രഞ്ജിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണു നഴ്സിങ് പഠനകാലയളവിലെ സൗഹൃദത്തിന് ഇടവേളയിട്ടു 18 വർഷങ്ങൾ പിന്നിട്ടിട്ടും സഹപാഠികൾ. എൻഎസ്എസ് നഴ്സിങ് കോളജിലായിരുന്നു രഞ്ജിതയുടെ പഠനം. പഠനത്തിനൊപ്പം എല്ലാ കാര്യങ്ങളിലും രഞ്ജിത മികവ് പുലർത്തിയിരുന്നെന്നു കൂട്ടുകാർ ഓർക്കുന്നു. 2004-2007 കാലയളവിലെ 47 അംഗ ബാച്ചിലായിരുന്നു പന്തളത്തെ പഠനം. എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയോടു ചേർന്നുള്ള കോളജ് ഹോസ്റ്റലിൽ താമസിച്ചാണു പഠനം പൂർത്തിയാക്കിയത്.
ദുരന്ത വാർത്തയറിഞ്ഞതോടെ സങ്കടത്തോടെയാണ് കൂട്ടുകാരിയെ ഓർക്കുന്നതെന്ന് ഇതേ ബാച്ചിലെ സഹപാഠിയും മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്‌സുമായിരുന്ന അശ്വതി പറയുന്നു. ഒരു വർഷം ബോണ്ട് ചെയ്തപ്പോഴും ഇവർ ഒരുമിച്ചുണ്ടായിരുന്നു. പഠനം കഴിഞ്ഞ ശേഷവും സൗഹൃദം പുതുക്കി പോന്നു. കോഴഞ്ചേരിയിൽ ഗവ. ആശുപത്രിയിൽ ജോലിനോക്കുന്ന കാലത്തും അവധിയെടുത്ത് വിദേശത്തേക്ക് പോകുമ്പോഴും ഈ സൗഹൃദം തുടർന്നു. ഒരുവർഷം മുൻപ് രഞ്ജിതയുടെ മകന്റെ ചികിത്സാർഥം മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിയതാണു അവസാന കൂടിക്കാഴ്ചയെന്നും അശ്വതി ഓർക്കുന്നു.