ADVERTISEMENT

ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നവർ, നാളെ വീണ്ടും കാണാമെന്ന് വാക്കു പറഞ്ഞ് യാത്ര തിരിച്ചവർ. അങ്ങനെ ജീവിച്ചു കൊതിതീരാത്ത ഒത്തിരിപ്പേർ ഉണ്ടായിരുന്നു ആ എയർ ക്രാഫ്റ്റിൽ. പക്ഷേ നാലേ നാലു മിനിറ്റിൽ എല്ലാം അവസാനിച്ചു. കൺമുന്നിൽ മരണം ഒരു അഗ്നിഗോളമായി വരുന്നതു കണ്ട് നിസഹായരായി നോക്കി നിന്ന 241 പേർ...

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടം രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടാകുമ്പോൾ ചില കാഴ്ചകൾ ഹൃദയം തകർക്കുന്നു. പുതിയൊരു ജീവിതം സ്വപ്നം കണ്ട് ലണ്ടനിലേക്ക് യാത്ര തിരിച്ച ഡോ. പ്രതീക് ജോഷിയും കുടുംബവുമാണ് ഹൃദയത്തിൽ നോവു പടർത്തുന്നത്. ആ കുടുംബത്തിന്റെ അടയാളങ്ങൾ പോലും ബാക്കിയാക്കാതെ എല്ലാവരേയും വിമാന ദുരന്തം കവർന്നു.

ADVERTISEMENT

പ്രിയപ്പെട്ടവരുടെ ഓര്‍മകളിലേക്ക് ചേര്‍ത്തു വെക്കാന്‍ അതിമനോഹരമായൊരു സെല്‍ഫി പങ്കുവച്ചു കൊണ്ടാണ് ഡോ. പ്രതീക് ജോഷിയും കുടുബവും മരണത്തിലേക്ക് മറഞ്ഞത്. ഇപ്പോൾ ഉറ്റവരുടെ ഹൃദയം നുറുക്കുന്നതും അതേ സെൽഫി.

ഡോ. പ്രതീക് ജോഷി, ഡോ. കോമി വ്യാസ് എന്നിവരോടൊപ്പം നിഷ്ക്കളങ്കമായ ചിരിയുമായി മക്കളായ നകുല്‍, പ്രദ്യുത്, മിറായ എന്നിവരും ഉണ്ടായിരുന്നു. ഇതിൽ. നകുലും പ്രദ്യുതും ഇരട്ടക്കുട്ടികളാണ്. ഉദയ്പൂരിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന കോമിയും മക്കളും ലണ്ടനിലേക്ക് പ്രതീക് ജോഷിയോടൊപ്പം പോകാനായി കയറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് നിമിഷങ്ങള്‍ മുന്‍പ് വിമാനത്തില്‍ നിന്ന് കുടുംബം നിറചിരിയോടെ എടുത്ത സെല്‍ഫിയാണ് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ വേളയിൽ നോവുപടർത്തുന്നത്.

ADVERTISEMENT

ഡോ. കോമി വ്യാസും പ്രതീക് ജോഷിയും ഉദയ്പൂരിലെ പസഫിക് ആശുപത്രിയില്‍ ജോലിചെയ്തിരുന്നവരാണ്. പ്രതീക് നേരത്തെ തന്നെ ലണ്ടനിലേക്ക് പോയിരുന്നു. കുടുംബത്തെ കൂടെ കൂട്ടാനായി ഒരാഴ്ച്ച മുന്‍പാണ് രാജസ്ഥാനിലെ ബന്‍സ്വരയിലേക്ക് തിരിച്ചെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മുഴുവൻ യാത്രക്കാരും മരിച്ചു. രമേശ് വിസ്വാഷ് കുമാർ എന്നയാളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് രമേശ് രക്ഷപ്പെട്ടത്.

ADVERTISEMENT
ADVERTISEMENT