കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള അധ്യാപകർ പങ്കുവച്ച കുഞ്ഞുമനസ്സിലെ ആശങ്കകളും അവയ്ക്കുള്ള പരിഹാരങ്ങളും...
1. ‘ജെൻഡർ വ്യത്യാസം കുട്ടികളുടെ മനസ്സിലില്ല. പക്ഷേ, പലപ്പോഴും മാതാപിതാക്കൾ അതു മനസ്സിലാക്കില്ല. പല വാർത്തകളും അവരെ ഭയപ്പെടുത്തുന്നുണ്ട്. അതിരുകൾ ഇല്ല എന്നതു ശരിയാണ്. പക്ഷേ, ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകളുണ്ട്. സ്കൂൾ പ്രണയം ബ്രേക്ക് അപ് ആയപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കാമുകൻ അതേ സ്കൂളിലെ കാമുകിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയ സംഭവമുണ്ട്. ആൺ – പെൺ മതിൽക്കെട്ടു വച്ചു തിരിക്കാതെ എങ്ങനെ കുട്ടികളെ ഇത്തരം അപകടങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും?’
കൗമാരപ്രായക്കാരായ കുട്ടികൾക്കു പരസ്പരം ആകർഷണം തോന്നുന്നതു സ്വാഭാവികമാണ്. അതു തെറ്റായ കാര്യമാണെന്നു പറയാൻ സാധിക്കില്ല. ശരീരത്തിലെ ഹോർമോണൽ വ്യതിയാനം ഇത്തരം ആകർഷണങ്ങൾക്കു കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങൾ വീട്ടിൽ തുറന്നു ചർച്ച ചെയ്യാനുള്ള അവസരമൊരുക്കുകയാണു മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്.
ആരോടെങ്കിലും ഇത്തരമൊരു ഇഷ്ടം തോന്നിയാൽ അതു തെറ്റാണ് എന്ന മട്ടിൽ ശബ്ദമുയർത്തി ഭയപ്പെടുത്തി അവരുടെ മനസ്സിൽ നിന്ന് ആ ചിന്തകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നു കരുതരുത്. മറിച്ച് ഇത്തരം ബന്ധങ്ങളിൽ ആരോഗ്യകരമായ അതിർവരമ്പുകൾ എങ്ങനെ സൂക്ഷിക്കണം. ചൂഷണത്തിന്റെ വഴിയിലേക്ക് അതു പോകാതെ ശ്രദ്ധിക്കാൻ എന്തൊക്കെ കാര്യങ്ങൾ പാലിക്കണം. ഇത്തരം കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്യാം.
ഒരു കാരണവശാലും സ്വന്തം നഗ്നചിത്രങ്ങളോ വിഡിയോകളോ ഏറ്റവും വിശ്വസിക്കുന്ന ഒരാളിനുപോലും അയച്ചുകൊടുക്കാൻ പാടില്ല എന്നതാണ് ഇതിൽ പ്രധാനപ്പെട്ട സംഗതി. ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചു നാം ചെയ്യുന്ന എന്തു കാര്യവും സ്ഥായിയായ രേഖയാകാനിടയുണ്ട്. ഭാവിയിൽ ആർക്കെങ്കിലും അതു റിട്രീവ് ചെയ്തെടുത്തു നമുക്കെതിരെ ഉപയോഗിക്കാൻ സാധിക്കുമെന്നത് അവരെ ബോധ്യപ്പെടുത്തണം.
തീവ്രമായി ഒരാൾ നമ്മളെ ഇഷ്ടപ്പെടുന്ന സമയത്ത് അവർ നമുക്കെതിരെ ഒന്നു ചെയ്യില്ലെന്നു തോന്നിയേക്കാം. പ ക്ഷേ, ഈ ബന്ധങ്ങൾ ശാശ്വതമാകണമെന്നില്ല എന്നും നാളെയൊരു കാലത്ത് ഇതിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതകൾ വന്നാൽ നമ്മളെ അടിക്കാനുള്ള വടി നമ്മൾ ബോധപൂർവമായി മറ്റൊരാൾക്കു കൊടുക്കാൻ പാടില്ല എന്നും വ്യക്തമാക്കേണ്ടതുണ്ട്.
രണ്ടാമത്തെ കാര്യം ശാരീരികമായ സ്പർശനങ്ങൾ, അ തിന്റെ അതിർവരമ്പുകൾ കൃത്യമായി നിശ്ചയിക്കണം. നമ്മുടെ ശരീരത്തെ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ മറ്റൊരാൾക്ക് അവകാശമില്ല എന്ന ബോധ്യം കൃത്യമായി കുട്ടികളുടെ മനസ്സിലേക്കു കൊടുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങൾ മറുവശത്തു നിന്നുണ്ടായാൽ ധൈര്യപൂർവം സാധ്യമല്ല എന്നു പറയാൻ അവരെ പഠിപ്പിക്കണം. അതുകൊണ്ട് ആ ബന്ധത്തിനു തകരാറുകളൊന്നും വരാൻ പോകുന്നില്ല എന്നതും ബോധ്യപ്പെടുത്തണം. ശാരീരികമായ ചൂഷണം മാത്രമാണു മറുവശത്തുള്ള ആളുടെ ലക്ഷ്യമെങ്കിലും അതോടെ അയാൾ ഒഴിഞ്ഞുപോകും. മറിച്ച് അയാൾ നമ്മുടെ അഭ്യുദയകാംക്ഷി ആണെങ്കി ൽ അത്തരം ഒരു നോ പറച്ചിലുകൊണ്ടു മാത്രം അയാൾ ന മ്മളെ വിട്ടുപോകില്ല.
