വുഷ്ഷ്... അക്കര ഇക്കര കാണാത്ത നടുക്കടലിലൂടുെട പാതിരാ പിന്നിട്ട നേരത്തു ശാന്തമായി നീങ്ങുകയാണ് സെയിൽബോട്ട്. പക്ഷേ, നേർത്ത കാറ്റിരമ്പത്തിനു മേലെ ആ ശബ്ദം വീണ്ടും ഉയർന്നു കേൾക്കുന്നു. പായ് വഞ്ചിയുടെ അപ്പോഴത്തെ ഗാർഡും നിരീക്ഷകയുമായ അമൃത ജയചന്ദ്രന് ഉള്ളിലൊരു കൊള്ളിയാൻ മിന്നും പോലെ തോന്നി. സൊമാലിയൻ തീരത്തെ ഭീഷണിയായ കടൽ കൊള്ളക്കാരാണോ? മറ്റേതെങ്കിലും അക്രമികൾ? അജ്ഞാത ജീവികൾ? കൊടുങ്കാറ്റ്?
കാതോർത്തുകൊണ്ടു ബോട്ടിനുള്ളിൽ ഉറങ്ങുന്ന സഹസഞ്ചാരിയും ഭർത്താവുമായ ശ്രീനാഥിന് അരികിലേക്ക് ഓ ടി. ഇരുവരും ചേർന്നു ബോട്ടിനുള്ളിലും പുറത്തെ വിശാ ലമായ കടൽപരപ്പിലും ലൈറ്റടിച്ചു പരിശോധിച്ചു,
അപ്പോൾ കടലിൽ നിന്ന് വീണ്ടും അതേ ശബ്ദം ഉയർന്നു. വുഷ്ഷ്... ആ ഭാഗത്തേക്ക് ടോർച്ച് തെളിച്ചു. ടോർച്ചിന്റെ പ്രകാശവൃത്തത്തിനു മേലെ പൂത്തിരി പോലെ ഉയരുന്ന ജലകണങ്ങളുടെ തിളക്കം. കൺമുന്നിലിതാ, കടലിലെ നിത്യവിസ്മയമായ നീലത്തിമിംഗലം. ‘‘ഭയം രോമാഞ്ചത്തിനു വഴിമാറിയ ആ നിമിഷം ജിവിതത്തിൽ മറക്കാനാവില്ല...’’
സാഹസികതയും വിനോദവും ഒത്തു ചേരുന്ന സെയിൽബോട്ടുകളുടെ ലോകത്തെ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് അമൃത ജയചന്ദ്രന്‍. കണ്ണൂർ ചെറുകുന്ന് സ്വദേശികളായ ജയചന്ദ്രൻ തീണ്ടകരയുടെയും ബിന്ദു എ.വി.യുടെയും മകൾ അമൃതയുടെ യാത്രകളുടെ വഴി ഏറെ വ്യത്യസ്തമാണ്.
പായ്‌വഞ്ചി വീടാക്കി ലോകം ചുറ്റുന്നവർ എറെയുണ്ട്. പക്ഷേ, വെല്ലുവിളികളും ശാരീരിക, മാനസിക കരുത്തും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന സെയിൽബോട്ടുകൾ ഇ ന്ത്യയിൽ അത്ര ജനപ്രീതി ആർജിച്ചിട്ടില്ല. മുംബൈയിൽ, ഗോവയിൽ, ആൻഡമാനിൽ വിരലിലെണ്ണാവുന്നവ കാ ണാം എന്നു മാത്രം.
പ്രണയമെഴുതിയ തിരകൾ
‘‘ഞാൻ പ്ലസ് വൺ പഠിക്കുമ്പോഴാണു സ്കൂൾ കാലം തൊ ട്ടേ ഉറ്റചങ്ങാതിയായ ശ്രീനാഥ് നോട്ടിക്കൽ സയൻസ് പഠിക്കാൻ പോകുന്നത്. കപ്പലുകളിൽ മൊബൈൽ കണക്റ്റിവിറ്റി ആയിട്ടില്ലാത്ത കാലം. വല്ലപ്പോഴുമെത്തുന്ന സാറ്റലൈറ്റ് ഫോൺ വിളിയാണു പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. പിന്നെയുള്ളത് ഇ–മെയിൽ സന്ദേശങ്ങൾ.
