കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പനയ്ക്കപാലം സ്വദേശികളായ വിഷ്ണു രശ്മി എന്നിവരാണ് മരിച്ചത്. കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതു സിറിഞ്ച് ടേപ്പ് ആണെന്നാണ് പൊലീസ് പറയുന്നത്. കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലാണ് വിഷ്ണുവിന്റെയും രശ്മിയുടെയും മൃതദേഹം.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ഇന്നു രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)