ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരിൽ രണ്ടു ദിവസം താമസിച്ചതായി പൊലീസ്. ഇയാളുമായി അവിടെ തെളിവെടുപ്പ് നടത്തിയ പൊലീസ്, ഇവർ താമസിച്ച ഹോട്ടലുകളിലെത്തി. രണ്ടു ഹോട്ടലുകളിലായി ഓരോ ദിവസം വീതം ഇവർ താമസിച്ചതിന്റെ വിശദാംശങ്ങൾ ഹോട്ടലിലെ രേഖകളിൽനിന്നു കണ്ടെത്തി.
രാജസ്ഥാനിലും തമിഴ്‌നാട്ടിലുമടക്കം നടത്തിയ സന്ദർശനങ്ങൾ, യുവതിയെ ഇയാൾ ചൂഷണം ചെയ്തതിന്റെ തെളിവായി പ്രോസിക്യുഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും. മറ്റു യുവതികളുമായും സുകാന്തിനു ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
യുവതിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നും ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി. രാജസ്ഥാനിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ പൊലീസ് സുകാന്തുമായി ഇന്നലെ അവിടെനിന്ന് തമിഴ്നാട്ടിലേക്കു പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്നാട്ടിലും സുകാന്ത് സന്ദർശനങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് അവിടെയുള്ള തെളിവെടുപ്പ്.
തമിഴ്നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കി 21നു തിരുവനന്തപുരത്ത് മടങ്ങിയെത്തും. സുകാന്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി അന്നു പൂർത്തിയാകുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കും.