ആകാശത്തെ അതിരറ്റു സ്നേഹിച്ച റോഷ്നിയുടെ ജീവനെടുത്തതും ഒടുവിൽ ആകാശം. ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച കാബിൻ ക്രൂ റോഷ്നി രാജേന്ദ്രയുടെ(27) വിയോഗം അടുപ്പമുള്ളവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം.
സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ‘സ്കൈ ലവ്സ് ഹേർ’ എന്നാണ് റോഷ്നി പേരു നൽകിയിരുന്നത്. 50,000ൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടിൽ റോഷ്നി പങ്കുവച്ചിരുന്നതും ജോലിയുമായി ബന്ധപ്പെട്ട് വിവിധ നാടുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോകളും. അപകടത്തിന് ദിവസങ്ങൾക്ക് മുൻപും പുതിയ ചിത്രങ്ങൾ റോഷ്നി പങ്കുവച്ചിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് മുംബൈയിൽ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം എത്തിയത്.
ഗതാഗതക്കുരുക്കിൽ യാത്ര മുടങ്ങിയ സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെട്ടു
ഗതാഗതക്കുരുക്കിൽ കുടുങ്ങിപ്പോയ 10 മിനിറ്റിനെ ആയുസ്സിന്റെ ബലം എന്നു മാത്രമേ ഭൂമി ചൗഹാന് വിശേഷിപ്പിക്കാനാവൂ. പറന്നുയർന്ന് നിമിഷങ്ങൾക്കകം തീഗോളമായി കത്തിയമർന്ന വിമാനത്തിലെ യാത്രക്കാരിൽ ഒരാളാവേണ്ടതായിരുന്നു ഭൂമിയും. യുകെയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ഭൂമി 2 വർഷത്തിനു ശേഷമാണ് അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലെത്തിയത്.
ഇന്നലെ തനിയെ തിരികെപ്പോകാനായി ടിക്കറ്റ് എടുത്തു. പക്ഷേ, നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് 10 മിനിറ്റ് വൈകിയതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. ‘‘അപകടവിവരം അറിഞ്ഞപ്പോൾ ശരീരമാകെ വിറച്ചുപോയി. സംസാരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ഭാഗ്യമുള്ളയാളാണ്. എന്റെ യാത്ര മുടക്കിയ ദൈവത്തിന്റെ ഇടപെടലിന് നന്ദി.’’– ഭൂമി പറഞ്ഞു.