Wednesday 20 November 2019 06:38 PM IST : By സ്വന്തം ലേഖകൻ

കതിർമണ്ഡപത്തിൽ ചിരിച്ച് ഉല്ലാസവതിയായി കൃതി; കണ്ണുകളെ ഈറനണിയിച്ച് ടിക് ടോക് വിഡിയോ!

tik-krithy867.jpg.image.660.326

ദിവസങ്ങൾക്ക് മുൻപാണ് കൊല്ലം സ്വദേശിയായ കൃതി എന്ന യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്ന വാർത്ത നമ്മൾ കേട്ടത്. കൃതിയുടെ രണ്ടാം ഭർത്താവ് വൈശാഖ് ആണ് കൊലക്കേസിലെ പ്രതി. കൃതിയുടെയും വൈശാഖിന്റെയും വിവാഹ വിഡിയോ ഇപ്പോൾ ടിക് ടോക്കിൽ പ്രചരിക്കുകയാണ്‌. കതിർമണ്ഡപത്തിൽ സന്തോഷവതിയായി കാണപ്പെടുന്ന കൃതിയുടെ വിഡിയോ കാണുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്.  

കൃതിയുടെ ആദ്യ വിവാഹത്തിന് മാസങ്ങൾ മാത്രമായിരുന്നു ആയുസ്സ്. ഈ വിവാഹത്തിൽ കൃതിക്ക് മൂന്നു വയസുള്ള മകളുണ്ട്. മകൾക്ക് നാലു മാസം പ്രായമുള്ളപ്പോഴാണ് കൃതിയും വൈശാഖും ഫെയ്സ്ബുക് വഴി പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം പ്രണയത്തിനു വഴിമാറി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖ് സജീവമായി കൃതിയുടെ വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന് വൈശാഖിന്റെ വീട്ടുകാരിൽ നിന്ന് എതിർപ്പുണ്ടായതോടെ 2018 ല്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇവർ വീണ്ടും വിവാഹിതരായി. വൈശാഖിന്റെ ആദ്യ വിവാഹമാണിത്.

krithi9ihinn

എന്നാൽ വിവാഹശേഷം കൃതിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വൈശാഖിനാല്‍ കൊല്ലപ്പെടുമെന്ന ഭയം കൃതിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയെ ധരിപ്പിച്ചിരുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ കൊല്ലുമെന്ന് ഭയക്കുന്നതായി കൃതി കത്തെഴുതി സൂചിപ്പിച്ചിരുന്നു. താൻ മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു. 

krithi889i

വിവാഹശേഷം വൈശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരിച്ചെത്തി. പിന്നീട് കേരളത്തിനു പുറത്ത് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കുന്ന സ്ഥാപനം ആരംഭിച്ചു. ഇതിനായി വായ്പയെടുക്കാൻ കൃതിയുടെ മാതാപിതാക്കളിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വീണ്ടും പണമാവശ്യപ്പെട്ട് വീടിന്റെ ആധാരം ചോദിച്ചെങ്കിലും കൃതിയുടെ മാതാപിതാക്കൾ നല്‍കിയില്ല. തുടർന്ന് ദേഷ്യത്തിലായ വൈശാഖ് തിങ്കളാഴ്ച വൈകിട്ട് കൃതിയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.

വഴക്കിനിടയില്‍ താനാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് വൈശാഖ് പൊലീസിനു മൊഴി നല്‍കി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും വൈശാഖ് പറയുന്നു. കിടപ്പുമുറിയില്‍ കൃതിയുമായി വഴക്കിട്ട വൈശാഖ്, കൃതിയുടെ തല തലയിണയില്‍ അമര്‍ത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. ഭാര്യ മരിച്ചെന്നു മനസ്സിലായതോടെ വൈശാഖ് ഉടൻതന്നെ കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം മുറുകിയതോടെ ഒരു സുഹൃത്തു വഴി സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു. തുടർന്ന് കുണ്ടറ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

Tags:
  • Spotlight
  • Social Media Viral