എല്ലാ ദിവസവും ഞാൻ ശ്രീക്കു കത്തെഴുതും, ഇമെയി ൽ വഴി. കപ്പലിലെ ഇന്റർനെറ്റ് ബന്ധം കിട്ടുന്നതിനനുസരിച്ച് അതവിടെ ഡെലിവറിയാകും. മറുപടി സന്ദേശങ്ങളിലെ വരികളിൽ കപ്പലിലെ ഓരോ സംഭവങ്ങളുണ്ടാകും. കടലിന്റെ സൗന്ദര്യം കാണാം, ഒപ്പം അതിന്റെ വന്യമായ മുഖവും. ക്രമേണ കടൽ എനിക്കു വേണ്ടപ്പെട്ട ഒന്നായി മാറി. നാട്ടിലെ കടമ്പേരി ചിറയിലും ബി ആർക്ക് പഠിക്കാൻ ബെംഗളൂരുവിൽ ചെന്നപ്പോൾ സ്വിമ്മിങ്പൂളുകളിലുമൊക്കെ മണിക്കൂറുകൾ നീന്തിത്തുടിച്ചു. അപ്പോഴേക്ക് കോഴ്സ് പാസായി കപ്പലിൽ ജോലി നേടിയ ശ്രീനാഥിന്റെ കടൽ വർണനകളും ഏറി. ’’
കപ്പലും ക്യാപ്റ്റൻ ഫിലിപ്പും
‘‘കടൽ വിളിക്കുന്നിനെപ്പറ്റി പറഞ്ഞപ്പോൾ ആദ്യം ക്യാപ്റ്റൻ ഫിലിപ്പ് എന്ന ഹോളിവുഡ് ചലച്ചിത്രം കാണാനാണ് ശ്രീനാഥ് പറഞ്ഞത്. കപ്പൽ യാത്രയിൽ സംഭവിക്കാവുന്ന അങ്ങേയറ്റം ക്ലേശകരമായ സന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന, നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ഈ സിനിമ. പ്രേക്ഷകരെ ഭയത്തിന്റെ മുനയിൽ ഇരുത്തിയ ഒട്ടേറെ നിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്റെ ശ്രദ്ധമുഴുവൻ കപ്പൽ ഭാഗങ്ങൾ മനസ്സിലാക്കുന്നതിലായിരുന്നു.
2019 ൽ ഞങ്ങൾ വിവാഹിതരായി. 2021 ൽ ശ്രീനാഥിനൊപ്പം കപ്പലിൽ പോകാൻ ഒരുങ്ങി. ഗുജറാത്തിലെ തുറമുഖത്തു നിന്നു കപ്പൽ പുറപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചു സിംഗപ്പൂർ, മലേഷ്യ തീരങ്ങളിലൂടെ തെക്ക ൻ ചൈന കടൽ കടന്നു ദക്ഷിണകൊറിയയിൽ പോയിവന്ന, ആറു മാസം നീണ്ട യാത്ര. തുടക്കത്തിൽ തന്നെ കടൽ അതിന്റെ രീതികൾ പ്രകടമാക്കി. ആദ്യമായി കപ്പലിൽ സഞ്ചരിക്കുന്ന എനിക്കു കടൽ ചൊരുക്കിന്റെ ബുദ്ധിമുട്ടുകൾ... എഴുന്നേൽക്കാൻ പോലും വയ്യാതെ, കിടന്ന കിടപ്പിൽ തള്ളിനീക്കിയ മൂന്നു ദിനങ്ങളിൽ കപ്പലിലേക്കു വന്നത് എന്തിനാണെന്നു പോലും ചിന്തിച്ചുപോയി. പക്ഷേ, ചെറിയ വഴക്കിനു ശേഷമുള്ള വലിയ ഇഷ്ടം പോലെ പിന്നീടുള്ള ദിവസങ്ങളിൽ കടൽ എന്റെ മനസ്സിലക്ക് ഇരമ്പിക്കയറി.