ബന്ധങ്ങളുടെ ഇടയിൽ ചതിക്കുഴി ഉണ്ടായാൽ അതു വീട്ടിൽ പറയാനുള്ള സ്വാതന്ത്ര്യവും അവർക്കു നൽകണം. ഒരിക്കലുമിത് മറച്ചുവച്ചുകൊണ്ടിരുന്നു വഷളാകാൻ അനുവദിക്കരുത്. ബ്ലാക്മെയിലിങ്ങോ ഭീഷണിയോ ഉണ്ടായാൽ നിയമപരമായി അതിനെ നേരിടാമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.
2. ‘സ്കൂളിനടുത്തുള്ള ഇടവഴികളിലെ ‘കാഴ്ചകൾ കണ്ട്’ റസിഡൻസ് അസോസിയേഷനുകൾ അധ്യാപകർക്കു പരാതി നൽകി. പരസ്യമായ ചുംബനങ്ങളും മറ്റും കണ്ടപ്പോഴാണു വിവരം അറിയിച്ചത്. എന്നാൽ ഇതു പ്രൈവസിയിലേക്കുള്ള നോട്ടം എന്നാണു കുട്ടികളുടെ വാദം. നിങ്ങളുടെ ഭാവിയെയോർത്തെന്നു നാട്ടുകാർ പറയുന്നു. ഇതെങ്ങനെ കൈകാര്യം ചെയ്യും?’
കുട്ടികളുടെ കാര്യത്തിൽ മുൻതലമുറയില്‍ പെട്ടവർക്ക് സാമൂഹിക നിരീക്ഷണം (സോഷ്യൽ ഒബ്സർവേഷൻ) വ്യാപകമായി ഉണ്ടായിരുന്നു. കൗമാരക്കാരനോ കൗമാരക്കാരിയോ അപരിചിതർക്കൊപ്പം പോകുന്നതു കണ്ടാൽ അയൽവാസികളും ബന്ധുക്കളും അതു ശ്രദ്ധിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്ന കാലഘട്ടമുണ്ട്.
ആധുനിക കാലത്തു വ്യക്തികളുടെ സ്വാതന്ത്ര്യമാണുപരമപ്രധാനമെന്നുള്ള ദിശയിലേക്കു സമൂഹത്തിന്റെ ചിന്താഗതി മാറിയതോടെ ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ. എന്തിന് ഈ വയ്യാവേലിയൊക്കെ തലയിൽ വലിച്ചു വയ്ക്കുന്നത് എന്ന ചിന്തയിലാണു ഭൂരിപക്ഷം ആളുകളും മുന്നോട്ടു പോകുന്നത്.
ആരോഗ്യകരമായ പരസ്പര ഇടപെടലിൽ ഒരു വിലങ്ങു തടിയായി ഇത്തരം നിരീക്ഷണങ്ങൾ മാറാൻ പാടില്ല എന്നത് ഉറപ്പാണ്. അത്തരം തുറിച്ചു നോട്ടങ്ങൾ വിലക്കപ്പെടേണ്ടതു തന്നെ. എന്നാൽ സാമൂഹിക നിരീക്ഷണത്തിന്റെ ആരോഗ്യകരമായ അവസ്ഥ മറന്നു പോകാനും പാടില്ല, തീരെ ചെറിയ കുട്ടികളെ മിഠായി നൽകിയോ പ്രലോഭിപ്പിച്ചോ ആരെങ്കിലും കൊണ്ടുപോകുന്നുവെന്നു കരുതുക. പരിസരത്തുള്ള ആരെങ്കിലും ഇടപെടൽ നടത്തിയാൽ ആ കുട്ടിയുടെ ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും.
പലപ്പോഴും കൗമാരക്കാർ സംഘം ചേർന്നു നടക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നതു സാധാരണയാണ്. എന്നാൽ പൊതുജന സ്വസ്ഥതയ്ക്കു ഭംഗം വരുത്തുന്ന തരത്തില്‍ പ്രവർത്തിക്കാൻ ആർക്കും അധികാരമില്ല.
റസിഡൻഷ്യൽ കോംപ്ലക്സിൽ ആൺകുട്ടികളും പെൺകുട്ടികളും പൊതുസ്ഥലത്തു നിന്നു പ്രണയചേഷ്ടകൾ കാണിക്കുന്നത് അനാരോഗ്യകരമാണ്. തീരെ ചെറിയ കുട്ടികൾ അടക്കമുള്ളവർ അവിടെ താമസിക്കുന്നുണ്ടാകാം. അവർ ഈ ചേഷ്ടകൾ കണ്ട്, അത് അവരെ സ്വാധീനിക്കുന്നുണ്ടാകാം. ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം, പ്രത്യേകിച്ചു സമൂഹമധ്യത്തിൽ പുലർത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. അത് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ഡോ. അരുൺ ബി നായർ
പ്രൊഫസർ ഒാഫ് സൈക്യാട്രി,
മെഡിക്കൽ കോളജ്,
തിരുവനന്തപുരം,
ഒാണററി കൺസൽറ്റന്റ്,
സൈക്യാട്രിസ്റ്റ്, ശ്രീചിത്തിര
തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്
ഒാഫ് മെഡിക്കൽ സയൻസ്
ആൻഡ് ടെക്നോളജി.
ഡോ. സ്മിത രാമദാസ്
അഡീഷനൽ പ്രഫസർ
ഒാഫ് സൈക്യാട്രി,
ഡിപാർട്ട്മെന്റ് ഒാഫ്
സൈക്യാട്രി,
മെഡിക്കൽ കോളജ്, കോട്ടയം