അറിയാതെ കൈ കൊണ്ടതോ മറ്റോ ആയിരിക്കും നീ അങ്ങ് വിട്ട് കള, ഇനി ഒച്ച വച്ച് ആളെ കൂട്ടാൻ നിൽക്കേണ്ട..’’
‘‘അത് സാരമില്ല, നീയായിട്ടൊന്നും ഇനി പറയാനോ ചെയ്യാനോ നിൽക്കേണ്ട. നാട്ടുകാരെന്ത് വിചാരിക്കും.’’
‘‘ അറിഞ്ഞോണ്ടാണെങ്കിലിപ്പോ എന്താ... അതങ്ങ് ക്ഷമിച്ചു കള, നാലാളറിഞ്ഞാ നമുക്കാ ചീത്തപ്പേര്...’’
‘‘ഇനി ഇപ്പോ അതുതന്നെ അലോചിച്ചോണ്ടിരിക്കണ്ട... ഒ രു ചീത്ത സ്വപ്നമാണെന്നോർത്ത് അതങ്ങ് മറന്ന് കള. പൊലീസിലൊക്കെ പറയാൻ നിന്നാൽ അതിന്റെ പുറകേ നടക്കാനേ നേരം കാണൂ...’’
പൊതു ഇടങ്ങളിൽ വച്ചോ വീട്ടിനുള്ളിൽ വച്ചോ യാത്രയ്ക്കിടയ്ക്കോ ഒക്കെ എന്തെങ്കിലും തരത്തിലുള്ള വലുതോ ചെറുതോ ആയ ലൈംഗിക അതിക്രമങ്ങള്‍ നടന്നാ ൽ നമ്മളിൽ പലരും ഇത്തരം ഉപദേശങ്ങൾ കേട്ടു കാണും. ഇതൊക്കെ കേട്ട് മിണ്ടാതെ വിട്ടുകളയുന്നവർ ഓർക്കുക... നിങ്ങളുടെ ഈ മൗനം നാളെ അതിക്രമങ്ങൾ പെരുകാനുള്ള വളമാകുന്നുണ്ട്. നിർദോഷം എന്നു കരുതിയ നിങ്ങളുടെ മൗനം അതു ചെയ്തവർക്കും കണ്ടു നിന്നവ ർക്കും അടുത്തൊരാളോട് കൂടി ക്രൂരത കാണിക്കാനുള്ള പ്രേരണ നൽകിയിട്ടുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ഓരോ ലൈംഗിക അതിക്രമങ്ങൾക്കു പിന്നിലും ഈ മൗനത്തിന് പങ്കുണ്ട്.
അതുകൊണ്ട് ആ മൗനം ഇനി നമുക്ക് വേണ്ട. ഒറ്റകെട്ടായി നിന്ന് വേണം ഇത്തരം അതിക്രമങ്ങളെ ഒറ്റപ്പെടുത്താൻ. മാളിൽ വച്ച് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരെക്കുറിച്ച് ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ച നടിയും ലിഫ്റ്റ് കൊടുത്ത പതിനാലുകാരന്റെ അശ്ലീല വാക്കുകൾ ലോകത്തോട് തുറന്നു പറഞ്ഞ യുവതിയും പുതിയ മാതൃകകളാണ്. തങ്ങൾ കടന്നുപോയ ചില സാഹചര്യങ്ങളെ കുറിച്ച് ധീരമായി തുറന്ന് പറയുന്ന കുറച്ചുപേരെക്കൂടി കേൾക്കുക.
അനാർകലി മരിക്കാർ (നടി)
പഠിക്കുന്ന സമയത്ത് നടന്ന കാര്യമാണ് ആദ്യം ഓർമ വരുന്നത്. ഡൽഹിയിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു സംഭവം. ഞങ്ങളുടെ ബോഗിയിൽ തന്നെയുണ്ടായിരുന്നൊരാൾ എന്നെ നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്തു.
കൂടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് അവരോട് അപ്പോ തന്നെ കാര്യം പറഞ്ഞു. ഉടനെ അയാൾ ‘ഞാൻ സുഖമില്ലാത്ത ആളാണ്, സർജറി കഴിഞ്ഞിരിക്കുകയാണ്’ എന്നൊക്കെ പറഞ്ഞ് തടിതപ്പാൻ നോക്കി. കർശന താക്കീത് നൽകിയാണ് അയാളെ വിട്ടത്. പ്രതികരിക്കാതിരിക്കുന്നതാണ് ഇത്തരം കാര്യങ്ങൾ വഷളാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അപ്പപ്പോൾ മറുപടി കൊടുത്ത് പോകണം, എന്നാലേ കാര്യങ്ങൾ മാറൂ.