വീട്ടിൽ മടങ്ങി എത്തിയ ഉടനെ മുംബൈയിലേക്ക് ഒറ്റയ്ക്കു പുറപ്പെട്ടു. സെയിൽ ബോട്ട് എന്ന സ്വപ്നവുമായാണ് ഇറങ്ങിയത്. കപ്പലിൽ സഞ്ചരിക്കുമ്പോഴും ഞങ്ങൾക്കു കൗതുകം സെയിൽ ബോട്ട് ആയിരുന്നു. വലുപ്പവുമില്ല, കടലിനെ തൊട്ടുരുമ്മി സഞ്ചരിക്കാം. എൻജിന്റെ ശബ്ദവുമില്ല.
മുംബൈയിൽ ഡിങ്കി ബോട്ടിൽ (നന്നേ ചെറിയ തുറന്ന ബോട്ട്) അടിസ്ഥാന പരിചയം നേടി. പിന്നെ, പട്ടായയിൽ പോയി ഐ.വൈ.റ്റി കോഴ്സിനു ചേർന്നു. ഇന്റർനാഷനൽ യാട്ട് ട്രെയിനിങ് എന്ന രാജ്യാന്തര അംഗീകാരമുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള കോഴ്സാണ് ഇത്. കോഴ്സ് പൂർത്തിയാക്കി ലൈസൻസ് നേടി ആൻഡമാനിലും ദുബായിലുമൊക്കെ സെയിലിങ് നടത്തി. അത്യാവശ്യം നല്ല ചെലവുള്ള കാര്യമാണ് സെയിലിങ് എന്നു മനസ്സിലായി. അതുകൊണ്ട് ദീർഘകാല കടൽസഞ്ചാരം എന്ന സ്വപ്നം കരയ്ക്കു വച്ചിട്ട് ശ്രീനാഥ് വീണ്ടും കപ്പലിലേക്ക് പോയി, ഞാൻ കൊച്ചിയിലെ ആർക്കിടെക്ചർ സ്ഥാപനത്തിലേക്കും.
ബോട്ട് വാടകയ്ക്ക് എടുത്തു കടൽ സഞ്ചാരത്തിനു പോ കാൻ പറ്റാത്തവർക്ക് ലോകസഞ്ചാരികൾക്കൊപ്പം ക്രൂ ആയി പോകാനും അവസരം കിട്ടാറുണ്ട്. ക്രൂവിനെ ആവശ്യമുള്ളവർ വെബ്സൈറ്റുകളിൽ പരസ്യം ചെയ്യും. അങ്ങനെ ചാൻസ് കിട്ടാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.’’

കാറ്റിന്റെ കൈപിടിച്ച് ജിബൂട്ടിയിലേക്ക്
‘‘അപ്പോഴാണ്, ജർമനിയിൽ നിന്നു പുറപ്പെട്ട് ആറു വർഷമായി ലോകസഞ്ചാരം തുടരുന്ന സെയിൽ ബോട്ടിന് കൊച്ചിയിൽ നിന്നു ജിബൂട്ടിയിലേക്കുള്ള യാത്രയിൽ ക്രൂവിനെ ആവശ്യമുണ്ടെന്നറിഞ്ഞത്. അങ്ങനെ അവരെ ചെന്നു കണ്ടു. ഞങ്ങളും അവർക്കൊപ്പം കൂടി. 16–18 ദിവസം കടൽ സഞ്ചാരമുണ്ട്. എന്നാൽ കടൽക്കൊള്ളക്കാർക്ക് കുപ്രസിദ്ധിയാർജിച്ച സൊമാലിയൻ പാതയിലൂടെയാണ് ജിബൂട്ടിയിൽ എത്തേണ്ടത്. ബോട്ടിന്റെ പായയ്ക്ക് കേടുപാടു വന്നതിനാൽ അതു ശരിയാക്കാനായിരുന്നു അവർ കൊച്ചിയിൽ നങ്കൂരമിട്ടത്. അറ്റകുറ്റപണികൾ നടത്തേണ്ട ഭാഗങ്ങൾ മുംബൈയിലേക്ക് അയച്ചു കൊടുത്തു. അതു നന്നാക്കി തിരിച്ചെത്തിയതോടെ യാത്രയ്ക്ക് ഒരുങ്ങി. കാറ്റ് യാത്രാപഥത്തിനു അനുകൂലമായി വരുന്ന സമയം നോക്കിയാണു സഞ്ചാരം ക്രമീകരിക്കുന്നത്. ജിബൂട്ടിയിൽ ഇന്ത്യക്കാർക്ക് ഓൺഅറൈവൽ വീസ ആണ്.
