നമ്മൾ സൃഷ്ടിക്കുന്നതെന്താണോ അതാണ് നമ്മുടെ ലോകമെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് പതിനെട്ടുകാരിയായ ജിസ്സ. ചുറ്റുമുള്ളവർ തന്റെ ശാരീരിക പരിമിതികളും സാമ്പത്തിക ബുദ്ധിമുട്ടുകളും മനസ്സിലാക്കി ‘കൊക്കിലൊതുങ്ങുന്നത് കൊത്താൻ’ ഉപദേശിച്ചപ്പോൾ അതിരുകളില്ലാത്ത ആകാശത്തേക്ക് ചിറകുവിടർത്തി ജിസ്സ പറന്നുയർന്നു. നീറ്റ് പരീക്ഷയിൽ പേഴ്സൻ വിത്ത് ഡിസ്എബിലിറ്റീസ് (പിഡബ്യുഡി) വിഭാഗത്തിൽ അഖിലേന്ത്യ തലത്തിൽ 176–ാം റാങ്കും കേരളത്തിൽ ഏഴാം റാങ്കും സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് ഈ കൊച്ചുമിടുക്കി.
വേദന നിറഞ്ഞ രാത്രികൾ
കൊല്ലം നെടിയവിള സ്വദേശിനി ഷീബാമ്മയ്ക്ക് രണ്ടാമതും പെൺകുഞ്ഞ് പിറന്നു. ജനിച്ച് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് മകളുടെ കാൽ മടങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. കുഞ്ഞിന്റെ പാദങ്ങളിൽ വളവുണ്ടെന്നും (ക്ലബ്ഫൂട്ട്) കാൽമുട്ടുകളിൽ പാറ്റെല്ല (നീ ക്യാപ് അഥവാ ചിരട്ട) ഇല്ലെന്നുമുള്ള സത്യം ഡോക്ടർമാരിൽ നിന്നു മനസ്സിലാക്കി.2 കാൽമുട്ടുകളിലും കാൽപാദങ്ങളിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അപൂർവ രോഗാവസ്ഥ തരണം ചെയ്യാൻ പിന്നീട് നെട്ടോട്ടമായിരുന്നു.
കൊട്ടാരക്കര ഗവ. ആശുപത്രിയിൽ പിറന്ന കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാലാം മാസത്തിൽ ടിനോട്ടമി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടർന്ന് ഒൻപതോളം ശസ്ത്രക്രിയകൾ. രാത്രിയിൽ കാല് നിവർത്തി വയ്ക്കാൻ സഹായിക്കുന്ന ഷൂ ധരിക്കുമ്പോൾ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഴിയാതെ നിലവിളിച്ച് നേരംവെളുപ്പിച്ചിട്ടുണ്ട് കുഞ്ഞ് ജിസ്സ. വേദനതിന്ന രാത്രികളെപ്പറ്റി ഓർമിക്കാൻ പോലും ഭയമാണെന്ന് ജിസ്സ പറയുന്നു. മൂന്ന് വയസ്സുവരെ ഇഴഞ്ഞു നീങ്ങിയ കുഞ്ഞിനെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഷീബാമ്മ പരിചരിച്ചത്.
അക്ഷരങ്ങളുടെ ലോകത്തേക്ക്
അപ്പാപ്പൻ തോമസ്കുട്ടിയാണ് (ഷീബാമ്മയുടെ പിതാവ്) ജിസ്സയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ വീട്ടിലിരുത്തി അക്ഷരങ്ങൾ പഠിപ്പിച്ചു. മൂന്നാം ക്ലാസ് വരെ കളിക്കുടുക്കയും ബാലരമയും ഡൈജസ്റ്റുമായിരുന്നു ജിസ്സക്കുട്ടിയുടെ ലോകം.
അപ്പാപ്പന്റെ സൈക്കിളിനു പിറകിലിരുന്നാണ് അവൾ നെടിയവിള കണ്ടത്. സ്കൂളിൽ പോകാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായിരുന്നതിനാൽ മൂന്നാം ക്ലാസ് വരെ പരീക്ഷയെഴുതുന്നതിന് മാത്രമാണ് പോയിരുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ജെസ് (ജോഷീസ് എക്സ്റ്റേണൽ സ്റ്റെബിലൈസേഷൻ ഫിക്സേഷൻ) ചികിത്സ നടത്തി. നാലാം ക്ലാസ് മുതൽ സ്കൂളിൽ പോകാൻ തുടങ്ങി.
