ADVERTISEMENT

ലോകമെങ്ങും വായനക്കാരും എഴുത്തുകാരും പ്രസാധകരുമൊക്കെ ചേർന്ന് വായനാദിനം ആഘോഷിക്കുമ്പോൾ, തിരുവനന്തപുരം നഗരത്തിലെ രണ്ട് ‘പുസ്തക മനുഷ്യര്‍’ അവരുടെ ജീവിതം പറയുന്നു...

സ്റ്റാച്യൂവിലെ രമേശന്റെ തട്ട്

ADVERTISEMENT

തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പാതയോരങ്ങളിലൊന്നായ സ്റ്റാച്യൂ ജങ്ഷൻ ഒരു സാംസ്ക്കാരിക ഇടം കൂടിയാണ്. എഴുത്തുകാരും വായനക്കാരും ചലച്ചിത്രപ്രവർത്തകും വിദ്യാർഥികളുമൊക്കെ ഒത്തു ചേരുന്ന, ചർച്ചകളും പുസ്തക പ്രകാശനങ്ങളും സൗഹൃദക്കൂട്ടായ്മകളും സജീവമാകുന്ന ‘കൾച്ചറൽ ഹബ്ബ്’. സ്റ്റാച്യൂവിന്റെ സാംസ്ക്കാരിക ചരിത്രം ‘സ്റ്റാച്യൂ ബുക്സ്റ്റാള്‍’ എന്ന സ്ട്രീറ്റ് ബുക് ഷോപ്പിന്റെതുമാണ്.

‘ബുക്ക് സ്റ്റാൾ’ എന്നത് ഒരൽപ്പം വലിയ വിശേഷണമല്ലേ എന്ന് രമേശന്റെ ‘തട്ട്’ നെക്കുറിച്ചറിയുന്നവർക്കു തോന്നാം. തെരുവിൽ, ഒരു കടമുറിയുടെ വരാന്തയോട് ചേർന്ന്, ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും നിരത്തി വച്ച പലകത്തട്ടും അതിനു മുകളിൽ ഒരു വലിയ കുടയും മാത്രമാണ് രമേശന്റെ ‘ബുക്സ്റ്റാൾ’. ഒരു കടമുറിയുടെയോ, ഔപചാരികതകളുടെയോ അതിരുകളില്ലാത്ത ജനകീയ ഇടം. അവിടെ കിട്ടാത്ത പത്രങ്ങളോ, മാസികകളോ, വാരികകളോ ഇല്ല...

rameshan-dileep-2
ADVERTISEMENT

നിരൂപകൻ സുനിൽ സി.ഇ. തയാറാക്കി, 2014 നവംബറില്‍ തിരുവനന്തപുരത്തെ സാഹിതി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘വിലാസം: ഒരു തെരുവു പുസ്തകക്കച്ചവടക്കാരന്റെ ആത്മ ഭാഷണങ്ങള്‍’ രമേശന്റെയും സ്റ്റാച്യൂ ബുക്സ്റ്റാളിന്റെയും കഥയാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്ട്രീറ്റ് ബുക് ഷോപ്പിനെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.

നാൽപ്പതിലേറെ വർഷം മുമ്പ് രമേശന്റെ അച്ഛൻ കൃഷ്ണന്‍ നായരും ചേട്ടൻ സുരേഷ് കുമാറും ചേർന്നാണ് ഈ ബുക് ഷോപ്പ് തുടങ്ങിയത്. ‘സ്റ്റാച്യൂ ബുക്ക്സ്റ്റാള്‍’ എന്ന പേര് പലയിടങ്ങളിൽ നിന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളുമൊക്കെ അയച്ചു തരുന്നവർ സമ്മാനിച്ചതാണ്. തിരുവനന്തപുരത്ത് എല്ലാവരും ‘രമേശന്റെ തട്ട്’ എന്നാണ് പറയുക.

ADVERTISEMENT

സ്റ്റാച്യൂ ജങ്ഷനിൽ ഇപ്പോൾ ധാരാളം ബുക്ക് ഷോപ്പുകളുണ്ട്. എങ്കിലും രമേശന്റെ തട്ടിലെത്തുന്നവർക്ക് കുറവില്ല. എഴുത്തുകാരും, ചലച്ചിത്ര പ്രവർത്തകരും, സഹൃദയരുമടക്കം നിത്യസന്ദർശകർ നിരവധി.

ഒരാളുടെ ശൈലികൾ കാണുമ്പോള്‍ ഇയാൾ എന്തെങ്കിലും വാങ്ങാൻ വന്നതാണോ അതോ ഇവിടെ നിന്നു വെറുതെ വായിച്ചിട്ടു പോകുമോ എന്നൊക്കെ മനസ്സിലാകുമെന്ന് രമേശൻ പറയുന്നു. രണ്ടായാലും കുഴപ്പമില്ല. ഒരാൾ വാങ്ങിയില്ലെങ്കില്‍ മറ്റൊരാൾ. അത്രേയുള്ളൂ എന്നതാണ് രമേശന്റെ നിലപാട്.

തന്റെ എട്ടാം വയസിലാണ് രമേശന്‍ സ്റ്റാച്യൂ ബുക്ക്സ്റ്റാളിലെത്തുന്നത്. അന്ന് മുതലിന്നോളം കാലം മാറ്റാത്ത രൂപത്തോടെ പുസ്തകശാലയും ഒപ്പം രമേശനും സ്റ്റാച്യൂവിലുണ്ട്. ഈ തട്ടും സ്റ്റാച്യൂവിലെ സൗഹൃദക്കൂട്ടവുമാണ് രമേശന്റെ ലോകം.