ക്യാപ്റ്റന്റെ അപേക്ഷയിൽ സെയിൽബോട്ടിന് കൊച്ചിയിൽ നിന്നുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചു. പക്ഷേ, എനിക്കും ശ്രീനാഥിനും എമിഗ്രേഷൻ ക്ലിയറൻസ് കിട്ടിയില്ല. ഒടുവിൽ ജിബൂട്ടിയിലെ അധികൃതരെ നിരന്തരം ബന്ധപ്പെട്ടു രണ്ടു ദിവസം കൊണ്ട് ഓൺലൈൻ വീസ നേടി. കാറ്റിന്റെ ആനുകൂല്യം നഷ്ടമാകും മുൻപു ബോട്ട് അതിന്റെ പായ നിവർത്തി, കാറ്റിനൊപ്പം യാത്ര തുടങ്ങി.’’
കടലൊരു കണ്ണാടി പോലെ
‘‘ലക്ഷദ്വീപ് പിന്നിട്ടപ്പോൾ കടലിലെ ഡോൾഡ്രം എന്ന സ്ഥിതിയിലൂടെ ബോട്ടിനു കടന്നുപോകേണ്ടി വന്നു. കാറ്റും തിരയുമില്ലാതെ കടൽ കണ്ണാടി പോലെ നിശ്ചലമായിരിക്കുന്ന അവസ്ഥയാണിത്. മാത്രമല്ല, സൂര്യപ്രകാശം കടൽപരപ്പിൽ നിന്ന് അതിന്റെ എല്ലാ തീവ്രതയോടെയും പ്രതിഫലിക്കുന്നതിനാൽ ആ സമയത്ത് ഉയർന്ന ചൂടുമുണ്ടാകും.
മൂന്നു ദിവസമാണ് ഞങ്ങളുടെ ബോട്ട് കടലിലൂടെ ഒഴുകി നടന്നത്. ചൂടു കൂടുമ്പോൾ ഞങ്ങൾ കടലിൽ ചാടി നീന്തും. അങ്ങനെയൊക്കെ കടലിന്റെ മനസ്സ് മാറാൻ കാത്തിരുന്നു സമയം കളഞ്ഞു. നാലാം ദിനം കടലൊന്നിളകി. കാറ്റ് വീശി. ഞങ്ങൾ യാത്ര തുടർന്നു. 16 ദിവസമെന്ന് ലക്ഷ്യമിട്ട യാത്ര ജിബൂട്ടിയിലെത്തിയപ്പോൾ 19 ദിവസമായി.

സെയിൽ ബോട്ടിൽ ഡ്യൂട്ടികൾ എല്ലാവരും പങ്കിട്ടെടുക്കും, ക്യാപ്റ്റനും സഹസഞ്ചാരിയുമായിരിക്കും മിക്കവാറും പകൽ നിരീക്ഷണങ്ങളിൽ ഏർപ്പെടുക. ഏറെ ജാഗ്രത ആവശ്യമായ രാത്രി സെയിലിങ് ഞാനും ശ്രീനാഥും. അതുപോലെ പാചകവും ഓരോ ദിവസം ഓരോരുത്തർ ആയിരിക്കും. ബോട്ടിലെ വെള്ളം ഏറെ കരുതലോടെയേ ചെലവാക്കാൻ പറ്റൂ. പാസ്തയും റൈസുമായിരുന്നു ഭക്ഷണം. ജീവൻ നിലനിർത്തി പോകാൻ എത്ര വേണോ അത്രമാത്രമാണു ബോട്ടിലെ ഭക്ഷണം. സെയിലിങ്ങിൽ നമുക്ക് 24 മണിക്കൂർ വളരെ കൂടുതലാണ്. ടിവി, മൊബൈൽ അങ്ങനെ സമയം കളയുന്നത് ഒന്നുമില്ല. ചൂണ്ട ഇടീലാണ് ബോട്ടിലെ ഒരു വിനോദം.’’
കടലോളം ഇഷ്ടം
‘‘എല്ലാ പരിമിതികൾക്കുമപ്പുറം ഞങ്ങൾ കടലോളം ഇഷ്ടപ്പെടുകയാണു ബോട്ട് ലൈഫിനെ, അതു പങ്കുവയ്ക്കാനും. കടലിനോടും സെയിലിങ്ങിനോടും ഇഷ്ടം വളർത്താൻ മ ലയാളികൾക്കു കുറഞ്ഞ ചെലവിൽ ബോട്ട് ലൈഫ് പരിചയപ്പെടാനുമൊക്കെയാണു സുഹൃത്തും സഞ്ചാരിയുമായ നിഷിതയോടു ചേർന്നു ‘മൗണ്ടൻ മീറ്റ് സീ’ എന്ന പദ്ധതിക്ക് തുടക്കമിട്ടത്.
തായ്‌ലൻഡിലും മറ്റും സെയിൽബോട്ട് വാടകയ്ക്ക് എ ടുത്ത് അതിൽ താമസിച്ചും സെയിൽ ചെയ്തും ഹൈക്കിങ്, ട്രെക്കിങ് ഡെസ്റ്റിനേഷനുകളിൽ എത്തി, അവിടത്തെ വിനോദങ്ങളിൽ ഏർപ്പെടുന്നതാണു ‘മൗണ്ടൻ മീറ്റ് സീ’. ചെറുസഞ്ചാരങ്ങളിൽ കൂടി കടൽ യാത്രകളുടെ അനന്തമായ സാധ്യതകളിലേക്കു കൂടുതൽ മലയാളികൾ എത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം.’’
സെയിൽ ബോട്ടിലെ സഞ്ചാരം
സെയിൽ എന്നാണു പായ്മരത്തിൽ വലിച്ചു കെട്ടുന്ന പായകളുടെ പേര്. അതിൽ തട്ടുന്ന കാറ്റിന്റെ ഗതി മനസ്സിലാക്കിയുള്ള യാത്രാക്രമീകരണമാണ് സെയിൽ ബോട്ടുകളുടേത്. പാശ്ചാത്യരാജ്യങ്ങളിലുള്ള പലരും ഇത്തരം ബോട്ടുകളിൽ കുടുംബമായി ലോകം ചുറ്റാറുണ്ട്.
ഇന്ത്യൻ തീരങ്ങളിൽ സെയിൽ ബോട്ടുകൾ വരുന്നത് കുറവാണ്. കൊച്ചിയിലേതു മാത്രമാണു രാജ്യാന്തര നിലവാരത്തിലുള്ള ഏക മറീന (സെയിൽ ബോട്ടുകൾ അടുക്കുന്ന കടവ്). സുരക്ഷാകാരണങ്ങളാൽ കർശനമായ നടപടിക്രമങ്ങളും ഇവിടെ പാലിക്കേണ്ടതായുണ്ട്.

ജിബൂട്ടി പണ്ടേ ഫെയ്മസ്
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ കിഴക്കേ അറ്റത്തെ രാജ്യമാണ് ജിബൂട്ടി. തലസ്ഥാനം ജിബൂട്ടി സിറ്റി. അറബിക്കടലിനെ ചെങ്കടലിൽ നിന്നു വേർതിരിക്കുന്ന ഏദൻ ഉൾക്കടലിന്റെ തീരത്തുള്ള ജിബൂട്ടിക്ക് കേരളത്തിന്റെ മൂന്നിൽ രണ്ടു വലുപ്പമേയുള്ളൂ.
എറിട്രിയ, ഇത്യോപ്യ, സൊമാലിയ എന്നിവയാണ് അയൽ രാജ്യങ്ങൾ. ഈ നാല് രാജ്യങ്ങളും ചേരുന്ന പ്രദേശത്തെയാണ് ‘ഹോൺ ഓഫ് ആഫ്രിക്ക’ എന്നു വിശേഷിപ്പിക്കാറുള്ളത്. കടൽ മുഖേനയുള്ള ചരക്ക് നീക്കത്തിൽ പുരാതനകാലത്തേ ജിബൂട്ടിക്ക് പ്രാധാന്യമുണ്ടായിരുന്നു. ലേക്ക് അസൽ, അർദൗകുബ അഗ്നിപർവതം, ഗോദ മലനിരകൾ, ഡേ ഫോറസ്റ്റ് നാഷനൽ പാർക്ക് ഒക്കെയാണു സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങൾ.