Friday 01 March 2024 10:27 AM IST

‘ശബ്ദം ഇടറി... ഒടുവിൽ ഒച്ചയേ വരുന്നില്ല എന്ന നിലയിലായി’: വാർത്ത വായിക്കാനാകാതെ പോയ ആ ദിനം: ഹേമലത പറയുന്നു

Rakhy Raz

Sub Editor

hemalatha-21 ഭർത്താവ് കണ്ണനും മകൾ പൂർണിമയ്ക്കുമൊപ്പം ഹേമലത

എൺപതുകളിലെ കുട്ടികൾക്കിടയി ൽ ഒരു കളിയുണ്ടായിരുന്നു. ആരാണ് ടിവിയിൽ വാർത്ത വായിക്കാനെത്തുക എന്നു ബെറ്റ് വയ്ക്കുക.

പത്രവായനയുടെ കൂടെ, ടിവി വാർത്ത കൂ ടി കേൾക്കുന്ന ശീലം കുട്ടികളിലും മുതിർന്നവരിലും വന്നു തുടങ്ങിയ കാലത്ത് ആദ്യമായി ദൂരദർശൻ മലയാളം ചാനലിലൂടെ കേട്ട ആ പെൺശബ്ദം 2023 ഡിസംബർ 31ന് വാർത്താ വായനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു, ‘മുപ്പത്തിയൊൻപത് വർഷം പൂർത്തിയാക്കി ദൂരദർശനോടൊപ്പമുള്ള എന്റെ യാത്ര ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്’.

നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലൂടെ ആ ക്ലിപ്പ് ഗൃഹാതുരതയോടെ മലയാളികൾ പങ്കുവച്ചു. അങ്ങനെ ദൂരദർശൻ കേന്ദ്രത്തിനു പുറത്തും ഹേമലത കണ്ണൻ എന്ന ആദ്യ മലയാളി വനിതാ വാർത്താ അവതാരകയ്ക്കു ഹൃദ്യമായ യാത്രയയപ്പ് ഒരുങ്ങി.

‘‘വാർത്താ അവതാരകയായി തുടക്കം കുറിച്ചതിനാൽ വാർത്ത വായിച്ചു കൊണ്ടു ത ന്നെ പടിയിറങ്ങണം എന്നആഗ്രഹമുണ്ടായിരുന്നു. ന്യൂസ് ഡയറക്ടർ അജയ് ജോയ് ആ യിരുന്നു ‘സൈൻ ഓഫ്’ സന്ദേശം കൂടി നൽകൂ എന്നു നിർദേശിച്ചത്.’’

കണക്ക് പഠിച്ച ആൾക്ക് ഇത്രയും നല്ല ഭാഷ എങ്ങനെ കൈവന്നു ?

അച്ഛൻ ദ്വാരകനാഥ് ഇലക്ട്രിസിറ്റി ബോ ർഡിലായിരുന്നു. അമ്മ ശാന്ത വീട്ടമ്മ. അച്ഛന്റെ നാടു കോട്ടയവും അമ്മയുടേതു ചെങ്ങന്നൂരുമാണ്. അച്ഛന്റെ ജോലി സംബന്ധമായി കേരളം മുഴുവൻ സഞ്ചരിച്ചാണു ഞങ്ങൾ നാലു മക്കൾ വളർന്നത്. ചീഫ് എൻജിനീയറായ ശേഷമാണ് തിരുവനന്തപുരത്തു സ്ഥിരതാമസമാകുന്നത്. അന്നു തിരുവനന്തപുരത്ത് മാത്രമേ ചീഫ് എൻജിനീയറുടെ ഓഫിസുണ്ടായിരുന്നുള്ളു.

ചേച്ചി ശോഭാ വാര്യർ റീഡിഫിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. മലയാളത്തിലും ഇംഗ്ലിഷിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേട്ടൻ ശൈലേന്ദ്രനാഥ് എന്‍ജിനീയർ. അനുജൻ ഹരീന്ദ്രനാഥ് ബോളിവുഡിലെ പ്രമുഖ സൗണ്ട് ഡിസൈനറാണ്. ദ്വാരക് വാര്യ ർ എന്നാണ് അറിയപ്പെടുന്നത്. ഹരീന്ദ്രനാഥ് എന്ന പേര് ദ്വാരക് വാര്യർ എന്നാക്കിയത് സംവിധായകൻ റാം ഗോപാൽ വർമയാണ്.

ഞങ്ങൾ കുട്ടികളിൽ വായനശീലവും വാർത്താ താൽപര്യവും വളർത്താൻ അച്ഛൻ പത്രത്തിലെ ഇഷ്ടപേജ് വായിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. അച്ഛൻ രാഷ്ട്രീയ നേതാക്കളെക്കുറിച്ചെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നു. അങ്ങനെ രാഷ്ട്രീയ വാർത്തകളും താൽപര്യമായി.

ഒൻപതു മണിതൊട്ട് അഞ്ചു മണിവരെയുള്ള സാധാരണ ജോലിയോട് എനിക്കു താൽപര്യമുണ്ടായിരുന്നില്ല. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ബാങ്ക് ടെസ്റ്റുകളും ക്ലെറിക്കൽ ടെസ്റ്റുകളും ഞാനെഴുതിയിട്ടുണ്ടെങ്കിലും ഭാഗ്യവശാൽ കിട്ടിയില്ല. വ്യത്യസ്തമായ ഈ ജോലി ഭാഗ്യത്തിനു കിട്ടിയതാണ് എന്നു വേണമെങ്കിൽ പറയാം.

നല്ല ഭാഷ സ്കൂളിൽ നിന്നുള്ള മലയാള പഠനത്തിന്റെ ഗുണമാണ്. തെറ്റായ രീതിയിൽ വാക്കുകൾ പ്രയോഗിക്കാ ൻ അന്നത്തെ അധ്യാപകർ അനുവദിക്കില്ല. വാർത്ത വായനയിലേക്ക് എത്തിയശേഷം പത്രം ഉറക്കെ വായിച്ചു പരിശീലിക്കുമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലുള്ളവരുടെയും ലോക നേതാക്കളുടെയും മറ്റും പേരുകൾ അറിയാമെങ്കിൽ കൂടി വേഗത്തിൽ വായിക്കുമ്പോൾ വഴങ്ങി വരണമെന്നില്ല. ആ വഴക്കത്തിനാണ് ആ പരിശീലനം.

അത്തരം അധ്വാനം ഇന്നത്തെ അവതാരകരിൽ കുറയുന്നതും നല്ല ഭാഷ അത്യാവശ്യമല്ല എന്ന തോന്നലും ഇന്നത്തെ ഭാഷാ പ്രയോഗത്തിന്റെ ഗുണം കുറച്ചിട്ടുണ്ട്. അതാരെങ്കിലും തിരുത്തി കൊടുക്കേണ്ടതാണ്.

ഹിന്ദിയിലോ തമിഴിലോ ഇത്തരത്തിൽ നിസാരവത്കരിച്ചുള്ള ഭാഷാപ്രയോഗം വാർത്താ അവതരണങ്ങളിൽ കാണാൻ സാധിക്കില്ല.

നാക്കു പിഴകൾ മനുഷ്യർക്കു തീർച്ചയായും സംഭവിക്കാം. അതു പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങൾ ഞങ്ങ ൾ ദൂരദർശനിൽ എടുക്കുമായിരുന്നു. തെറ്റു വന്നാൽ ക്ഷമിക്കണം എന്നു പറഞ്ഞു, വാക്കു തിരുത്തി വായിക്കുകയാണ് ദൂരദർശൻ ശൈലി. ക്ഷമിക്കണം എന്ന വാക്ക് പരമാവധി ഉപയോഗിക്കാതിരിക്കണം എന്ന നിർബന്ധം ഞങ്ങൾക്കുമുണ്ടായിരുന്നു.

ദൂരദർശൻ വാർത്തകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു എന്നു തോന്നുന്നുണ്ടോ ?

വാർത്തകൾ ശേഖരിച്ച് അവതരിപ്പിക്കുന്നതാണ് എന്നും ദൂരദർശന്റെ രീതി. ഒരുപാടു ചാനലുകൾ നിറയുകയും വാർത്താ അവതരണം ഓരോ സംഭവങ്ങളുടെയും നഖശിഖാന്തമുള്ള വർണന ആകുകയും ചെയ്തപ്പോൾ ദൂരദർശൻ വാർത്തകളിൽ നിന്ന് ആളുകൾ അൽപം വിട്ടുപോയിട്ടുണ്ടാകാം. എന്നാൽ ആർക്കും എന്തും വിളിച്ചു പറയാവുന്ന കളരിയായി ചാനൽ ചർച്ചകളും പോരാളികളായി അവതാരകരും മാറുന്ന കാലത്തു സമാധാനമായി വാർത്ത കാണാൻ ആളുകൾ ദൂരദർശനിലേക്കു തിരിച്ചെത്തുന്നുണ്ട് എന്നാണറിവ്.

മുൻപൊക്കെ വാർത്ത കൂടാതെ മികച്ച ടെലി ഫിലിം, ഡോക്യുമെന്ററി, വാർത്താധിഷ്ഠിത പരിപാടികൾ, പരമ്പരകൾ എന്നിവ ദൂരദർശൻ അവതരിപ്പിച്ചിരുന്നു. പുതിയ റിക്രൂട്ട്മെന്റുകൾ നടക്കാതായതോടെ സ്റ്റാഫ് കുറഞ്ഞത് പരിപാടികളുടെ കുറവിനു കാരണമായിട്ടുണ്ട്. ഇപ്പോൾ കുറച്ചു പുതിയ കുട്ടികളെയൊക്കെ എടുത്തു പരിശീലിപ്പിച്ചു വരുന്നു.

hemalatha-2

പുതിയ അവതാരകരുടെ രീതിയെ വിമർശിച്ചിരുന്നു?

ജനങ്ങളിലേക്കു വാർത്ത എത്തിക്കുക എന്നതാണു വാർത്താ അവതാരകരുടെ ധർമം. പറയുന്ന കാര്യം വ്യക്തമായി പ്രേക്ഷകർക്കു മനസ്സിലാകണമെങ്കിൽ മിതമായ ശബ്ദത്തിലും വേഗത്തിലും പറയണം. ചർച്ചകളിലും മറ്റും ക്ഷ ണിച്ചു വരുത്തുന്ന അതിഥികളെ ബഹുമാനിക്കുകയും അ വരുടെ ആശയം പറയാനനുവദിക്കുകയും വേണം. ചർച്ചയിൽ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെ അവതാരകർ വ്യക്തിതാത്പര്യങ്ങൾ അനുസരിച്ചു ഖണ്ഡിക്കുകയും അ തിഥിയേക്കാൾ ഉച്ചത്തിൽ അവ പറയുകയും ചെയ്യേണ്ടതില്ല. ആശയങ്ങൾ പലപ്പോഴും ബഹളങ്ങളിൽ മുങ്ങിപ്പോകാനിടയാക്കുന്ന രീതിയാണിത്. ചർച്ച ബഹളമായി മാറുമ്പോൾ പലപ്പോഴും ടിവി അണച്ചു വച്ചിട്ടു പോകാറുണ്ട്.

ഗവൺമെന്റ് മീഡിയ ആയതുകൊണ്ടു ആരോടും മത്സരിക്കേണ്ട അവസ്ഥ ഞങ്ങൾക്കില്ല. മറ്റു ചാനലുകൾക്ക് അ തുണ്ടാകാം. എന്നാലും അടിസ്ഥാന തത്വം പാലിക്കേണ്ടത് ആവശ്യമാണ്.

hemalatha

മാധ്യമപ്രവർത്തകരെ മാപ്ര എന്ന് സംബോധന ചെയ്യുന്നതിനെക്കുറിച്ച് ?

ഇന്ന് ജനങ്ങൾക്കു വളരെ നന്നായി കാര്യങ്ങൾ വിലയിരുത്താൻ സാധിക്കുന്നുണ്ട്. ഒരു വാർത്ത അനാവശ്യ മാനങ്ങൾ കൈവരിക്കുമ്പോൾ അതെന്തിനു ചെയ്യുന്നു എന്ന സ് അവർക്കറിയാം. പല ചോദ്യങ്ങളും അജണ്ടയുടെ ഭാഗമാണ് എന്നു മനസ്സിലാകുന്നതു കൊണ്ടാണ് ഇത്തരം പേ രുകൾ വീഴുന്നത്. സംവദിക്കാൻ പോകുന്ന വ്യക്തിയെക്കുറിച്ചും അവരെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിവ്, സാമാന്യ മര്യാദ തുടങ്ങിയ കാര്യങ്ങൾ കൈവിട്ടു പോകുന്നതിനാലാണു വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. മാധ്യമ പ്രവർത്തനം അൽപം കൂടി സുതാര്യവും സത്യസന്ധവുമാകണം എന്ന അഭിപ്രായം തീർച്ചയായും ഉണ്ട്. വാർത്തയല്ലാത്തവയെ വാർത്തയാക്കുന്നതിനോടു യോജിക്കാൻ കഴിയുന്നില്ല.


കൂടെ പ്രവർത്തിച്ച പലരും കളം മാറ്റിയപ്പോഴും ഹേമലത ദൂരദർശനിൽ തുടർന്നു...

ഈ പേര് നിങ്ങൾ അറിഞ്ഞതു ദൂരദർശനിലൂടെയല്ലേ?  1985 ജനുവരി ഒന്നിനാണ് ദൂരദർശൻ മലയാളം ചാനൽ തുടങ്ങുന്നത്. ജനുവരി രണ്ടാം തീയതിയാണ് ആദ്യ വാർത്താ സംപ്രേഷണം. അതു വായിച്ചതു പിന്നീട് എന്റെ ഭർത്താവായ ജി. ആർ. കണ്ണനായിരുന്നു. ജനുവരി മൂന്നാം തീയതി രണ്ടാമത് വാർത്ത വായിച്ചതു ഞാനും.
മാതൃകകളില്ലാത്ത ദൂരദർശന്റെ ആദ്യ ചുവടുവയ്പുകൾ ഞങ്ങളുടേതു കൂടിയാണല്ലോ. ടൈപ് ചെയ്തു തയാറാക്കി വാർത്തകൾ നോക്കി വായിക്കുകയാണ് അന്നു ചെയ്തിരുന്നത്. ജോലി എന്നതിലുപരി വാർത്ത കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്തമായാണ് ആ ജോലിയെ കണ്ടത്. അങ്ങനെയാണ് അന്നത്തെ പരിശീലകർ ഞങ്ങൾക്കു പറഞ്ഞു തന്നത്. ആത്മാർഥമായിത്തന്നെ അതു ചെയ്തിരുന്നു.


കൂടുതൽ ശമ്പളവും പദവികളും ഓഫറുമെല്ലാം ലഭിച്ചിരുന്നു. പക്ഷേ, എന്നെ ഞാനാക്കിയ ദൂരദർശനിൽ തന്നെ ഉറച്ചു നിൽക്കാനായിരുന്നു തീരുമാനം. കണ്ണനും ദൂരദർശനിൽ തന്നെ തുടർന്നു പ്രവർത്തിച്ചാണു റിട്ടയർ ചെയ്തത്. മറ്റൊരു പാളയം തേടി പോയിരുന്നെങ്കിൽ എന്റെ റിട്ടയർമെന്റ് ഇത്രയും സന്തോഷം നിറഞ്ഞതാകുമായിരുന്നി ല്ല എന്നാണ് തോന്നുന്നത്.
ആ തുടക്കക്കാല യാത്രയിൽ ആണ് ഹേമലതയും കണ്ണനും പ്രണയത്തിലാകുന്നതും ?

ഇന്നത്തെപ്പോലൊരു പ്രണയം എന്നൊന്നും അതിനെ വിളിക്കാൻ കഴിയില്ല. പരസ്പരം ചേർന്നു പോകാൻ കഴിയും എന്നു തോന്നിയപ്പോൾ ഞങ്ങൾ രണ്ടുപേരും വീട്ടിൽ പറയുകയും വിവാഹിതരാകുകയും ചെയ്തു.

വാർത്താവതരണത്തിലെ അനുഭവങ്ങൾ ?

ആദ്യമൊന്നും സ്വന്തം വാർത്താ അവതരണം കേട്ടു നോക്കാൻ വഴിയുണ്ടായിരുന്നില്ല. വിസിആർ വന്നപ്പോൾ അ തിൽ റെക്കോർഡ് ചെയ്ത് സ്വന്തം വാർത്താ അവതരണം കാണുകയും ആവശ്യമായ തിരുത്തുകൾ വരുത്തുകയും ചെയ്യുമായിരുന്നു.

2013 മുതൽ പൂർണമായും ന്യൂസ്  എഡിറ്ററുടെ ചുമതലയിലേക്ക് വരികയും വാർത്താ വായന നിർത്തുകയും ചെയ്തു. എന്നാൽ ഇ.കെ. നയനാരുടെ മരണ വാർത്ത വായിച്ചത് ഇന്നും ഓർമയിൽ നിൽക്കുന്നു. ജനസമ്മതനായ സരസനായ അദ്ദേഹത്തിന്റെ വേർപാട് എല്ലാവരേയും പോലെ എനിക്കും മനോവിഷമം ഉണ്ടാക്കി.

തട്ടേക്കാട് ബോട്ടപകടം വായിച്ചതും വിഷമിപ്പിക്കുന്ന ഓർമയാണ്. അന്ന് സ്പെഷൽ വാർത്ത രാത്രി രണ്ടു മണിവരെ ദൂരദർശൻ നൽകിയിരുന്നു.
വാർത്തകൾ വായിച്ചതിനേക്കാൾ വായിക്കാനാകാതെ പോയ ആ ഒരേയൊരു ദിവസം ഇന്നും ഓർമയിലുണ്ട്. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് വായന തുടങ്ങിയതെങ്കിലും ഇടയ്ക്ക് വച്ച് ശബ്ദം ഇടറി. ഒടുവിൽ ഒച്ചയേ വരുന്നില്ല എന്ന നിലയിലായി. ഇടയ്ക്ക് ഓഡിയോ കട്ട് ചെയ്തും ദൃശ്യങ്ങൾ കാണിച്ചും പ്രശ്നം പരിഹരിച്ചെങ്കിലും തീരെ വായിക്കാൻ കഴിയാതെ വന്നതോടെ എന്റെ ശബ്ദം ഇല്ലാതെ ദൃശ്യങ്ങൾ മാത്രം കാണിച്ച് വാർത്ത അവസാനിപ്പിക്കുകയായിരുന്നു.

