ADVERTISEMENT

മലയാളത്തിലെ നവതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് വി.ദിലീപ്. കഥകൾക്ക് കെ. എ. കൊടുങ്ങല്ലൂർ അവാർഡ്, അങ്കണം അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സ്വവർഗ്ഗം എന്ന കഥ ഏറെ ചർച്ചചെയ്യപ്പെട്ടു.

ഗർഭപാത്രത്തിലിരുന്ന് സംസാരിക്കുന്നു, സ്വവർഗ്ഗം, മിമിക്രി, ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും, ചാത്തുനമ്പ്യാർ, കഥകൾ – വി.ദിലീപ് എന്നീ കഥാസമാഹാരങ്ങളും തീയിൽ അലക്കിയ വസ്ത്രങ്ങൾ എന്ന നോവലുമാണ് പ്രധാന പുസ്തകങ്ങൾ.

ADVERTISEMENT

ഇപ്പോഴിതാ, തന്റെ പുതിയ കഥാസമാഹാരം ‘അമോർ’ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ തന്റെ സാഹിത്യബോധ്യങ്ങളെക്കുറിച്ച് ദിലീപ് ‘വനിത ഓൺലൈനിൽ’ എഴുതുന്നു.

കഥയെഴുത്തിൽ ഒരു തത്വശാസ്ത്രത്തെയും ഞാൻ വകവെക്കുന്നില്ല: വി.ദിലീപ്

ADVERTISEMENT

സാഹിത്യം ഒരു മഹാസംഭവമാണെന്ന ചിന്ത എഴുതിത്തുടങ്ങിയ കാലത്തേ എനിക്കില്ല. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. മറ്റു കലകളെ ലോജിക്കലായി കാണുമ്പോൾ സാഹിത്യമെഴുത്തിനെ റൊമാൻറിക്കായാണ് എഴുത്തുകാർ പോലും കാണുന്നതെന്ന് തോന്നിയിട്ടുണ്ട്.

നല്ലൊരു വായനാനുഭവം തന്ന നോവലിനെ ‘ഒരു കവിത പോലെ’ മനോഹരം എന്നു പറയും. നല്ല ചെറുകഥയും ‘കവിതപോലെ’ മനോഹരം. നല്ല സിനിമ ചിലപ്പോൾ ‘ചെറുകഥപോലെ’ മനോഹരം. ഈ ‘പോലെ’ യാണ് സാഹിത്യത്തെ, ദൈവം മേഘമാലാപ്പുകളിൽ ഒളിച്ചിരുന്ന് താഴേക്കിട്ടു തരുന്ന വിശുദ്ധമായ എന്തോ ഒന്നാക്കുന്നത്.

ADVERTISEMENT

മനുഷ്യർക്ക് ഈ ലോകത്തു ജീവിച്ചു പോകാൻ ഒരു കൈത്താങ്ങാകാൻ കഴിയണം എന്നതു മാത്രമാണ് എന്നെ സംബന്ധിച്ച് സാഹിത്യത്തിന്റെ പ്രാധാന്യം. ചെറുകഥ ശരിയാവാത്തവർക്ക് പാട്ടോ സിനിമയോ മറ്റേതെങ്കിലും കലയോ നോക്കാം.

v-dileep-5

എഴുത്തിലെ ഒരു സിദ്ധാന്തവും പിൻതുടരില്ലയെന്നത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. ഈ ലോകത്ത് ഞാൻ എഴുത്തുകാരനായിരിക്കുകയെന്നത് എന്റെ മാത്രം ആവശ്യമാണ്. അതുകൊണ്ടുതന്നെ, സാഹിത്യലോകം തന്നെ പരിഗണിക്കുന്നില്ല എന്നൊക്കെ എഴുത്തുകാർ പറയുന്നതു കേൾക്കുമ്പോൾ തമാശ തോന്നും. ജീവിതകാലം മുഴുവൻ എഴുതണമെന്ന നിർബന്ധം എനിക്കില്ല. എഴുതിയില്ലെങ്കിലും ജീവിച്ചു പോകാം. അത് ജീവിതത്തിലെ ഞാനധികം മുഴുകാത്ത മറ്റൊരു സന്തോഷമാകാം.

സ്വന്തം എഴുത്തിന്റെ കാര്യത്തിൽ എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന ഒരാത്മവിശ്വാസം എന്നും എനിക്കുണ്ട്. അതുകൊണ്ടുതന്നെ എഴുത്തുകൂട്ടങ്ങളിൽ പെട്ട് പരസ്പരം പ്രോത്സാഹിപ്പിച്ച് സാഹിത്യജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഞാനില്ല. മറ്റൊരു കാര്യം എഴുത്തുകാർക്കൊപ്പം അധികസമയം ചെലവഴിക്കാൻ എനിക്ക് താല്പര്യമില്ല എന്നതുമാണ്.

