കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തുമ്പോള്‍ പുലർവെട്ടം വീണുതുടങ്ങുന്നതേയുള്ളൂ. സൂര്യന്റെ ആദ്യ കിരണങ്ങൾ ക്ഷേത്ര ഗോപുരത്തെ പൊന്നിൻമുടി ചൂടിച്ചു. ക്ഷേത്രത്തിനുള്ളിൽ നിന്നുയരുന്ന ‘സുപ്രഭാതം’ കേട്ടുണരുകയാണു തെരുവ്. ഗോപുരവാതിൽ കടക്കുമ്പോൾ മ നോഹരമായ ചുവർചിത്രങ്ങൾ കാണാം.
നടപ്പുരയിലെത്തിയപ്പോൾ സ്വാമിയുടെ അനുഗ്രഹമെന്നപോലെ ചെറിയൊരു മഴ പെയ്തു. ശ്രീകോവിലിനുള്ളില്‍ ആറടി ഉയരത്തിൽ ഭരതസ്വാമിയുടെ ചതുർബാഹു വിഗ്രഹം തേജസ്സോടെ തെളിഞ്ഞു നിൽക്കുകയാണ്, മരതകപ്പതക്കവും പൊന്മാലകളും അണിഞ്ഞ്. ജടാഭാരത്തിനു മുകളിലൂടെ ചാര്‍ത്തിയിരിക്കുന്ന താമരമാല ഇരുവശത്തെ കൈകൾക്കിടയിലൂടെ പീഠംവരെ നീളുന്നു.
സ്വാമിയെ തൊഴുതു പുറത്തേക്കിറങ്ങിയപ്പോൾ നീല ദാവണി ചുറ്റി, ഇടതു തോളിൽ ഇടയ്ക്ക തൂക്കി, നിറചിരിയോടെ പ്രദക്ഷിണ വഴിയിൽ നടന്നു വരുന്നു മലയാളത്തിന്റെ സോപാന വാനമ്പാടി ആശ സുരേഷ്.
‘‘ തിരക്കാകുന്നതേയുള്ളൂ. ഞാൻ പതിവായി സ്വാമിയെ കാണാൻ വരും. വിളിച്ചാൽ ഒപ്പം നിൽക്കും.’’ കൂടൽമാണിക്യ സ്വാമിയോടുള്ള സ്നേഹവും വിശ്വാസവും ആശയുടെ വാക്കുകളിൽ തുളുമ്പി.
‘‘തേൻ പോലെയുള്ള ശബ്ദമല്ല എന്റേത്. പക്ഷേ, പാട്ടു പാടാനും ആസ്വദിക്കാനും ഇഷ്ടമായിരുന്നു. അങ്ങനെ കർണാടക സംഗീതം പഠിച്ചു തുടങ്ങി നാലാം ദിവസം മാഷ് അച്ഛനോടു പറഞ്ഞു, ‘കുട്ടിക്കു സംഗീതത്തിൽ തീരെ വാസനയില്ല. ഇതിവിടെ നിർത്താം.’ മാഷ്ടെ വാക്കുകൾ അച്ഛനു വലിയ വേദനയായി. സംഗീതം വിട്ടതോടെ അ ച്ഛൻ എന്നെ അക്ഷരശ്ലോകം പഠിക്കാൻ ചേർത്തു. പിന്നാലെ നാരായണീയവും ഭഗവത് ഗീതയും രാമായണവും പഠിച്ചു.’’
ആശയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ മാഷ്. അക്ഷര ശ്ലോകം സംസ്ഥാനതല മത്സരത്തിൽ, നാലുവർഷം തുടർച്ചയായി ആശ ഒന്നാം സ്ഥാനം നേടി. ഗുരുവായൂർ ദേവസ്വം നടത്തുന്ന നാരായണീയം ദശകപാഠ മത്സരത്തിൽ പന്ത്രണ്ടു വർഷം ഒന്നാമതെത്തിയതും ആശ തന്നെ.
