‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായികയെന്ന നിലയിൽ ശ്രദ്ധേയയായ നിഷ രത്നമ്മ എഴുതുന്നു, തന്റെ മകനെക്കുറിച്ച് – ‘ഒരു സിംഗിൾ മദറിന്റെയും അവരുടെ മകന്റെയും കഥ’
ഇന്ന് ഞാൻ അപ്പുവിന്റെ സ്കൂളിൽ പോയി — അവൻ പ്ലസ് ടു പൂർത്തിയാക്കി പാസായ സ്കൂളിൽ.
അവന്റെ മാർക്ക് ലിസ്റ്റ് കൈമാറിയ ശേഷം, ഏറെ അടുപ്പമുള്ള അന്ജു ടീച്ചർ, മൃദുവായി ചോദിച്ചു:
ഇനി എന്നാ നമ്മൾ കാണുന്നെ ?
പെട്ടെന്ന് എനിക്ക് സങ്കടം വന്നു. വാക്കുകളൊന്നും വന്നില്ല. കണ്ണ് നിറഞ്ഞു. മറുപടിയായി ടീച്ചറെ ഒന്ന് കെട്ടിപ്പിടിച്ചിട്ട് എന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ ഇരിക്കാനായി തിരിഞ്ഞു നോക്കാതെ രജിസ്ട്രാറുടെ റൂമിലേക്ക് പോയി. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഒപ്പിട്ടു വാങ്ങുമ്പോൾ കണ്ണുനീർ അടക്കി നിർത്താനായില്ല.
ഒന്നും മനസ്സിലാകാതെ രജിസ്ട്രാർ എന്നെ നോക്കി ‘are you okay’ എന്ന് ചോദിച്ചു.
അവരോട് ഞാൻ എന്റെ കഥ പറഞ്ഞു
എന്റെ കഥ. അല്ല ഞങ്ങളുടെ കഥ കഥ.
മൂന്നു വർഷം മുമ്പ് — 10-ാം ക്ലാസ് പരീക്ഷകൾ കഴിഞ്ഞ് — ഇന്ത്യയിൽ അച്ഛനോടൊപ്പം താമസിച്ചിരുന്ന അപ്പു അവധി ആഘോഷിക്കാൻ ദുബായിലേക്ക് വന്നു. അവധി കഴിഞ്ഞ് പോകാൻ ദിവസം അവൻ എന്നോട് പറഞ്ഞു:
“അമ്മേ, ഞാൻ തിരികെ പോകുന്നില്ല. ഞാൻ ഇവിടെ താമസിച്ചു പഠിച്ചോട്ടെ ?’’
വർഷങ്ങളായി ഞാൻ കേൾക്കാൻ ആഗ്രഹിച്ച ആ വാക്കുകൾ കേട്ടപ്പോൾ, സന്തോഷം കൊണ്ട് തുള്ളിച്ചാടേണ്ട സമയത്ത് എന്റെ ഉള്ളിൽ ഭയവും, ആശങ്കയും, ആകാംക്ഷയം കൊണ്ട് നിറഞ്ഞു.
ഇവിടെ പ്ലസ് വണ്ണ് പ്രവേശനം കഴിഞ്ഞിരുന്നു. സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങിയിട്ട് രണ്ടു മാസമാകുന്നു. വിസയില്ല. എമിറേറ്റ്സ് ഐഡിയില്ല. ട്രാൻസ്ഫർ സർട്ടിഫിക്കറ്റില്ല. അതിലുമുപരി, അച്ഛന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഇല്ല! ചുരുക്കി പറഞ്ഞാൽ ഒന്നുമില്ല!
ഒരു സ്കൂൾ മാറാൻ തന്നെ ഒരുപാട് ഡോക്യുമെന്‍റ്സ് ആവശ്യമായിടത്താണ് രാജ്യം തന്നെ മാറുന്നത്. മുന്നിലുള്ള ബുദ്ധിമുട്ടുകളും തടസ്സങ്ങളും ആലോചിച്ചപ്പോൾ തന്നെ എനിക്ക് തലകറങ്ങിപ്പോയി.
എങ്കിലും ഞാൻ അവനെ നോക്കി പറഞ്ഞു:
“തിരിച്ചു പോകണ്ട. നമുക്ക് എന്തേലും വഴി ഉണ്ടാക്കാം’’.