എപ്പോഴും സാഹിത്യം പറയുന്നവർക്കിടയിലിരിക്കുമ്പോൾ ബോറടിക്കും. ജീവിതം പറയുന്ന സുഹൃത്തുക്കൾക്കിടയിൽ അവരുടെ കഥകൾ കേട്ടിരിക്കാനാണ് ഇഷ്ടം. അവരിൽ നിന്നേ എനിക്ക് കഥകൾ കിട്ടിയിട്ടുമുള്ളു. കഥയിലേക്ക് എന്നെയാരും കൈ പിടിച്ച് കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടുതന്നെ ആരെയും ‘കൈ പിടിച്ചു കയറ്റുക’ എന്ന ബാധ്യത എനിക്കില്ല. ഞാൻ പ്ലസ്ടു അധ്യാപകനായാണ് ജോലി ചെയ്യുന്നത്. ചിലപ്പോൾ ചില ടീച്ചർമാർ അവരുടെ മക്കൾ എഴുതി നോട്ട്ബുക്കിൽ ഒളിപ്പിച്ചു വെച്ച കഥ കൊണ്ടുത്തന്ന് പറയും; ‘ഈ കുട്ടിയെ പ്രോത്സാഹിപ്പിച്ച് എഴുത്തുലോകത്തെത്തിക്കണം’. ഒളിച്ചു വെച്ചത് സമയമാകുമ്പോൾ കുട്ടി തന്നെ പുറത്തെടുത്തു കൊള്ളും. വെറുതെ പ്രോത്സാഹിപ്പിച്ച് അതിന്റെ ആത്മബലം കളയരുതെന്ന് ഞാൻ പറയും. കഥയെഴുത്ത് നമ്മുടെ പണിയല്ലെന്ന് തോന്നിയാൽ പിന്നെയവിടെ ആരും കഷ്ടപ്പെട്ട് തുടരരുത്. തന്റെ പണി ഏതെന്ന് കണ്ടെത്തി അതിൽ ഏർപ്പെടുക. കഥയെഴുതുക. അവനവന്റെയുള്ളിലെ വായനക്കാരന് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് നോക്കുക. ഉണ്ടെങ്കിൽ അത് നല്ല കഥ. അല്ലെങ്കിൽ മോശം കഥ. ഇതിൽ ‘നല്ല കഥ’ യെന്ന് സ്വയം സർട്ടിഫിക്കറ്റ് കൊടുക്കും വരെ കഥയിൽ ഞാൻ പരമാവധി ജോലി ചെയ്യും. ഓക്കെയായതു പ്രസിദ്ധീകരിച്ചാൽ മറ്റൊരു സർട്ടിഫിക്കറ്റ് ഞാൻ അന്വേഷിക്കാറില്ല.

എഴുത്തിൽ ഇടപെടുമ്പോൾ ഒരു സാഹസികതയുണ്ട്. ഞാനീ എഴുതി വരുന്ന കഥയുടെ ബാക്കിയെന്താണ് എന്ന് അറിയാനുള്ള എന്റെ കൗതുകത്തിലാണ് ആ കഥ മുഴുവനാകുന്നത്.

എന്റെ കൗതുകം നശിപ്പിച്ച കഥയെ ഞാൻ ഒന്നും നോക്കാതെ വഴിയിലുപേക്ഷിക്കാറേയുള്ളു. കഥയെഴുതുമ്പോൾ ശൈലിയിൽ വിഷയം ആവശ്യപ്പെടുന്ന മാറ്റങ്ങൾ കൊണ്ടുവരുന്നത് സുഖമുള്ള വെല്ലുവിളിയാണ്. ബാലസാഹിത്യം എഴുതുമ്പോൾ കുഞ്ഞുങ്ങൾക്ക് രസിക്കുന്ന ശൈലി ഉപയോഗിക്കണം. ചെറിയ നോവൽ എഴുതിയിട്ട് ‘ചെറുകഥ’ എന്ന് പറയരുത്. വായിച്ച് എഡിറ്റ് ചെയ്യാതെ കഥ പ്രസിദ്ധീകരണത്തിനയക്കുന്നതും മര്യാദകേടാണ്.

പോപ്പുലർ ഫിക്ഷൻ എഴുതുമ്പോൾ അതിന്റേതായ ശൈലി ശീലിക്കണം. ‘മലയാള മനോരമ’ വീക്കിലിയിൽ ഞാനിപ്പോൾ ഒരു നോവൽ എഴുതി വരുന്നു. അതു ശ്രദ്ധയിൽ പെട്ട് ഒരാളെന്നെ ഉപദേശിച്ചു:

v-dileep-2

‘‘ഇതൊക്കെ മോശമല്ലേ ? മുഖ്യധാരാ ആഴ്ചപ്പതിപ്പുകളിൽ എഴുതു. ഞാനൊക്കെ അതേ വായിക്കാറുള്ളു’’.