സംഗീതം വിട്ടെങ്കിലും ഇടയ്ക്ക പഠിച്ചുകൊണ്ടേയിരുന്നു. 2019ൽ കാലിക്കറ്റ് സർവകലാശാല യുവജനോത്സവത്തിൽ ആശ കലാതിലകമായി. 2022 ൽ ഞരളത്ത് സോപാന വാനമ്പാടി പുരസ്കാരം ആശയെത്തേടിയെത്തി. ഈ വിജയങ്ങള്‍ ഇന്നെത്തി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത്സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി പദവിയിലാണ്.

ഇന്ന് ആശയെ ലോകം അറിയുന്നതു സോപാനസംഗീതത്തിന്റെയും ഇടയ്ക്കയുടേയും പേരിലാണ്. സോപാനസംഗീതത്തിലേക്കു എത്തിച്ചതു കൂടൽസ്വാമിയാണെന്ന ആമുഖത്തോടെ ആശ വിശേഷങ്ങള്‍ പങ്കുവച്ചു തുടങ്ങി.
ഇടയ്ക്കയിൽ മനസ്സുടക്കിയ ബാല്യം
‘‘ഞാൻ പിച്ച വച്ചതും നടന്നതും പഠിച്ചതും പാടിയതുമെല്ലാം ഈ തിരുമുൻപിലാണ്.’’ ഇടയ്ക്ക തന്നോടു ചേർത്തു പിടിച്ച്, കൂത്തമ്പലപ്പടിയിലിരുന്ന് ആശ വിശേഷങ്ങൾ പറഞ്ഞു. ‘‘അച്ഛൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. മൂന്നോ നാലോ വയസ്സുള്ളപ്പോൾ പതിവായി അച്ഛനൊപ്പം അത്താഴപൂജ തൊഴാൻ വരും. സ്വാമിയെ കാണുക പോലെ തന്നെ എനിക്കു പ്രധാനമായിരുന്നു ഇടയ്ക്ക കാണുന്നതും ആ നാദം കേൾക്കുന്നതും. ഇടയ്ക്കയുടെ ഭംഗിയും ആകർഷിച്ചിരുന്നു. ആ പൊടിപ്പും തൊങ്ങലുമൊക്കെ ഏതു കുട്ടിയിലും കൗതുകമുണർത്തുമല്ലോ.’’
ഇടയ്ക്കയോടു തോന്നിയ ഇഷ്ടം ആശ വീട്ടിൽ അവതരിപ്പിച്ചു. അച്ഛൻ സുരേഷ് കുമാറിനും അമ്മ രാജലക്ഷ്മിക്കും സമ്മതം. പെൺകുട്ടികൾ ഇടയ്ക്ക കൊട്ടുന്ന പതിവില്ലാത്തതുകൊണ്ടു തന്നെ അധ്യാപകനെ കണ്ടെത്താൻ അൽപം ബുദ്ധിമുട്ടി. ഒടുവിൽ പി. നന്ദകുമാർ എന്ന ഇടയ്ക്ക കലാകാരനു കീഴിൽ പഠനം ആരംഭിച്ചു. കുഞ്ഞു കൈമെത്തയും കോലും ഉപയോഗിച്ച് ആദ്യ പരിശീലനം. ഇടയ്ക്കയിലേക്കെത്താൻ പിന്നെയും വർഷങ്ങൾ കഴിഞ്ഞു.

‘‘ആശിച്ചു മോഹിച്ച് ഇടയ്ക്ക തോളിലേക്കിട്ടപ്പോൾ ദേ കിടക്കണു ഇടയ്ക്ക മുട്ടിനു താഴെ. നല്ല ഭാരോം ഉണ്ട്. പിന്നെ വിഷമിപ്പിക്കണ്ടല്ലോ എന്നു കരുതി മാഷ് വള്ളിയിൽ കെട്ടിട്ട് നീളം ക്രമീകരിച്ച്, പൊടിപ്പിന്റെ എണ്ണമൊക്കെ കുറച്ചു തന്നു. അന്നത്തെ പോലെ തന്നെയാണിന്നും.
