ADVERTISEMENT

അന്ന് ഒരു ചായയുടെ വില 50 പൈസയാണ്, ചായ കൊണ്ടു കൊടുത്തപ്പോൾ മമ്മൂട്ടി സാർ പറഞ്ഞു, തങ്കച്ചന് നഷ്ടമാണെങ്കിൽ പത്ത് പൈസ കൂടി കൂട്ടാൻ ഞാൻ പറയാം. കൊച്ചു തെമ്മാടിയെന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിൽ ചായ വിതരണം നടത്തുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ഈ ഇടപെടൽ. 

ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഒപ്പം പോരുന്നോയെന്നും മമ്മൂട്ടി ചോദിച്ചെങ്കിലും, വീട്ടിലെ പ്രാരാബ്ദങ്ങളും, പത്തനാപുരം കോട്ടവട്ടം മടന്തക്കുഴിയെന്ന തന്റെ കുഞ്ഞു ഗ്രാമം വിട്ടു പോകുന്നതിലുള്ള പ്രയാസവും കാരണം വരുന്നില്ലെന്ന് തീർത്തു പറഞ്ഞു. ജഗതി ശ്രീകുമാർ, ബഹദൂർ എന്നിവരും മമ്മൂട്ടിക്കൊപ്പം തങ്കച്ചന്റെ ചായ കുടിച്ചിട്ടുണ്ട്.

ADVERTISEMENT

ജഗതി ശ്രീകുമാർ ചായ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കുടിക്കുമായിരുന്നെന്ന് തങ്കച്ചൻ ഓർക്കുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും ചിരിച്ച മുഖത്തോടു മാത്രം സംസാരിക്കുന്ന പുത്തൻ വിള വീട്ടിൽ തങ്കച്ചന്റെ ചായയ്ക്ക് പ്രായം അറുപത് തികഞ്ഞു. ഗ്രാമത്തിന്റെ സ്വന്തം ചായക്കടക്കാരനെ പൊന്നാട അണിയിച്ചാണ് നാട്ടുകാർ ആദരിച്ചത്. അത്രയ്ക്കും സ്പെഷലാണ് 75 ാം വയസ്സിലും തങ്കച്ചന്റെ ചായയും ചായക്കടയും. 

ഒരു ചായയ്ക്ക് 5 പൈസ മാത്രമുള്ളപ്പോൾ തുടങ്ങിയതാണ് കച്ചവടം. ഇന്ന് ചായയുടെ വില 10 രൂപ. കോട്ടവട്ടം മടന്തക്കുഴിയിലാണ് വീടെങ്കിലും കോട്ടവട്ടത്തെ നാല് സ്ഥലങ്ങളിൽ ചായക്കട നടത്തിയിട്ടുണ്ട്. അടുത്ത കാലത്താണ് വീടിനോട് ചേർന്ന സ്ഥലത്ത് കട തുടങ്ങിയത്. ചായ ഉണ്ടാക്കി ഒരാൾക്ക് നൽകുകയെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് തങ്കച്ചൻ പറയുന്നു.

ADVERTISEMENT

പണ്ടൊക്കെ ആളുകളുടെ കൈയിൽ പണം ഇല്ല. പലരും ചായ കുടിച്ചിട്ട് കടം പറഞ്ഞ് പോകും. ഒരാളോട് പോലും ഇതുവരെ മുഖം കറുത്ത് സംസാരിച്ചിട്ടില്ല തങ്കച്ചൻ. കടം കൊടുത്ത ചായ പെരുകിയപ്പോൾ, തങ്കച്ചനും വലിയൊരു കടബാധ്യതക്കാരനായി മാറി. വീട്ടിലേക്ക് അരി വാങ്ങാൻ പോലും കാശില്ലാതെ ദുരിതത്തിലായ ദിവസങ്ങളുണ്ട്. ആ ദിവസങ്ങളിൽ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും തന്റെ ചായക്കടയിലെ അടുപ്പ് തങ്കച്ചൻ കെടുത്താറില്ലായിരുന്നു. 

മക്കളെ പട്ടിണിക്കിട്ട ശേഷവും നാട്ടുകാർക്ക് ചായ വിതരണം ചെയ്തിട്ടുണ്ടെന്ന് തങ്കച്ചൻ പറയുന്നു. ഇത് പറയുമ്പോഴും തങ്കച്ചന്റെ മുഖത്തെ ചിരി മായുന്നില്ല. ആകെ മൂന്ന് തവണയേ കരഞ്ഞിട്ടുള്ളൂ. പിതാവും, സഹോദരനും, നാല് വർഷം മുൻപ് ഭാര്യയും മരിച്ചപ്പോഴായിരുന്നു അത്. മൂന്നു മക്കളിൽ രണ്ട് പേരെ വിവാഹം കഴിപ്പിച്ചയച്ചു. ഭിന്നശേഷിയുള്ള മൂന്നാമത്തെ മകൻ ഒപ്പമാണ് താമസം. 

ADVERTISEMENT

ഫ്രിജ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത താൽക്കാലിക ഷെഡാണ് ചായക്കട. ബക്കറ്റ് വെള്ളത്തിൽ സൂക്ഷിക്കുന്ന പാലിൽ നിന്ന് അടിച്ചെടുത്ത ചായ ഇന്ന് ഗ്രാമത്തിന് ഒഴിച്ചു കൂടാനാകില്ല. നാട്ടിലുള്ളവരുടെ പത്ര വായനയും, റേഡിയോ കേൾക്കലുമെല്ലാം ഈ കടയിലാണ്. പഴയ കാലത്തിന്റെ തനിമ വിളിച്ചോതുന്നതാണ് കടയും കടക്കാരനും

ADVERTISEMENT