‘‘ഇപ്പോൾ മുഖ്യധാരയിലെ ഒരെഴുത്തുകാരന്റെ പേര് പറയൂ’’

ഞാൻ ചോദിച്ചു.

കുറച്ചുനേരം ആലോചിച്ചിട്ട് അയാൾ ‘എം.ടി വാസുദേവൻനായർ’ എന്നു പറയാൻ ശ്രമിച്ചിട്ട് നിർത്തി.

എനിക്ക് ചിരി വന്നു.

ഇത്രയേ ഉള്ളു നമ്മുടെ പല ബുദ്ധിജീവി വായനക്കാരും.

ഇരുപത്തഞ്ച് വർഷത്തിലേറെയായി ചെറുകഥകൾ എഴുതുന്ന എന്റെ പേര് അയാൾ കേട്ടിട്ടില്ല. അതു സാരമില്ല. എന്നാൽ എം.മുകുന്ദൻ എന്നോ സന്തോഷ് ഏച്ചിക്കാനം എന്നോ എങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്തു രസമായേനെ!

വലിയ വായനക്കാരാണെന്ന് നടിക്കുന്ന പലരുടെയും കള്ളി ഞാൻ പൊളിച്ചിട്ടുണ്ട്. ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കണ്ട പുസ്തകത്തിന്റെ ബാക്ക് കവറിൽ നിന്ന് കഥ ഏകദേശം മനസ്സിലാക്കിയിട്ട് എഫ്ബി യിൽ ഗംഭീര പോസ്റ്റുകൾ ഇടുന്ന ഒരു കക്ഷിയുണ്ടായിരുന്നു. അദ്ദേഹത്തെയിപ്പോൾ കാണാറുമില്ല. എല്ലാവരും കൂടി ഒരു പുസ്തകത്തെ ആഘോഷിച്ചാൽ അതിന്റെ കൂടെ ചേരുകയെന്ന ശരാശരി ചിന്താഗതിയുള്ള വായനക്കാർ ഇന്നേറെയാണ്. ഒരു ചെറുകഥ വായിച്ച് മനസ്സിലായില്ലെങ്കിലും പാരമ്പര്യമുള്ള പ്രസിദ്ധീകരണത്തിലാണതു വന്നതെങ്കിൽ ഇത്തരക്കാർ അതിനെ പുകഴ്ത്തും. സ്വന്തം സെൻസിബിലിറ്റിയെ സ്വയം അപമാനിക്കാൻ ഇവർക്ക് ഒരു നാണവുമില്ല. എന്നാൽ ടിക്കറ്റെടുത്ത് കണ്ട സിനിമ ഏത് സൂപ്പർസ്റ്റാർ അഭിനയിച്ചതായാലും മോശമായാൽ അതു വിളിച്ചു പറയാൻ ഒരാൾക്കും മടിയില്ല. അത്രയും ആത്മവിശ്വാസം വായനക്കാർ കാണിക്കാത്തിടത്തോളം നമ്മുടെ സാഹിത്യത്തിൽ ചവറുകൾ വന്നു നിറയും; വാഴ്ത്തപ്പെടും.

‘അമോർ’ എന്റെ ആറാമത്തെ ചെറുകഥാ സമാഹാരമാണ്. ഈ ബുക്ക് കയ്യിലെടുത്തപ്പോൾ കോഴിക്കോട് ജില്ലയിലെ മൊകേരിയെന്ന ഉൾനാട്ടിൽ നിന്ന് എഴുത്തുകാരനാവണമെന്ന മോഹവുമായി വാരികകൾക്ക് നിരന്തരം കഥകളെഴുതി അയച്ചിരുന്ന ആ പഴയ പയ്യനെ ഞാനോർത്തു. അന്ന് ഞങ്ങൾക്ക് വീട്ടിലേക്ക് വാഹനമെത്തില്ല. പത്രാധിപന്മാർ ‘ഖേദത്തോടെ’ തിരിച്ചയക്കുന്ന എന്റെ ചെറുകഥകൾ അങ്ങാടിയിലെ ഒരു കടയിലാണ് പോസ്റ്റ്മാൻ ഏല്പിക്കുക. അതു കണ്ട് നാട്ടുകാർ ഖേദത്തോടെ എന്നെ നോക്കി.

