ADVERTISEMENT

മലപ്പുറം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചർച്ചകളിൽ നിറയുമ്പോൾ ജില്ലയിലെ ഒരു സ്കൂളിൽ ക്ലാസ് ലീഡറെ തിരഞ്ഞെടുക്കാൻ നടന്ന വേറിട്ടൊരു തിരഞ്ഞെടുപ്പ് സൈബർ ലോകത്ത് വൈറലാകുന്നു. നിലമ്പൂരിൽ പാർട്ടികൾ തമ്മിലുള്ള വാക്പോരാണു നടക്കുന്നതെങ്കിൽ വിദ്യാർഥികൾ മത്സരിച്ചതു കൗതുകം നിറഞ്ഞ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചായിരുന്നു. വാശിക്കു പക്ഷേ, ഒട്ടും കുറവുണ്ടായില്ല. പള്ളിക്കൽ എഎംയുപി സ്കൂളിലാണു തിരഞ്ഞെടുപ്പു നടന്നത്. അധ്യാപകനായ ഷാനിദ് ഓമാനൂരാണു തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലുടെ പങ്കുവച്ചത്. ഇതിനകം ലക്ഷക്കണക്കിനു പേർ കണ്ടു. ലീഡർ, ഡപ്യൂട്ടി ലീഡർ സ്ഥാനത്തേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കുന്ന തീരുമാനങ്ങളും വാഗ്ദാനങ്ങളും അവതരിപ്പിക്കാനും അവസരമുണ്ടായിരുന്നു.

മുഴുവൻ വിദ്യാർഥികളെയും എൽഎസ്എസ് പരീക്ഷയിൽ പാസാക്കുമെന്നായിരുന്നു ഒരാളുടെ വാഗ്ദാനം. ക്ലാസിലേക്കു ചൂലും ക്ലോക്കിലേക്കു ബാറ്ററിയും ചിലർ ഓഫർ ചെയ്തു. ക്ലാസ് റൂമുകൾ ദിവസവും വൃത്തിയാക്കുമെന്നു ചിലർ പറഞ്ഞു. മത്സരത്തിലൊടുവിൽ ഫൈസാൻ ലീഡറായും മഹറിൻ ഡപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ രീതികൾ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു തിരഞ്ഞെടുപ്പു നടത്തിയതെന്നു ഷാനിദ് പറഞ്ഞു. പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്താണ് വോട്ടെടുപ്പ് നടത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT