അതിനു ശേഷം രോഗീലേപനം, നിശ്ചലം ഒരു കിടപ്പു മുറി, നിഴലുകൾ ഇല്ലാത്ത മൂന്നു ദിനങ്ങൾ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ ജോജോ ആന്റണിയുടെ പുതിയ പുസ്തകമാണ് സാഹിത്യലേഖനങ്ങളുടെ സമാഹാരമായ ‘വാക്കുകൾ പാർക്കുന്ന ദേശങ്ങൾ’. ഈ കൃതിയുടെ പിറവിക്കു പിന്നിലെ വിശേഷങ്ങള്‍ ജോജോ ആന്റണി ‘വനിത ഓൺലൈനിൽ’ എഴുതുന്നു –
‘വാക്കുകൾ പാർക്കുന്ന ദേശങ്ങൾ’ എന്ന പേരിൽ എന്റെ നാലാമത്തെ പുസ്തകം ഇപ്പോൾ പുറത്തിറങ്ങുമ്പോൾ വാക്കുകളും ഞാനും തമ്മിൽ എന്നുമുണ്ടായിരുന്ന സ്നേഹ-ദ്വേഷ ബന്ധം മനസ്സിലെത്തുന്നു. അതോടൊപ്പം കുറെ മനുഷ്യരും.
ലോകസാഹിതൃത്തിലെ ചില ശ്രേഷ്ഠ കൃതികളെ കുറിച്ച്, ഭാഷയിലെ ചില കൗതുകങ്ങളെ കുറിച്ച്, ചരിത്രത്തിലെ ചില വൈചിത്ര്യങ്ങളെ കുറിച്ച് ഒക്കെ പറയാൻ ശ്രമിക്കുന്ന ഈ കൃതിയ്ക്ക് വേണ്ടി ആമുഖമെന്നോണം ഞാനെഴുതിയ കുറിപ്പ് ഇങ്ങനെയാണ് തുടങ്ങുന്നത് –
‘ഓർമ്മയിൽ ഒരു വരാന്തയുണ്ട്, എന്റെ തറവാട് വീടിന്റെ വീതിയെത്തേ നീളുന്ന ഒന്ന്. മഴ ചാറുന്ന സായാഹ്നങ്ങളിൽ, കേൾക്കാൻ ആരെയെങ്കിലും കിട്ടുമെങ്കിൽ - അത് പലപ്പോഴും ഞങ്ങൾ മക്കളാവും - ഇംഗ്ലീഷ് ഭാഷാധ്യപകനായിരുന്ന എന്റെ പിതാവ് ഓരോരോ കാര്യങ്ങൾ പറയും, കൃത്യമായ വഴികളൊന്നും ഉണ്ടാവണമെന്നില്ല, മനസ്സ് പോകുന്ന വഴിയേ നാവ്, അങ്ങനെ. ചിലപ്പോൾ ഇംഗ്ലീഷ് ഭാഷയെ കുറിച്ചാവും, ചിലപ്പോൾ സാഹിത്യകൃതികളെ കുറിച്ചാവും’.
അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം പ്രശസ്ത എഴുത്തുകാരനായ പി.എഫ്. മാത്യൂസിനെ മനോരമ ഓൺലൈനിലെ റിന്റുജ ജോൺ ഇന്റർവ്യൂ ചെയ്യുന്നു, ശേഷം നടന്ന സംസാരത്തിൽ ഒരു പംക്തി എഴുതുന്നതിനെ കുറിച്ച് റിന്റുജ സൂചിപ്പിക്കുന്നു, തിരക്കു മൂലം മാത്യൂസ് ബുദ്ധിമുട്ടറിയിക്കുന്നു, പകരം എന്റെ പേര് പറയുന്നു. അങ്ങനെയാണ് ഞാൻ ‘വരാന്ത’ എന്ന കോളം മനോരമ ഓൺലൈനിൽ എഴുതിത്തുടങ്ങുന്നത്. ആ പംക്തി എഴുതാൻ തുടങ്ങുമ്പോൾ, എന്റെ തറവാട്ടിലെ അരമതിൽ കൊണ്ട് അതിരിട്ട ആ വരാന്തയായിരുന്നു മനസ്സിൽ. ഭാഷയിലെ, സാഹിത്യത്തിലെ, വിവിധ സംസ്കാരങ്ങളിലെ, കാഴ്ചകളും കൗതുകങ്ങളും അടുക്കിവയ്ക്കുവാനുള്ള പ്രചോദനം അവിടെ നിന്നായിരുന്നു. ‘വാക്കുകൾ പാർക്കുന്ന ദേശങ്ങൾ’ എന്ന കൃതിയിൽ ഉൾപ്പെടുത്തിയ ലേഖനങ്ങളിൽ നാലോ അഞ്ചോ എണ്ണമൊഴികെ ബാക്കിയെല്ലാം ആ പംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. പല കാലങ്ങളിൽ എന്റെ ജീവിതവുമായി വിനിമയങ്ങളിലേർപ്പെട്ട ചിലരൊക്കെ ഈ ലേഖനങ്ങൾക്കിടയിൽ വന്നുപോകുന്നുണ്ട്. അവരിൽ ചിലർ നന്മയെ കുറിച്ചുള്ള എന്റെ ചിന്തകളെ ബലപ്പെടുത്തുമ്പോൾ മറ്റു ചിലരാകട്ടെ, നന്മ എന്തല്ലെന്ന് എന്നെ പഠിപ്പിക്കുന്നു.

ഈ കൃതിയുടെ പുറകിൽ, അതിന്റെ പുറംചട്ടയിൽ കാണുന്ന തരത്തിലുള്ള ഒരലമാര കൂടിയുണ്ട്, എന്റെ തറവാട്ടിലെ നടുമുറിയിൽ വച്ചിരുന്ന ഒന്ന്. അപ്പാപ്പൻ - ഡോ. സി. വി. ജോർജ്, കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിൽ നിന്ന് വന്ന ആദ്യത്തെ ഡോക്ടർ, ഈ കൃതിയിലെ ലേഖനങ്ങളിലൊന്നിൽ അദ്ദേഹത്തെ കുറിച്ചുള്ള പരാമർശം കാണാനാകും - ഒരു നല്ല വായനക്കാരനായിരുന്നു, മാത്രമല്ല, പുസ്തകങ്ങളെ ബഹുമാനിച്ചിരുന്ന വ്യക്തിയുമായിരുന്നു. മുന്നേ പറഞ്ഞ അലമാരയിലായിരുന്നു അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. അവ വെറുതെ എടുത്ത് വയ്ക്കുകയായിരുന്നില്ല അദ്ദേഹം, ‘ഇലന്താറ്റ് കളക്ഷൻസ്’ എന്നൊരു സീൽ പതിപ്പിച്ച്, നമ്പറിട്ട്, ക്രമമായി അടുക്കി സൂക്ഷിക്കുകയായിരുന്നു. ആ ശേഖരത്തിൽ ഇന്ദുലേഖയും സി.വി. രാമൻപിള്ള, കാരൂർ, പാറപ്പുറത്ത്, എം ടി, തകഴി തുടങ്ങിയ എഴുത്തുകാരുടെ കൃതികളുടെ കൂടെ ‘ചെമ്മീൻ’ എന്ന നോവലിന്റെ സ്പെഷ്യൽ എഡിഷൻ കോപ്പിയും -ചുവന്ന ലെതർ പുറം ചട്ടയിൽ സ്വണ്ണനിറത്തിൽ പേരെഴുതിയ ഒന്ന് - ഉണ്ടായിരുന്നു, കൂടാതെ 1950-60 കളിലെ റീഡേഴ്സ് ഡൈജസ്റ്റ്, ലൈഫ് തുടങ്ങിയ ആനുകാലികങ്ങളും ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസ്സിക്കുകളും. എന്റെ വായനയുടെ തുടക്കം അവിടെയാണ്, ഈ കൃതി ഉത്ഭവിക്കുന്നതും അവിടെ നിന്നു തന്നെ.
സമയാസമയങ്ങളിൽ ആഹാരം കഴിക്കുന്ന ഒരാൾ പ്രാതലോ ഉച്ചഭക്ഷണമോ അത്താഴമോ വിട്ടു പോയാലും ആമാശയം കൃത്യസമയത്ത് ദഹനരസങ്ങൾ പുറപ്പെടുവിക്കും, ആഹാരമില്ലാതായാൽ അത് ദഹനസംബന്ധിയായ വൈഷമ്യങ്ങൾക്ക് കാരണമാകുകയും ചെയ്യും. ആമാശയത്തിലെ ഈ ദഹനപ്രക്രിയ പോലെ എന്തോ ഒന്ന് വായനയ്ക്ക് പുറകെയുമുണ്ട്. രണ്ട് വായനകൾക്കിടയിലെ ദൈർഘ്യം കൂടുന്നത് മാനസിക വ്യവഹാരങ്ങളെ പല വിധത്തിൽ ബാധിക്കും. എന്റെ ജീവിതത്തിലും അത്തരമൊരു ഇടവേള വന്നിരുന്നു, വർഷങ്ങൾ നീണ്ട ഒന്ന്. അതിൽ നിന്ന് പുറത്തുവരാൻ സാധിച്ചത് മാത്യൂസുമായും രാജശേഖരൻ എന്ന മറ്റൊരു സുഹൃത്തുമായും ഉള്ള സൗഹൃദം മൂലമായിരുന്നു. മാത്യൂസിന്റെ ചാവുനിലം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ആരോ ആവശ്യപ്പെട്ടപ്പോൾ നടത്തി നോക്കിയ ഒരു ശ്രമമാണ് ഉറക്കത്തിലായിരുന്ന എന്റെ സാഹിത്യജീവിതത്തെ തട്ടിയുണർത്തിയത്. ആ പരിഭാഷയുടെ പ്രസിദ്ധീകരണം പല കാരണങ്ങളാൾ നടക്കാതെ പോയിയെങ്കിലും എഴുത്തിലേക്കുള്ള എന്റെ തിരിച്ചുവരവിന് അത് കാരണമായി. അങ്ങനെയാണ് ‘അതിനുശേഷം രോഗീലേപനം’ എന്ന ആദ്യ നോവൽ പുറത്തിറങ്ങുന്നത്. രണ്ടു പതിപ്പിലെത്തി നിന്നു പോയ ആ കൃതിയ്ക്ക് പുറകെ ‘നിശ്ചലം ഒരു കിടപ്പുമുറി’, ‘നിഴലുകൾ ഇല്ലാത്ത മൂന്ന് ദിനങ്ങൾ’ എന്നിങ്ങനെ രണ്ട് നോവലുകൾ കൂടി പുറത്തുവന്നു. എന്റെ ധൈഷണികജീവിതം കുറച്ചൊക്കെ അർത്ഥമുള്ളതാക്കാൻ അവയ്ക്ക് കഴിഞ്ഞു, മലയാളിയുടെ വായനയുടെ മുഖ്യധാരയിലേക്ക് കയറി നിൽക്കാൻ അവയ്ക്കായില്ലെങ്കിൽ പോലും.

ഈ തിരിച്ചു വരവിന് വലിയ സ്വാധീനങ്ങളായ ചില കൃതികളും എഴുത്തുകാരുമുണ്ട്. അതിൽ ആദ്യം പറയേണ്ടുന്നത് 1605 ലും 1615 ലും രണ്ടു ഭാഗങ്ങളായി പുറത്തുവന്ന ഒരു സാഹിത്യാത്ഭുതത്തെ കുറിച്ചാണ്, സ്പെയിനിന്റെ സമതലങ്ങളിൽ കുതിരയോടിച്ചു കറങ്ങി നടന്ന ഒരാളുടെ കഥ പറയുന്ന ആ നോവലിനെ കുറിച്ച്, ആദ്യത്തെ ആധുനിക നോവലായ ഡോൺ കീഹോട്ടെ (Don Quixote) എന്ന സാഹിത്യ സൃഷ്ടിയെ കുറിച്ച്. പത്തോ ഇരുപതോ വർഷങ്ങൾക്കപ്പുറത്തേക്ക് ആയുസ്സ് നീളാത്ത കൃതികൾ കണ്ട് ശീലിച്ച എനിക്ക് സെർവാന്റസിന്റെ നൂറ്റാണ്ടുകൾക്കപ്പുറത്തേക്കുള്ള നോട്ടം ഒരിട വിശ്വസിക്കാനായില്ല. വായന വീണ്ടും തുടർന്നുപോയി. അതിനിടയിൽ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിൽ നിന്ന് മാറി വടക്കോട്ട് തിരിഞ്ഞപ്പോൾ വില്യം ഫോക്നറെ കണ്ടെത്തുന്നു, അങ്ങനെയാണ് As I Lay Dying, The Sound and the Fury, Absalom! Absalom! മുതലായ കൃതികൾ ഒന്നിന് പുറകെ ഒന്നായി വായിക്കുന്നത്. വായന വീണ്ടും തുടർന്നു, പലപ്പോഴും കൃത്യമായ ഒരു ക്രമമില്ലാതെ. അവയ്ക്കെല്ലാം ഒടുവിൽ വരുന്നതാണ് നിരൂപകനും അദ്ധ്യാപകനുമായ ഡോക്ടർ ഷാജി ജേക്കബ് പണ്ഡിതോചിതമായ അവതാരിക എഴുതിയ, വെബിനിവേശം, ടാറ്റൂ ടൈംസ് തുടങ്ങിയ പംക്തികളിലൂടെ പ്രശസ്തനായ രാംമോഹൻ പാലിയത്ത് കുറിപ്പെഴുതിയ, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന കവർ ചിത്രം വരച്ച, ‘വാക്കുകൾ പാർക്കുന്ന ദേശങ്ങൾ’ എന്ന ഈ കൃതി.
ഈ പുസ്തകത്തിലെ വരികളിലൂടെ പല ക്ലാസ്സിക് കൃതികളും വെളിവാകുന്നുണ്ടെങ്കിലും അവയുടെ സാഹിത്യഗുണങ്ങളെ കുറിച്ചുള്ള ഒരു പഠനമായല്ല ഞാൻ ഈ എഴുത്തിനെ കണ്ടത്, പകരം ആ കൃതികളുടെ മാനുഷികമായ, സാംസ്കാരികമായ ചരിത്രപരമായ വശങ്ങളെ കുറിച്ചു കൂടി ചിന്തിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതിനിടയിൽ എനിക്ക് കൗതുകമെന്ന് തോന്നിയ ചില പലായനങ്ങളും നടത്തി, വേദന തോന്നിയ ചില അനുഭവങ്ങളെ ഓർത്തെടുത്തു. അതെല്ലാം ഇപ്പോഴും എന്റെ മനസ്സിലുണ്ട്, പിന്നെ, എഴുത്തിലും സ്നേഹത്തിലും കൂടെ നിൽക്കുന്ന എല്ലാ സുഹൃത്തുക്കളും.