ഒരിക്കൽപോലും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നിരുത്സാഹപ്പെടുത്തിയില്ല. ഇന്ന് പരിപാടികൾക്കു പോകുമ്പോൾ ഇടയ്ക്കയിലേക്ക് ഇമവെട്ടാതെ നോക്കി നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ കുട്ടിക്കാലത്തെ എ ന്നെ ഓർമവരും. കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനു വേണ്ടി കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരിയുടെ ശിക്ഷണത്തില്‍ കഥകളി സംഗീതം പഠിച്ചു. ചെന്നപ്പോഴേ കർണാടക സംഗീതം പഠിച്ചിട്ടില്ലെന്നു മുൻകൂർ ജാമ്യം എടുത്തിരുന്നു. ആശാന്‍റെ കീഴില്‍ അഭ്യസിച്ചു സമ്മാനം കിട്ടിയപ്പോൾ അദ്ദേഹം ചോദിച്ചു, ‘പണ്ട് ഒരാൾ പഠിപ്പിക്കാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ എന്തേ മറ്റൊരാൾക്കു കീഴിൽ പഠിച്ചില്ല?’ ആ ചോദ്യത്തിനെനിക്കു മറുപടി ഉണ്ടായിരുന്നില്ല. സംഗീതം വഴങ്ങില്ലെന്നു പറഞ്ഞ മാഷ് പിന്നീടെന്‍റെ സോപാനം കേട്ടു തോളിൽ തട്ടി അഭിനന്ദിച്ചു.
എവിടെയാണു പാട്ടു പഠിച്ചതെന്നു ചോദിച്ചു. പഴയതൊന്നും ഒാര്‍ക്കാതെയായിരുന്നു ആ അന്വേഷണം. ഞാ ൻ പറഞ്ഞതുമില്ല. എങ്കിലും വളരെ സന്തോഷം തോന്നി. ഒരുപക്ഷേ, കുഞ്ഞു മനസ്സ് വേദനിച്ചത് കൂടല്‍മാണിക്യ സ്വാമി കണ്ടിട്ടുണ്ടാകും. പഞ്ചാരിമേളം കേട്ടു കേട്ടു കൗതുകം കൂടി ചെണ്ടയും പഠിച്ചിട്ടുണ്ട്. ’’
ക്ഷേത്രാചാരങ്ങളോടു ബഹുമാനം മാത്രം
ഇടയ്ക്ക ഒരു ദേവവാദ്യമാണ്. ഒരു വാദ്യോപകരണം എ ന്നതിനപ്പുറം ഇടയ്ക്കയിൽ ഈശ്വര ചൈതന്യമുണ്ടെന്നും ആശ വിശ്വസിക്കുന്നു. ‘‘ക്ഷേത്രാചാരങ്ങൾ ലംഘിക്കുക, വിശ്വാസത്തിനു മുറിവേൽപ്പിക്കുക, വിപ്ലവാത്മകമായി എന്തെങ്കിലും ചെയ്യുക തുടങ്ങിയ ഉദ്ദേശങ്ങളൊന്നുമില്ല. ഒട്ടുമിക്ക മഹാക്ഷേത്രങ്ങളിലും സോപാനപ്പടിയിൽ സ്ത്രീ കളെ പാടാൻ അനുവദിക്കില്ല. അതൊരു ചിട്ടയാണ്. ആ ചിട്ട പാലിക്കാനാണ് എനിക്കിഷ്ടം.
ചില അമ്പലങ്ങളിൽ, സോപാനപ്പടിയിൽ പാടണം എ ന്നു ഭാരവാഹികൾ പറയും. വളരെയധികം സന്തോഷത്തോടെ ഞാൻ പാടും. എവിടെ നിന്നു വിളിച്ചാലും ഈശ്വരൻ വിളി കേൾക്കുമല്ലോ. കൂടൽമാണിക്യ സ്വാമിയുടെ നടപ്പുരയിൽ നിന്നു പാടാനുള്ള ഭാഗ്യം ലഭിച്ചതു തന്നെ മഹാഭാഗ്യം. ചേച്ചിയെ കണ്ടിട്ടു ഞാനും ഇടയ്ക്ക പഠിക്കാൻ തുടങ്ങി എന്ന് ഒരുപാട് െപണ്‍കുട്ടികള്‍ പറയാറുണ്ട്. അതും വലിയ സന്തോഷം.’’
ഇക്കണോമിക്സ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ ആശ എംഫിൽ ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ്. ആശയുടെ പഠനത്തിനും കലാജീവിതത്തിനും പൂർണപിന്തുണ നൽകി അച്ഛനും അമ്മയും ചേട്ടൻ അർജുനും ഒപ്പമുണ്ട്.
ചരിത്രത്തിലാദ്യമായി ആനയെ വർണിച്ച് ഇടയ്ക്കയി ൽ കീർത്തനം ആലപിച്ചത് ആശയാണ്. ‘‘കൂടൽമാണിക്യ സ്വാമിയുടെ ആനയാണ് കൂടൽമാണിക്യം മേഘാർജുനൻ. ആനയ്ക്കു നല്ലതു വരുത്തണേ എന്നു സംഗമേശനോടുള്ള പ്രാർഥനയാണ് മാണിക്യകളഭം.
താമരച്ചെവിയന്റെ തുണയായി എപ്പോഴും താമരപ്രിയനാം നീ കാത്തീടണേ... എന്നാണ് ആ പാട്ട് അവസാനിപ്പിച്ചിരിക്കുന്നത്. അച്ഛനെഴുതി, ഞാൻ സംഗീതം നൽകി, പാടി, അഭിനയിച്ച ആൽബമാണത്.’’
ഭൂമി തൊടാത്ത ഇടയ്ക്ക
ദേവവാദ്യമാണ് ഇടയ്ക്ക. ദേവന്റെ അടുത്തേക്കു പോകാൻ സാധിക്കുന്ന ഒരേയൊരു വാദ്യം ഇടയ്ക്കയത്രെ. ഇടയ്ക്കയിലെ കൈ പിടിക്കുന്ന കുറ്റിയെ നട്ടെല്ലെന്നു പറയും. അതു പ്രപഞ്ചമെന്നാണു സങ്കൽപം. അവിടെ നൽകുന്ന ബലമാണു ശബ്ദം നിശ്ചയിക്കുന്നത്. ഇടയ്ക്കയുടെ ഇരുപുറങ്ങള്‍ സൂര്യനും ചന്ദ്രനുമാണ്. ഇതിൽ ഒരു പുറത്തു മാത്രമാണു േകാലു െകാണ്ടു െകാട്ടുന്നത്.
ഓരോ വട്ടത്തിലും ചരടു കോർക്കുന്ന ആറു ദ്വാരങ്ങൾ, ആറു ശാസ്ത്രങ്ങളാണ്. 64 കലകളെ സൂചിപ്പിക്കുന്ന 64 പൊടിപ്പുകളും ഇടയ്ക്കയിലുണ്ട്.
നാലു ജീവക്കോലിലാണ് ഈ പൊടിപ്പുകൾ കോ ർത്തിരിക്കുന്നത്. നാലു ജീവക്കോലുകൾ നാലു വേദങ്ങളെന്നു വിശ്വാസം.
ഇങ്ങനെ ആശയം കൊണ്ടു സമ്പുഷ്ടമായ വ സ്തു ഭൂമീദേവിക്കു താങ്ങാനാകില്ല. അതാണ് ഇടയ്ക്ക നിലത്തു വയ്ക്കാന്‍ പാടില്ല എന്നു പറയുന്നത്.
ഇടയ്ക്ക എവിടെയെങ്കിലും തൂക്കിയിടുകയാണു പതിവ്. ആകാശത്തിനും ഭൂമിക്കും ഇടയ്ക്കു നിൽക്കുന്ന വാദ്യോപകരണമായതു കൊണ്ടാണത്രെ ഇടയ്ക്ക എന്നു പേരു വന്നത്.
ധ്യാനഭാവത്തിലെ ഭരതൻ
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണു കൂടൽമാണിക്യക്ഷേത്രം. വനവാസത്തിനു പോയ ജ്യേഷ്ഠൻ ശ്രീരാമന്‍റെ തിരിച്ചു വരവിനായി ധ്യാനഭാവത്തിൽ കാത്തിരിക്കുന്ന ഭരതസ്വാമിയാണു പ്രതിഷ്ഠ.
