ദിയ കൃഷ്ണയ്ക്കും അച്ഛൻ കൃഷ്ണകുമാറിനും മുൻകൂർ ജാമ്യം. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. എന്നാൽ ഇതു സംബന്ധിച്ച് ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം, പണം തട്ടിച്ചുവെന്ന് ആരോപിച്ച് കൃഷ്ണകുമാര്‍ കൊടുത്ത കേസില്‍ ജീവനക്കാരികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ദിയയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് നല്‍കി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്.
അന്വേഷണത്തോട് സഹകരിക്കാന്‍ പോലും തയാറാകാത്ത പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ അത് കേസിനെ ബാധിക്കും എന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി വിനീതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലുണ്ടായ തട്ടിപ്പിന്‍റെ കൂടുതല്‍ നേരത്തെ പുറത്തു വന്നിരുന്നു. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഉപഭോക്താക്കള്‍ പണം അയച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയതിന്‍റെ വിവരങ്ങളുമടക്കമാണ് ദിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
തന്റെ ബിസിനസില്‍ താന്‍ പോലുമറിയാതെ യു.എസില്‍ റീ– സെല്ലിങ് വരെ ജീവനക്കാര്‍ നടത്തിയെന്നും ഒരു വര്‍ഷമായി ഇത് തുടരുകയായിരുന്നുവെന്നും ദിയ വ്യക്തമാക്കി. അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തതെന്നും ദിയ പറയുന്നു. താന്‍ തെറ്റു ചെയ്തിട്ടില്ല അതുകൊണ്ട് ഭയമില്ല. മാത്രമല്ല തന്‍റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് അവര്‍ തന്നെ തനിക്ക് അനുകൂലമായ തെളിവ് പുറത്തുവിട്ടതെന്നും ദിയ കൂട്ടിച്ചേർത്തു.