പ്രയോഗിച്ചു പഴകിയതെങ്കിലും, ആവശ്യമെങ്കിൽ ചില വിശേഷണങ്ങൾ ആവർത്തിക്കാതെയങ്ങനെ മുന്നോട്ടു പോകും. കെ.ജി. ശങ്കരപ്പിള്ളയുടെ ഗദ്യമെഴുത്ത് കവിത പോലെ, കവിതയേക്കാൾ കാവ്യമധുരം പേറുന്നതെന്നു പറയുമ്പോൾ മുകളിൽ വിവരിച്ച പ്രതിസന്ധിയാണ് ആസ്വാദകൻ പേറുന്നത്. പക്ഷേ, മറ്റൊരു ഉദാഹരണത്താലും അദ്ദേഹത്തിന്റെ ലേഖനങ്ങളെ, ഓർമ്മക്കുറിപ്പുകളെ അതിന്റെ പൂർണതയിൽ വിവരിക്കാനാകില്ലല്ലോ. ‘നിലക്കണ്ണാടിയും പഴയ ഫോട്ടോകളും’ എന്ന കെ.ജി.എസ്സിന്റെ ഓർമ്മക്കുറിപ്പുകളുടെ പുതിയ പുസ്തകവും അതേയനുഭവം, അതിന്റെ തീവ്രതയിൽ പകരുന്നു. നിങ്ങൾ വായിച്ചതൊരു ഗദ്യപുസ്തകമോ അതോ പദ്യസമാഹാരമോ എന്ന സംശയാനുഭൂതി ഓരോ വായനക്കാരന്റെയും ഹൃദയത്തെ തൊടും. അത്രയേറെ ബിംബങ്ങൾ, ദൃശ്യവിവരണങ്ങൾ, വാക്കലിവുകൾ...
‘ചിറയിലെ ജലപ്പരപ്പിലേക്ക് നോക്കി ശിവകുമാർ മിണ്ടാതിരുന്നു. ജലത്തിൽ നിന്നും ഇലകളിൽ നിന്നും ചിറകുകളിൽ നിന്നും ആകാശത്തിൽ നിന്നും ആ പകൽ അടർന്നു പോയി. ജലവേദി വിട്ടു തന്ത്രിവാദ്യങ്ങളുമായി തുമ്പികളും പോയി’.
(നിലക്കണ്ണാടിയും പഴയ ഫോട്ടോകളും)
ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ എടുത്തു പറയാം.
അടിമുടി കവിയാണ് കെ.ജി.എസ്. അതിന്റെ തുടർച്ച പോലെയോ, അല്ലെങ്കിൽ പങ്കു പോലെയോ ആണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും. മുൻപ് ‘മരിച്ചവരുടെ മേട്’, ‘ദൂരത്ത്’ എന്നീ സമാഹാരങ്ങളിലൂടെ വായനക്കാർ അതനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ ‘നിലക്കണ്ണാടിയും പഴയ ഫോട്ടോകളും’ ആ ധാരയുടെ ഏറ്റവും മനോഹരമായ തുടർച്ചയുമാകുന്നു.
‘കൂടെപ്പിറപ്പിനെ ആരും കണ്ടില്ല. അവൾ ജനിക്കാൻ വൈകിയ ഇരുട്ടിലാണ് അമ്മയുടെ രക്തം മുറിയിൽ അലറിപ്പരന്നത്. ആ ചോരപ്പൊയ്കയിൽ അമ്മ താണു താണു മായുകയാണെന്ന് എന്റെ കുഞ്ഞിക്കണ്ണുകളറിഞ്ഞില്ല. അത്ര ദുർഗ്രഹ ഭീകരമായിരുന്നു എനിക്കാ രാത്രിയുടെ ക്രൂര ഭാഷ . വയറ്റാട്ടിയുമായി അച്ഛൻ പാഞ്ഞെത്തിയപ്പോഴേക്കും പാതിരാ വല്ലാതെ തണുത്തിരുന്നു’
കെ.ജി.എസ് വാക്കുകളിലൂടെ ചമയ്ക്കുന്ന ഈ നോവിൻ കാഴ്ച വായനക്കാരുടെ ഉള്ളൊന്നുലയ്ക്കും, ചങ്കിലൊരു നീറ്റൽ നിറയ്ക്കും.

ഔദ്യോഗിക – വ്യക്തി ജീവിതങ്ങളുമായി ബന്ധപ്പെട്ട്, തന്നെ പാർപ്പിച്ച ദേശങ്ങളെ, നയിച്ച യാത്രകളെ, കണ്ടും മിണ്ടിയും അറിഞ്ഞ മനുഷ്യരെ, സംഭവങ്ങളെയൊക്കെ ഓർമയെഴുത്തിന്റെ പതിവ് ചട്ടക്കൂടിനു പുറത്തേക്കെത്തിച്ച്, തെളിനീരൊഴുക്കിന്റെ മനോഹാരിത പേറുന്ന ഭാഷാചാരുതയാൽ വരഞ്ഞിട്ടിരിക്കുന്നു അദ്ദേഹം. ഭാഷാപോഷിണിയിൽ ‘മൈത്രി’ എന്ന പേരിൽ പരമ്പരയായി വന്ന ഈ കുറിപ്പുകളോരോന്നും പുസ്തകമാക്കി സമാഹരിക്കുമ്പോൾ ഒരു ദീർഘകാവ്യത്തിന്റെ ചന്തം പേറുന്നുണ്ടെന്നു നിസ്സംശയം പറയാം.
യുദ്ധം, പലായനം, തീവ്രവാദം, കുട്ടിക്കാലം, പള്ളിക്കൂടം, കലാലയങ്ങൾ, ജലാശയങ്ങൾ, പഴയ പട്ടണങ്ങൾ, ഗ്രാമീണ ഭാവങ്ങൾ, ഹനിക്കപ്പെടുന്ന മനുഷ്യത്വം എന്നിങ്ങനെ വൈവിധ്യങ്ങളെ, രാഷ്ട്രീയമായ അന്തർധാരയോടെ ഈ കുറിപ്പുകളിൽ വിളക്കിച്ചേർത്തിരിക്കുന്നു. സമീപകാലത്തു വായിച്ച മികച്ച പുസ്തകങ്ങളിലൊന്നാണ് ‘നിലക്കണ്ണാടിയും പഴയ ഫോട്ടോകളും’. മനോരമ ബുക്സ് ഈ പുസ്തകം അണിയിച്ചൊരുക്കിയതും മറ്റൊരു കവിത. നല്ല കവർ ചിത്രം, ഇല്ലസ്ട്രേഷൻസ്, ലേ ഔട്ട്, കടലാസ്സ്. വായനക്കാരേ, ധൈര്യമായി തുറക്കാം, ‘നിലക്കണ്ണാടിയും പഴയ ഫോട്ടോകളും’.