ആ രാത്രി എനിക്ക് ഉറങ്ങാനായില്ല. അടുത്ത ദിവസം രാവിലെ ഞങ്ങൾ രണ്ടുപേരും കൂടി ഓരോ സ്കൂളുകളുടെയും വാതിലിൽ മുട്ടി തുടങ്ങി.
അവന് ഹ്യൂമാനിറ്റീസ് പഠിക്കാനായിരുന്നു താല്പര്യം. സ്കൂൾ ഏതായാലും കുഴപ്പമില്ല. പക്ഷേ ഇവിടെ മിക്ക സ്കൂളുകളും ഹ്യൂമാനിറ്റീസ് ഓഫർ ചെയ്തില്ല. ഉണ്ടായിരുന്ന സ്കൂളുകളിൽ എല്ലാം തന്നെ സീറ്റുകൾ ഫിൽ ആയി. സീറ്റുകൾ ഉണ്ടായിരുന്ന ചില സ്കൂളുകൾ ആവട്ടെ ഡോക്യുമെന്റില്ലാത്തതിന്റെ പേരിൽ അഡ്മിഷൻ അനുവദിച്ചില്ല.
ഒരു സ്കൂൾ, എനിക്ക് അവരുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ, കോമേഴ്‌സിൽ താൽക്കാലിക പ്രവേശനം അനുവദിച്ചു. ഡോക്യുമെന്‍റ്സ് കൊടുക്കാൻ രണ്ട് മാസം സമയവും തന്നു.
ഞങ്ങൾ ആശ്വാസമായി, തൽക്കാലം കൊമേഴ്സ് പഠിച്ചിട്ട് ഡിഗ്രിക്ക് അവന്റെ ഇഷ്ട വിഷയം തിരഞ്ഞെടുക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. എല്ലാം ശരിയായി എന്ന് വിശ്വസിച്ചു.
പക്ഷേ, അത് മറ്റൊരു ദുരിത കാലത്തിന്റെ തുടക്കം മാത്രമായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല.
ക്ലാസിൽ പോയി തുടങ്ങിയപ്പോഴാണ് കൊമേഴ്സ് ഒട്ടുംതന്നെ താല്പര്യമില്ല എന്ന് മനസ്സിലായത്. നിവൃത്തിയില്ലാതെ പഠിക്കാൻ ശ്രമിച്ചെങ്കിലും അവൻ അതുമായി പൊരുത്തപ്പെടാൻ ആയില്ല. സ്കൂളിൽ പോകാൻ തന്നെ വെറുപ്പായി. മോശം മാർക്കും ടീച്ചർമാരുടെ വഴക്കും അവനെ കൂടുതൽ ദുഃഖത്തിൽ ആക്കി.
അതേസമയം, ഞാൻ കോടതി കാര്യങ്ങൾക്കും കർശനമായ നിയമപ്രക്രിയകൾക്കും പിന്നാലെ ഓട്ടത്തിലായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഡോക്യുമെന്‍റ്സ് കിട്ടാതിരുന്നാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഓർത്ത് ചോദിച്ച ഭീമമായ തുക ചെലവാക്കി കോടതി കാര്യങ്ങൾക്ക് പിന്നാലെ നടന്നു. അവന്റെ അച്ഛനെ കൊണ്ട് എൻ ഒ സി ഒപ്പിടാൻ സമ്മതിപ്പിച്ചു… മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഓരോ ഡോക്യുമെന്റുകളും സ്വന്തമാക്കി.
പക്ഷേ, അപ്പോഴേക്കും അവൻ സ്കൂൾ പൂർണ്ണമായും വെറുത്തു തുടങ്ങിയിരുന്നു. അങ്ങനെ ആ വർഷം അവസാനം ആ സ്കൂളിൽ നിന്നും ഞങ്ങൾ ടി സി വാങ്ങി. ഇഷ്ടമില്ലാത്ത ഒരു വിഷയം പഠിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു.
പക്ഷേ, പിന്നീടുള്ള ദിവസങ്ങളിൽ ആ തീരുമാനം തെറ്റായി പോയിരുന്നു എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് നടന്നത്.
