തിയും എല്ലാം ആ വീട്ടിലെ മീശ വെച്ചവന്റെ ഉത്തരവാദിത്വം ആക്കി ചാർത്തി കൊടുക്കുന്ന സമൂഹത്തിൽ
ആണൊരുത്തന് പേരുദോഷം കേൾപ്പിക്കാതെ ഇരിക്കാൻ പെണ്ണുങ്ങൾക്ക് മുന്നിൽ വാതിൽ അടയുന്ന വീടുകൾക്ക് ഇടയിൽ
നാട്ടുകാർ എന്ത് വിചാരിക്കും
എന്ന വാൾ മുന തുമ്പ് കുടുംബത്തിന് നേരെ നീട്ടാതെ
അകത്തളം മുഴുവൻ നിറയുന്ന പെൺചിരികൾക്ക്
ആകാശം മുഴുവൻ പറക്കുന്ന പെൺചിറകുകൾക്ക്
കാവൽ ആയി ഇരിക്കുന്ന അച്ഛന്
ദീർഘായുസ്സിന് പ്രാർത്ഥനകൾ..
പിറന്നാൾ ആശംസകൾ Krishna Kumar ജി ❤️