ഭഗവാൻ ശ്രീകൃഷ്ണൻ ദ്വാരകയിൽ ആരാധിച്ചിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) മുക്കുവർക്കു കടലിൽ നിന്നു കിട്ടുകയും അവ എവിടെ പ്രതിഷ്ഠിക്കണമെന്നു വാക്കയിൽ കൈമൾ എന്ന നാട്ടുപ്രമാണിക്കു സ്വപ്നദർശനം ലഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. അങ്ങനെ തൃപ്രയാർ (ശ്രീരാമന്‍), കൂടൽമാണിക്യം (ഭരതന്‍), തിരുമൂഴിക്കുളം (ലക്ഷ്മണന്‍), പായമ്മൽ (ശത്രുഘ്നന്‍) എന്നീ ക്ഷേത്രങ്ങൾ നിർമിച്ചു. ഈ നാലമ്പലങ്ങളിലും ഒരേ ദിവസം തൊഴുതു പ്രാർഥിക്കുന്നതു കൂടുതല്‍ െഎശ്വര്യദായകമെന്നു കരുതപ്പെടുന്നു.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉപദേവത പ്രതിഷ്ഠ ഇല്ലെങ്കിലും ആലിൻചുവട്ടിൽ ഗണപതിയുണ്ട്. ഉ ള്ളിലേക്കു പ്രവേശിക്കുമ്പോൾ വാതിൽമാടത്തിൽ തെക്കും വടക്കും ദുർഗാദേവിയും ഭദ്രകാളിയും ഉണ്ടെന്നു വിശ്വാസം. തിടപ്പള്ളിക്കുള്ളിലെ ഹനുമാന്‍റെ സാന്നിധ്യം മറ്റൊരു വിശേഷമാണ്. അവിടെ അവിലും പൂവൻപഴവും നേദിക്കും. തിടപ്പള്ളിയിൽ എത്രഭാരമുള്ള നിവേദ്യ ഉരുളിയും കീഴ്ശാന്തി ഒറ്റയ്ക്കാണ് ഇറക്കിവയ്ക്കുക. ഉരുളിയുടെ ഒരു തലയ്ക്കൽ കീഴ്ശാന്തി പിടിച്ചാൽ മറുതലയ്ക്കൽ ഹനുമാൻ പിടിക്കുമെന്നാണു വിശ്വാസം.
ഒരിക്കല്‍ വില്വമംഗലം സ്വാമികൾ എല്ലാ ക്ഷേത്രങ്ങളിലേയും ഈശ്വരചൈതന്യം ഒരു ശംഖിലേക്ക് ആവാഹിച്ച് ഒടുവിൽ കൂടൽമാണിക്യത്തും എത്തിയത്രെ. കൂടൽമാണിക്യ സ്വാമിയേയും ആവാഹിച്ചു പുറത്തേക്കിറങ്ങുന്നതിനിടെ കാലു നടപ്പടിയിൽ തട്ടി അദ്ദേഹം വീണു ശംഖ് ഉടഞ്ഞു. ശംഖിൽ ആവാഹിച്ച ചൈതന്യമെല്ലാം കൂടൽമാണിക്യത്തു സംഗമിച്ചതു കൊണ്ടാണത്രെ, സ്വാമിക്കു സംഗമേശൻ എന്ന പേരു കിട്ടിയത്.
പന്ത്രണ്ട് ഏക്കറിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിനു ചുറ്റും നാലു വലിയ കുളങ്ങളുണ്ട്. ക്ഷേത്രവളപ്പിനുള്ളിലെ തീർഥക്കുളമാണ് ‘കുലീപിനി.’ ഇവിടുത്തെ വെള്ളമാണു നിവേദ്യത്തിനും അഭിഷേകത്തിനും ഉപയോഗിക്കുക. കുളത്തിൽ മീനൂട്ട് വഴിപാടുണ്ട്.
പെരുന്തച്ചൻ പണിതീർത്ത കൂത്തമ്പലമാണു മറ്റൊരു ആകര്‍ഷണം. ശ്രീകോവിലിന്റെ അതേ പ്രാധാന്യം കൂത്തമ്പലത്തിനുമുണ്ട്. ചാക്യാർ കുടുംബത്തിനു മാത്രമാണ് ഉള്ളിലേക്കു പ്രവേശിക്കാൻ അനുമതി.