പുതിയ അധ്യായന വർഷത്തിൽ വീണ്ടും പതിനൊന്നാം ക്ലാസിൽ ചേരാൻ ചെന്നപ്പോൾ പഠനത്തിൽ കണ്ടിന്യൂയിറ്റി ഇല്ല മോശം മാർക്ക് എന്ന പല കാരണങ്ങളും പറഞ്ഞു ഓരോ സ്കൂളുകളും ഞങ്ങൾക്ക് അഡ്മിഷൻ നിഷേധിച്ചു. ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു തുടങ്ങി.
അങ്ങനെ, ഒരു ദിവസം ഞങ്ങൾ ലീഡേഴ്സ് പ്രൈവറ്റ് സ്കൂളിലേക്ക് ചെന്നു. യാതൊരു പ്രതീക്ഷയും ഇല്ലാതെ. ഞാൻ രജിസ്ട്രാറിനോട് ഞങ്ങളുടെ കഥ പറഞ്ഞു.
ഒട്ടും തടസ്സപ്പെടുത്താതെ ഒരക്ഷരം ചോദിക്കാതെ അവർ എന്നെ കേട്ടിരുന്നു. ഒടുവിൽ അവർ അവനോട് എൻട്രൻസ് പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടു. അവൻ പരീക്ഷ എഴുതി. വൈസ് പ്രിൻസിപ്പാൾ റിസൽറ്റ് നോക്കി പറഞ്ഞു: “ ഇവൻ ഹ്യൂമാനിറ്റീസാണ് പഠിക്കേണ്ടത്, കോമേഴ്സ് അല്ല”.
ഞാൻ പൊട്ടിക്കരഞ്ഞു. ഒരാളെങ്കിലും എന്റെ മകനെ വിശ്വസിച്ചു. ഒരാളെങ്കിലും ഞങ്ങളെ മനസ്സിലാക്കാനുണ്ടായതിലുള്ള സന്തോഷം.
അന്ന് മുതൽ, ലീഡേഴ്സ് അവന് പ്രിയപ്പെട്ട സ്കൂൾ ആയി. പ്ലസ് വണ്ണിന്റെ അവസാനം, അവൻ സ്കൂൾ ടോപ്പർ ആയിരുന്നു. പ്രിൻസിപ്പാൾ അവന് appreciation സർട്ടിഫിക്കറ്റ് നൽകി. ഓഡിയൻസിന്റെ ഇടയിലിരുന്ന് സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ അവന്റെ കണ്ണിൽ കണ്ട തിളക്കം ഞാൻ ഒരിക്കലും മറക്കില്ല.
പ്ലസ് ടു കഴിഞ്ഞ് BA LLB തിരഞ്ഞെടുത്ത് ഇപ്പോൾ അവൻ ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിൽ ലോ പഠിച്ചുകൊണ്ടിരിക്കുകയാണ്. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ ഇതെല്ലാം എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. എത്രയോ റിജക്ഷൻസ്, ഉറക്കമില്ലാത്ത രാത്രികൾ, നിയമ പോരാട്ടങ്ങൾ, ഭയങ്ങൾ ആശങ്കകൾ…
പിന്നീട് ഈ സ്കൂളിലെത്തിയപ്പോൾ കണ്ട നല്ലവരായ മനുഷ്യർ അവർ കാണിച്ച കരുണയും മാനവികതയും അംഗീകാരവും...
ബീന ടീച്ചർ. റോഷ്നി ടീച്ചർ. അന്ജു ടീച്ചർ. രജിസ്ട്രാർ. വൈസ് പ്രിൻസിപ്പാൾ. പ്രിൻസിപ്പാൾ. എല്ലാവരും ചേർന്നാണ് ഞങ്ങളുടെ ഈ ജീവിത കഥ തിരുത്തി എഴുതിയത്. ഇന്ന് ഞാൻ കരഞ്ഞത് സങ്കടം കൊണ്ടല്ല, നന്ദിയും സ്നേഹവും കടപ്പാടും കൊണ്ട്. ലോകം മുഴുവനും ഞങ്ങൾക്കെതിരെ നിന്നപ്പോൾ ഞങ്ങളെ വിശ്വസിച്ചതിന്... ഷാർജയിലെ ലീഡേഴ്സ് പ്രൈവറ്റ് സ്കൂളിലെ എല്ലാവർക്കും നന്ദി.
നന്ദി.