‘തുടരും’ കണ്ടവർ പറയുന്നു ‘അമൃത വർഷിണി മലയാളത്തിന്റെ നായികയായി മാറും’
പിന്നെയറിഞ്ഞു, ആ രഹസ്യം
എന്റെ മാമൻ അശ്വിന്റെ സുഹൃത്താണ് ബിനു പപ്പു. ബിനുവേട്ടനാണ് സിനിമയിലേക്ക് 15 വയസ്സുള്ള പെൺകുട്ടിയെ തേടുന്നുണ്ടെന്നു മാമനോടു പറയുന്നത്. സിനിമയുടെ കാര്യം എന്നോടു പറഞ്ഞപ്പോഴേ മാമൻ പറഞ്ഞു, ‘ഇത് അടിപൊളി പടമായിരിക്കും. നിനക്കു വൻ എൻട്രി ആയിരിക്കും’. ഓഡിഷനെത്തിയപ്പോള്‍ സിനിമയിലെ രണ്ടു രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. അതു സംവിധായകൻ തരുൺ മൂർത്തി സാറിന് ഇഷ്ടായി.
പിന്നീടാ ഞാനൊരു രഹസ്യമറിഞ്ഞേ... മോഹൻലാൽ സാറിന്റെ മുഖത്തോടു ചെറിയ സാമ്യമുള്ളതു കൊണ്ടുകൂടിയാണ് എന്നെ സെലക്ട് ചെയ്തതെന്ന്. അതിൽപരം സന്തോഷം വേറെ വേണോ?
ആദ്യ ഷോട്ട്... നാലു ടേക്ക്...
ശോഭനാ മാമിനൊപ്പമായിരുന്നു എന്റെ കോംബിനേഷൻ സീൻസിൽ കൂടുതലും. ആദ്യ ഷോട്ട് ഒരിക്കലും മറക്കില്ല. ഒരു ടേക്ക്, രണ്ടു ടേക്ക്, മൂന്നു ടേക്ക്... അങ്ങനെ എണ്ണം നീണ്ടതോടെ എനിക്കു വെപ്രാളം കൂടി. ശോഭനാ മാം അപ്പോഴെന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു. ‘ സ്വന്തം അമ്മയായി കണ്ടാൽ മതി. പേടിക്കാതെ...’ എന്ന്.
പക്ഷേ, ഈ അമ്മ എന്നെ പേടിപ്പിച്ച ഒരു സീനുണ്ട് കേട്ടോ. മാമിന്റെ നോട്ടം കണ്ടു ഞാൻ പറഞ്ഞു ‘മാം, യുവർ ലുക് സ്കേഴ്സ് മീ...’ മാമിന്റെ മറുപടി കേട്ടപ്പോൾ പക്ഷേ, ഞാന്‍ ചിരിച്ചു പോയി... ‘അയാം ജസ്റ്റ് എ ക്യൂട്ട് കിറ്റി ക്യാറ്റ്’.
ഒരു മാസത്തെ ഷൂട്ട് കഴിഞ്ഞു മടങ്ങാൻ നേരം കരച്ചിലടക്കാനായില്ല എനിക്ക്. വീട്ടിലെത്തിയിട്ടും ആ സങ്കടമങ്ങനെ നിന്നു. വർഷങ്ങളായി ചോറ്റാനിക്കര അമ്പാടിമലയിലാണു താമസമെങ്കിലും കൊയിലാണ്ടിയാണു സ്വദേശം.
ദൈവത്തിന്റെ പ്ലാൻ
ഒന്നാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. അന്നൊന്നും ഡാൻസ് ഇഷ്ടമേയല്ലായിരുന്നു. അമ്മ സായിയാണു നിർബന്ധിച്ചു പറഞ്ഞയയ്ക്കുക. കോളജിലെ ഡാൻസ് താരമായിരുന്നു അമ്മ. പതിയെ എനിക്കും നൃത്തം ഇഷ്ടമായി. ആർഎൽവി പ്രദീപിനു കീഴിലാണ് ഇപ്പോൾ നൃത്തമഭ്യസിക്കുന്നത്.

ഞാൻ പഠിക്കുന്നത് കേന്ദ്രീയ വിദ്യാലയയിലാണ്. ഞങ്ങൾക്കു കലോത്സവമില്ല. കഴിവുക ൾ പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നു എനിക്കു സോഷ്യൽ മീഡിയ. അങ്ങനെ കോവിഡ് കാലത്ത് ഇൻസ്റ്റഗ്രാമിൽ വിഡിയോസ് പോസ്റ്റ് ചെയ്തു തുടങ്ങി. നൃത്തത്തിനൊപ്പം അഭിനയവും ആസ്വദിച്ചു തുടങ്ങിയെങ്കിലും സിനിമയിൽ അവസരത്തിനായി ശ്രമിച്ചിട്ടില്ല. എന്നെ തേടിയും അവസരങ്ങൾ വന്നിട്ടില്ല. ആദ്യ ചിത്രം ദൈവം കാത്തു വച്ച പോലൊരു സിനിമയായി.
അനിയന്റെ അതിശയ ഓട്ടം
ലാല്‍ സാറിനെ ആദ്യം കണ്ടപ്പോൾ അതിശയമാണോ ആരാധനയാണോ അതോ ഇതെല്ലാമാണോ തോന്നിയത് എന്നറിയില്ല. ആ നിമിഷം മാജിക്കൽ ആയിരുന്നു. എന്നാൽ, എന്റെ ഇരട്ട സഹോദരൻ ആദിത്യദേവ് ലാൽ സാറിനെ കണ്ട നിമിഷം രസകരമാണ്. സിനിമാവീട്ടിലെ എന്റെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു അവൻ. കണ്ണു തിരുമ്മി എണീറ്റപ്പോൾ ലാൽ സാർ മുന്നിൽ. ‘മോൻ നന്നായി ഉറങ്ങിയോ’ എന്നു ചോദിച്ചതും അവൻ ചെരുപ്പു പോലുമിടാതെ മുറിയിൽ നിന്നിറങ്ങി ഓടി. കൊച്ചി നേവൽ ബേസിലാണു പപ്പ പ്രവീണിനു ജോലി. ഞാൻ പപ്പയെ ഫോണിൽ വിളിച്ച് ആദിയുടെ ഓട്ടത്തിന്റെ കാര്യം പറഞ്ഞു കുറേ ചിരിച്ചു. ആദിക്ക് സംഗീതവും ചിത്രരചനയും വലിയ ഇഷ്ടമാണ്. അസ്സലായി പാടും.
ബെസ്റ്റ് ‘ഇടി’
ബിനുവേട്ടനായിരുന്നു സെറ്റിലെ ബെസ്റ്റ് ‘ബഡ്ഡി’. പക്ഷേ, സിനിമയിൽ ആള് എന്നെ എടുത്തിട്ട് ‘ഇടി’യാണ്. കഴുത്തിൽ ഞെക്കിപ്പിടിച്ചുള്ള സീൻ ഡബ് ചെയ്യുമ്പോൾ എന്റെ കരച്ചിലിന് ഒറിജിനാലിറ്റി അത്ര പോരാ. ഞാൻ സഹായത്തിനു ബിനുവേട്ടനെ വിളിച്ചു. ‘ഒന്നു വന്നു കഴുത്തിനു ഞെക്കിപ്പിടിക്കുവോ’... അങ്ങനെയാണ് ആ സീൻ ഡബ് ചെയ്തത്. അഭിനയം തുടരണമെന്നാണു മോഹം.