പൊലീസുകാർക്ക് പുസ്തകവുമായി...

പുസ്തകങ്ങള്‍ കുത്തി നിറച്ച വലിയ ബാഗ് തോളിൽ തൂക്കി, ഒരു വശം ചെരിഞ്ഞ്, ആയാസപ്പെട്ട് നടന്നു നീങ്ങുന്ന മനുഷ്യൻ തിരുവനന്തപുരത്തെ വായനാസമൂഹത്തിന് സുപരിചിതനാണ്. ‍ദിലീപ് എസ്. എന്ന ഈ ചെറുപ്പക്കാരൻ പുസ്തകങ്ങൾ വിൽക്കാൻ തുടങ്ങിയിട്ട് 24 വർഷം കഴിഞ്ഞു.

തിരുവന്തപുരം ജില്ലയിലെ ഉൾനാടുകളിലൊന്നായ കുറ്റിച്ചലിൽ നിന്ന് ദിവസേന നഗരത്തിലെത്തി, ബുക്ക് ഷോപ്പുകളിൽ കയറിയിറങ്ങി പുസ്തകങ്ങൾ തിരഞ്ഞെടുത്ത്, വായനക്കാർക്ക് അവരാവശ്യപ്പെടുന്ന ഇടങ്ങളില്‍ എത്തിച്ചു കൊടുക്കുന്നു ദിലീപ്. ദിലീപിന്റെ ഇടപാടുകാരിൽ ഭൂരിപക്ഷവും പൊലീസ് ഉദ്യോഗസ്ഥരാണ്.

വായനയും പുസ്തകങ്ങളോടുള്ള ഇഷ്ടവുമാണ് ദിലീപിനെ ഈ മേഖലയിൽ എത്തിച്ചത്. പ്രീ–ഡിഗ്രി കഴിഞ്ഞ ശേഷം സുഹൃത്തിനൊപ്പമായിരുന്നു തുടക്കം. സുഹൃത്ത് പിന്നീട് മറ്റൊരു തൊഴിൽ തേടിയെങ്കിലും ദിലീപ് പുസ്തകങ്ങളെ വിട്ടു പോയില്ല. പതിയെപ്പതിയെ സർക്കാർ ഓഫീസുകളിലും സ്‌കൂളുകളിലുമൊക്കെയായി കച്ചവടം വികസിച്ചു. പേരൂർക്കടയിലുള്ള സ്റ്റേറ്റ് ആംഡ് പോലീസ് (എസ്എപി) ക്യാമ്പിലേക്ക് പുസ്തകങ്ങളുമായി കടന്നു ചെന്നതും അക്കാലത്താണ്. പോകെപ്പോകെ ദിലീപ് അവിടുത്തെ നിത്യസന്ദർശകനായി: പൊലീസുകാർ വായനയുടെ ലഹരിയിലേക്കും മുങ്ങി...

ramehan-dileep-3

തുടക്കത്തിൽ, കുറ്റിച്ചലിൽ നിന്ന് ബസിലാണ് നഗരത്തിലെത്തിയിരുന്നത്. പുസ്തകങ്ങളുമായി ആവശ്യക്കാരെ തേടി നടന്നായിരുന്നു പോക്ക്. തിരക്കേറിയപ്പോൾ ബൈക്ക് വാങ്ങി. ഇപ്പോൾ അതിലാണ് സഞ്ചാരം.

ത്രില്ലറുകൾ, നോവലുകൾ, ചെറുകഥകൾ, യാത്രാവിവരണങ്ങൾ, ജീവചരിത്രങ്ങൾ, ക്ലാസിക്കുകൾ എന്നിങ്ങനെ വായനക്കാരുടെ ഇഷ്ടങ്ങൾ പലതാണ്, അതിനനുസരിച്ചുള്ളവ എത്തിച്ചു നൽകുകയാണ് പ്രധാനം എന്ന് ദീലീപ് പറയുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ച്, ഇപ്പോൾ പല ഓഫിസുകളിലും കച്ചവടക്കാരെ പ്രവേശിപ്പിക്കുന്നില്ലെന്നത് തിരിച്ചടിയാണ്. ഓൺലൈൻ പുസ്തക വിൽപ്പന സജീവമായതും പ്രതികൂലമായി ബാധിച്ചെങ്കിലും സ്ഥിരം ഇടപാടുകാർ വിട്ടു പോയിട്ടില്ല. കോവിഡ് കാലത്ത് വായന കൂടി. പുസ്തകങ്ങൾക്ക് ആവശ്യക്കാരും വർദ്ധിച്ചു. ഓരോരുത്തരുടെയും അഭിരുചികൾക്കനുസരിച്ചുള്ളവ എത്തിച്ചു നൽകുന്നതിനൊപ്പം മികച്ച പുസ്തകങ്ങൾ ശുപാർശ ചെയ്യുന്നതിലും ദിലീപ് എപ്പോഴും ശ്രദ്ധിക്കുന്നു.

കുറ്റിച്ചലില്‍, തന്റെ അമ്മയുടെ ഓർമയ്ക്കായി ‘നിർമല ലെൻഡിംഗ് ലൈബ്രറി’ എന്ന പേരിൽ ഒരു ഗ്രന്ഥശാലയും ദീലീപ് തുടങ്ങി. തന്റെ വലിയ പുസ്തക ശേഖരം പുതിയ തലമുറയ്ക്ക് ഗുണകരമാകണമെന്ന ലക്ഷ്യത്തോടെയാണ് സ്ഥലം വാങ്ങി കെട്ടിടം പണിത്, ഈ സംരംഭം ആരംഭിച്ചത്.

ADVERTISEMENT