പഠിച്ചു പഠിച്ചു മിടുക്കിയായി
യുഎസ്എസ്, എൻഎംഎംഎസ് തുടങ്ങി എല്ലാ സ്കോളർഷിപ് പരീക്ഷകളിലും ജിസ്സ വിജയം നേടി. ഒരിക്കൽ പോലും മറ്റൊരാളുടെ സഹായത്താൽ പരീക്ഷകളെഴുതിയിട്ടില്ല. ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ നെടിയവിള അംബികോദയം സ്കൂളിലാണ് പഠിച്ചത്. പത്തിലും പ്ലസ്ടുവിലും ഗ്രേസ് മാർക്കില്ലാതെ ഫുൾ എപ്ലസ് നേടി.
‘സയൻസ് എടുത്തപ്പോൾ ഏറെ നേരം പ്രാക്ടിക്കൽസിനു നിൽക്കേണ്ടി വരുമെന്നതിനാൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാൽ അധ്യാപകരുടെ പിന്തുണയോടെ അതെല്ലാം തരണം ചെയ്തു’– ജിസ്സ പറയുന്നു. സർവശിക്ഷാ കേരള നടത്തുന്ന സ്കഫോൾഡ് പദ്ധതിയിലേക്ക് കൊല്ലം ജില്ലയിൽ നിന്നു തിരഞ്ഞെടുത്ത 25 കുട്ടികളിൽ ജിസ്സയുമുണ്ടായിരുന്നു. ഇൻഫോസിസ് കോഫൗണ്ടർ ഏർപ്പെടുത്തിയ വിദ്യാധൻ സ്കോളർഷിപ്പും ജിസ്സ നേടിയെടുത്തു. പഠനത്തോടൊപ്പം ചിത്രരചനയും കുട്ടിക്കഥപറച്ചിലുമെല്ലാം കൈവശമുണ്ട്.
സേവനം ഇഷ്ടപ്പെടുന്ന കുട്ടി ഡോക്ടർ
കുഞ്ഞു ജിസ്സയ്ക്ക് ഡോക്ടർമാരെ ഭയമായിരുന്നു. കുട്ടിക്കാലത്തെ ആശുപത്രിവാസക്കാലത്ത് വേദന സഹിക്കാൻ കഴിയാഞ്ഞതു മൂലമാണ് അവരോട് പേടിതോന്നിയതെന്ന് ജിസ്സ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഡോക്ടറാകാൻ ആഗ്രഹിച്ചു. ഉയർന്ന ക്ലാസിലായപ്പോൾ ആഗ്രഹങ്ങൾ മാറിമറിഞ്ഞു.
ഹയർസെക്കൻഡറിയിൽ കൊമേഴ്സ് എടുക്കാനായിരുന്നു ജിസ്സയ്ക്കിഷ്ടം എന്നാൽ അമ്മയാണ് സയൻസ് പഠിക്കാൻ ആവശ്യപ്പെട്ടത്. പ്ലസ്ടു കഴിഞ്ഞപ്പോൾ ചവറയിലെ സ്വകാര്യസ്ഥാപനത്തിൽ സിഎയ്ക്കു ചേർന്നു. എന്നാൽ ഇത് തനിക്ക് പറ്റിയ സ്ഥലമല്ലെന്ന് മനസ്സിലാക്കിയ ജിസ്സ അവിടുന്നു ‘സ്കൂട്ടായി’. തുടർന്നു കോട്ടയത്തെ സ്വകാര്യസ്ഥാപനത്തിൽ എൻട്രൻസ് പരിശീലനത്തിന് ചേർന്നു. ജിസ്സയുടെ സാഹചര്യങ്ങളും കഴിവും മനസ്സിലാക്കിയ അക്കാദമി ഡയറക്ടർ സ്കോളർഷിപ്പോടെ പഠിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് പഠിക്കണമെന്നാണ് ജിഷയുടെ ആഗ്രഹം.
മകളിൽ വിശ്വസിച്ച സിംഗിൾ മദർ
ജിസ്സയ്ക്ക് എല്ലാം അമ്മയാണ്. ഉറക്കമിളച്ചു തയ്ച്ചും കാറ്ററിങ് ജോലികൾക്കു പോയുമാണ് പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളെ ഷീബാമ്മ വളർത്തിയത്. ഏക ആശ്രയമായിരുന്ന ഷീബാമ്മയുടെ മാതാപിതാക്കളുടെ മരണശേഷം ഇടിഞ്ഞുവീഴാറായ വീടും കുറച്ചു വസ്തുവുമായിരുന്നു ആകെയുണ്ടായിരുന്ന ധനം. വീടുവച്ചുനൽകിയതും ജിസ്സയുടെ ചികിത്സയ്ക്കായി സഹായിച്ചതും സുമനസ്സുകളാണെന്ന് ഷീബാമ്മ പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളെപ്പോലും ചിരിച്ചുകൊണ്ടു നേരിട്ട ഷീബാമ്മ മകളുടെ ഡോക്ടറാകുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്.