v-dileep-3

മൊകേരിയിലെ ആനോറക്കുന്നിന്മുകളിലെ വീട്ടിൽ കുറുക്കന്മാരുടെ ഓരിയിടലുകൾ കേട്ടുകൊണ്ട് രാത്രി മുഴുവൻ നെറ്റിവിയർക്കും വരെ ഉഷ്ണിച്ചിരുന്ന് കഥകളെഴുതിയാണ് ഞാൻ എഴുത്തുകാരനായത്. ആ ദിവസങ്ങൾ വെറുതെയൊന്ന് ഓർത്താൽ മതി എന്നിലൊരു ഊർജ്ജം നിറയും. ജീവശ്വാസം കൊണ്ട് ഒരിക്കൽ ഊതിയുറപ്പിച്ച ആ ആത്മബോധമല്ലാതെ മറ്റൊരു പിന്തുണയും എനിക്കില്ല. അതുമാത്രം മതിയെനിക്ക്; അന്നും ഇന്നും.

അടുത്ത കാലത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തമാശയ്ക്ക് ചോദിച്ചു:

‘‘ദിലീപേ, സാഹിത്യലോകത്തു നിന്ന് നിനക്കെന്തു കിട്ടി ?’’

‘‘എന്തു കിട്ടാൻ!’’

ഞാൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു. ഹാസ്യത്തിന്റെ അമരക്കാരനായ ശിഹാബ്ക്കയും കൂടെ ചിരിച്ചു. എന്തെഴുതിയാലും വ്രണപ്പെടുന്ന കുഞ്ഞുമനസ്സുകളായി മനുഷ്യർ ചുരുങ്ങുന്ന ഈ കാലത്ത് ചെറുകഥയെഴുതാൻ ക്ഷമ മാത്രം പോരാ ജാഗ്രതയും വേണം.

കാലത്തിനോടുള്ള എഴുത്തുകാരന്റെ പ്രതികരണം അവന്റെ രചനകളിലൂടെയാണ് നിർവഹിക്കണ്ടത്; മറിച്ച് സോഷ്യൽ മീഡിയയിലൂടെയല്ല എന്നാണ് ഞാൻ കരുതുന്നത്. സാമൂഹികപ്രശ്നങ്ങളിലെല്ലാം പോസ്റ്റുകളിടേണ്ട ബാധ്യത എഴുത്തുകാരനില്ല. അങ്ങനെ പോസ്റ്റിടുകയും മുഖമില്ലാത്ത കമന്റുകൾക്കും തെറിവിളികൾക്കും മറുപടി കൊടുക്കാനും നിന്ന് ‘സാമൂഹികപ്രതിബദ്ധത’ തെളിയിക്കേണ്ട ഉത്തരവാദിത്വം ഞാൻ ചുമക്കുന്നില്ല. (എഴുത്തുകാരനെ സാംസ്കാരികപ്രവർത്തകനായി കാണേണ്ടതില്ല എന്നു തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.)

v-dileep-4

മറിച്ച് ഇന്നാട്ടിലെ ഒരു സാധാരണ പൗരന് തന്റെ സഹജീവികളോടുണ്ടാകേണ്ടതായ ഉത്തരവാദിത്വം എനിക്കുണ്ട്. അത് വിട്ടുള്ള ഒരു കഥയെഴുത്തും എനിക്കില്ല. ഇതൊരു രസവും വേദനയും നിറഞ്ഞ യാത്രയാണ്. എന്നാൽ എനിക്കീ യാത്ര ഇഷ്ടവുമാണ്. അത്രയേ ഞാൻ കഥയെഴുത്തിനെ കണക്കാക്കുന്നുള്ളു. ‘അമോർ’ യുദ്ധത്തിന്റെയും പ്രണയത്തിന്റെയും കഥയാണ്. ഈ പുസ്തകത്തിലെ മറ്റ് കഥകൾ ‘അമോർ’ പോലെയല്ല. ഒന്ന് ഒന്നിനോട് രൂപ സാദൃശ്യം വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രമാത്രമേ ഈ പുസ്തകത്തെ കുറിച്ച് ഞാൻ പറയേണ്ടതുള്ളു.

സമയം വളരെ കുറച്ചല്ലേ നമുക്കൊക്കെ അനുവദിച്ചിട്ടുള്ളത്. അതിനുള്ളിൽ മനുഷ്യരെ സ്നേഹിക്കണം. അവരെ ചുറ്റിനില്ക്കുന്ന കഥകളിൽ തൊടണം. അങ്ങനെ കാര്യങ്ങൾ ഉഷാറായി മുന്നോട്ടു പോകണം. എല്ലാവർക്കും സ്നേഹം. ഇനിയും ചെറുകഥകളെഴുതാം. വീണ്ടും വരാം.

ADVERTISEMENT