ADVERTISEMENT

തിരുവനന്തപുരം വെള്ളറടയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടയിൽ മൃതദേഹം ഒളിപ്പിച്ചത് രണ്ടു ദിവസത്തോളം. പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടിൽ പ്രിയംവദയെ (48) കൊലപ്പെടുത്തിയ കേസിൽ സമീപത്തെ താമസക്കാരനായ വിനോദ് (56), സഹോദരൻ സന്തോഷ് (54) എന്നിവരെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം രണ്ടു ദിവസത്തോളം താൻ കട്ടിലിനടയിൽ ഒളിപ്പിച്ചെന്നാണ് വിനോദ് വെള്ളറട പൊലീസിനു നൽകിയ മൊഴി. 

വിനോദും പ്രിയംവദയുമായി പണമിടപാടുകൾ ഉണ്ടായിരുന്നെന്നും ഇവർ തമ്മിൽ ഇക്കാര്യത്തിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നുമാണ് വിവരം. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവച്ച് പണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രിയംവദയെ അടിച്ചെന്നും വായ പൊത്തിപ്പിടിച്ചപ്പോൾ മരിച്ചെന്നുമാണ് വിനോദിന്റെ മൊഴി. മൃതദേഹം തുണികൊണ്ടു മൂടി കട്ടിലിനടിയിൽ ഒളിപ്പിച്ചു. ദുർഗന്ധത്തെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിൽ വിനോദിന്റെ കട്ടിലിന്റെ അടിയിൽ തുണിക്ക് അകത്തായി ഒരു കൈ കണ്ടിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

ADVERTISEMENT

സന്തോഷിനെ സഹായത്തിനായി വിളിച്ചുവരുത്തിയെന്നും മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നുമാണു വിനോദിന്റെ മൊഴി. ഇന്നലെ പുലർച്ചെ മൃതദേഹം വളപ്പിലെ സെപ്റ്റിക് ടാങ്കിനു സമീപം കുഴിച്ചിട്ടശേഷം പ്രതികൾ വീട് വൃത്തിയാക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രിയംവദ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. വ്യാഴാഴ്ച ജോലിക്കുപോയ പ്രിയംവദ വീട്ടിൽ തിരിച്ചെത്തിയില്ല.  പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റംസമ്മതിക്കുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT