ADVERTISEMENT

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾക്ക് സർക്കാർ സർവീസിൽ നിയമന ഉത്തരവ്. രാജപുരം കൊട്ടോടി ഒരള ഉന്നതിയിലെ രമേശൻ, ഭാര്യ രേഷ്മ എന്നിവർക്കാണ് ഒരേസമയം സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞത്. രമേശന് പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്കായും രേഷ്മയ്ക്ക് ക്ഷീര വികസന വകുപ്പിൽ ഡെയറിഫാം ഇൻസ്ട്രക്ടറായും നിയമനം ലഭിച്ചത്.

19ന് രേഷ്മ കോഴിക്കോട് നടുവട്ടത്തെ ഡയറി ട്രെയ്നിങ് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു. രമേശൻ ദിവസങ്ങൾക്കകം കാഞ്ഞങ്ങാട് പൊതുമരാമത്ത് ഓഫിസിൽ ചുമതലയേൽക്കും. രേഷ്മയ്ക്ക് നിയമന ഉത്തരവ് ജൂൺ 5നും രമേശന് അഡ്വൈസ് മെമ്മോ ആറിനുമാണ് ലഭിച്ചത്. 2021 നവംബർ 11നായിരുന്നു രേഷ്മയും രമേശനും തമ്മിലുള്ള വിവാഹം. തുടർന്ന് ഇരുവരും സർക്കാർ ജോലിക്കായുള്ള പരിശീലനത്തിലായിരുന്നു. രേഷ്മ എംഎസ്‌സി മൈക്രോ ബയോളജിയും രമേശൻ ബിഎ ഇക്കണോമിക്സ് ബിരുദധാരിയുമാണ്. കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന രമേശനും ഭാര്യയ്ക്കും സർക്കാർ ജോലി ലഭിച്ച സന്തോഷത്തിലാണ് കുടുംബം.

ADVERTISEMENT
ADVERTISEMENT