നല്ലൊരു സാരി കളക്‌ഷൻ തീർച്ചയായും ഉണ്ടാകില്ലേ ?

പൊതുവെ സാരി ഉടുക്കാറില്ലാത്തയാളാണു ഞാൻ. വാർത്ത വായിക്കുന്നതിനായാണു സാരികളേറെയും വാങ്ങിയിട്ടുള്ളത്. അന്നൊക്കെ വാർത്താ അവതരണത്തിൽ സാരിയല്ലാത്ത മറ്റൊരു വസ്ത്രവും ധരിക്കാനാകില്ലായിരുന്നു. സാരിക്കൊപ്പം വലിയ കമ്മലുകളോ മാലയോ ധരിക്കില്ലായിരുന്നു. ക്ലാസ്സി ആയ വിധത്തിൽ സാരിയും ആഭരണങ്ങളും ധരിക്കുകയാണു വേണ്ടത്. ധാക്ക കോട്ടൺ, ബംഗാൾ കോട്ടൺ തുടങ്ങി കോട്ടൺ സാരികളായിരുന്നു ഏറെയും. നല്ല കോട്ടൺ സാരികൾ എവിടെ കിട്ടിയാലും വാങ്ങുമായിരുന്നു. വാർത്താ അവതരണത്തിൽ നിന്നും എഡിറ്റിങ്ങിലേക്കു വന്നപ്പോൾ ഒരുപാടു സാരികൾ ആവശ്യക്കാർക്ക് കൊടുത്തു.

ഏക മകൾ പൂർണിമയും അവതരണത്തിലേക്ക് എത്തി...

അവളുടെ കഴിവ് എന്റേതിനെക്കാൾ കണ്ണന്റെ വീട്ടിൽ നിന്നും ലഭിച്ചതാണ്. കണ്ണന്റെ അച്ഛനായ പി. ഗംഗാധരൻ നായരാണ് ആകാശവാണിയിൽ ദീർഘകാലം ബാലലോകം പരിപാടി അവതരിപ്പിച്ചിരുന്നത്. ‘റേഡിയോ അമ്മാവൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. നാടകകൃത്തും ഗാനരചയിതാവും നടനും കൂടിയായിരുന്നു അദ്ദേഹം. കണ്ണന്റെ അമ്മ ടി.വി. രാധാമണിയും അറിയപ്പെടുന്ന ആകാശവാണി അവതാരകയായിരുന്നല്ലോ. ഇരുവരും ഇന്നില്ല. എന്റെ അ ച്ഛനും മരിച്ചു. അമ്മ തിരുവനന്തപുരത്തു തന്നെയുണ്ട്.
 റേഡിയോ മാംഗോയിൽ അവതാരകയായിരുന്ന പൂർണിമ മാറ്റം ആഗ്രഹിച്ചതിനാൽ അവതരണം വിട്ടു പുതിയൊരു കരിയർ തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

റിട്ടയർമെന്റ് ദിനങ്ങൾ എങ്ങനെ ചെലവഴിക്കാനാണ് പ്ലാൻ ?

അഭിമുഖങ്ങളുടെ തിരക്കു കാരണം ഒന്നും ആലോചിക്കാ ൻ സമയം ലഭിച്ചിട്ടില്ല. കണ്ണൻ ധാരാളം യാത്ര ചെയ്തിട്ടുള്ളയാളാണ്. ഇനിയുള്ള സമയം പൂർണിമയോടൊപ്പം കുറച്ചുയാത്രകൾ ചെയ്യണം എന്നതാണു പ്രധാന പ്ലാൻ.

വാർത്താ സംഘത്തിന്റെ അനുഭവങ്ങൾ കോർത്തിണക്കി തയാറാകുന്ന പുസ്തകത്തിൽ എന്റെ ലേഖനവും ഉണ്ട്. 

രാഖി റാസ്
ഫോട്ടോ: അരുൺ സോൾ

രാഖി റാസ്

ഫോട്ടോ: അരുൺ സോൾ