വീടാകെ ഓടിനടന്ന കുഞ്ഞിക്കാലുകൾ ഇനി പുത്തൻ ഷൂസുമിട്ട് സ്കൂളിന്റെ പടി ചവിട്ടാനൊരുങ്ങുകയാണോ ? ഈ സമയത്തു കുട്ടികളേക്കാൾ ആശങ്ക അച്ഛനമ്മമാർക്കാകും.
കുട്ടി കരയുമോ? സ്കൂള്‍ ഇഷ്ടമാകുമോ ? തിരക്കുകൾക്കിടയിൽ കുട്ടിയെ ഒരുക്കി കൃത്യസമയത്തു സ്കൂളിലെത്തിക്കാൻ ആകുമോ? മറ്റു കുട്ടികളുമായി ചങ്ങാത്തത്തിലാകുമോ? ആശങ്കകൾക്ക് അറുതിയില്ല. സ്കൂളിൽ പോകാൻ മക്കൾ തയാറാണോ എന്നു മനസ്സിലാക്കാൻ ഈ 10 ചോദ്യങ്ങൾ സഹായിക്കും. ചോദ്യങ്ങൾക്കുത്തരം ഇല്ല എന്നാണെങ്കിൽ ചെയ്യേണ്ടതെന്ത് എന്നും അറിയാം.
ഇനി ഒരു മാസം തികച്ചില്ല സ്കൂൾ തുറക്കാൻ. ദിനചര്യകൾ പോലും മാറേണ്ടി വരുമ്പോൾ പുതിയ അന്തരീക്ഷവുമായും കിന്റർഗാർട്ടനിലെ രീതികളുമായും പൊരുത്തപ്പെടാൻ കുട്ടികളെ ഒരുക്കിയെടുക്കാം.
നേരത്തേ ഉറങ്ങി ഉണരാറുണ്ടോ ?
ഉറക്കത്തിനു കൃത്യമായ ചിട്ട വേണം. ഇഷ്ടമുള്ളപ്പോൾ ഉറങ്ങിയും ഉണർന്നും ശീലിച്ച കുട്ടിയെ ശരിയായ ദിനചര്യയിലേക്കു കൊണ്ടുവരാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. കളിച്ചുരസിച്ചു രാത്രി വൈകിയിരിക്കാൻ കുട്ടിയെ അനുവദിക്കരുത്.
ഉറങ്ങാൻ കിടക്കുന്നതിന് ഒന്നര മണിക്കൂർ മുൻപു വരെയേ ടിവി, ഫോൺ, ടാബ് തുടങ്ങിയ ഏതു സ്ക്രീനും അനുവദിക്കാവൂ. നേരത്തേ ഉറങ്ങാനും ഉണരാനും ശീലിപ്പിക്കണം. ഉറക്കത്തിൽ നിന്നു നിർബന്ധിച്ചുണർത്തി ഒരുക്കുമ്പോൾ കുട്ടിമനസ്സ് അസ്വസ്ഥമാകും.
ഉറക്കം നഷ്ടപ്പെടുത്തുന്ന വില്ലനായി സ്കൂൾ കുട്ടിയുടെ മനസ്സിൽ ഇടംപിടിക്കും. ആ ചിന്ത അ വരെ സ്കൂളിൽ നിന്ന് അകറ്റും. മടിയും വാശിയുമാകും പിന്നീട്. മാത്രമല്ല, നേരത്തെ ഉണർന്നാലേ പ്രാഥമിക കാര്യങ്ങൾക്കു ശേഷം ചെറിയൊരിടവേള എടുക്കാനും അതു കഴിഞ്ഞു സാവധാനം പ്രാതൽ കഴിക്കാനും പറ്റൂ.
ക്രമമായ ഭക്ഷണശീലം ഇല്ലേ ?
സ്കൂളിൽ പേകേണ്ട സമയം കണക്കാക്കി എപ്പോ ൾ ബ്രേക്ഫാസ്റ്റ് കഴിപ്പിക്കണമെന്നു മനസ്സിലാക്കുക. ആ സമയത്തു പ്രാതൽ നൽകി ഇപ്പോൾ മുതൽ ശീലിപ്പിക്കാം.
സ്കൂളിലെ ബ്രേക് ടൈമിലാണ് ബ്രേക്ഫാസ്റ്റ് കഴിക്കുന്നതെങ്കിൽ കൂടി പാലും നട്സും ഈന്തപ്പഴവും ചേർത്തുണ്ടാക്കിയ എനർജി ബോൾ പോലുള്ള ലഘുഭക്ഷണം നൽകി സ്കൂളിലേക്കു വിടുന്നതു നല്ലതാണ്.
ആഹാരം തനിയെ വാരിക്കഴിക്കാൻ കുഞ്ഞിനെ പരിശീലിപ്പിക്കണം. വലിയ ട്രേയിൽ പ്ലേറ്റ് വച്ച് ആഹാരം നൽകാം. ഭക്ഷണം ട്രേയിലേക്കു വീഴാതെ കഴിക്കാൻ പറയണം. ടിവി കണ്ടിരുന്ന് ആഹാരം കഴിക്കുന്ന ശീലം വേണ്ടേ വേണ്ട.
സ്കൂളിൽ തുറക്കുന്നതിനു മുൻപുള്ള മൂന്നു ദിവസം സ്കൂളിലേക്കു കൊടുത്തയയ്ക്കുന്ന ലഞ്ച് ബോക്സിൽ കുട്ടിക്ക് ആഹാരം നൽകാം. പാത്രം തനിയെ തുറന്ന് ആ ഹാരം കഴിക്കാനും ശേഷം അടച്ചു വയ്ക്കാനും പഠിക്കട്ടെ.
അറിയാമോ സ്കൂൾ എന്താണെന്ന് ?
സ്കൂൾ എങ്ങനെയാണെന്നുള്ള ധാരണ കുട്ടിക്കു നൽകണം. കുറച്ചു ദിവസം കഴിഞ്ഞാൽ മോൾ/മോ ൻ സ്കൂളിൽ പോകുമല്ലോ. കൂട്ടുകാരുടെ കൂടെ കളിക്കാം, പുതിയ കാര്യങ്ങൾ പഠിക്കാം. ഇനി മിടുക്കി/മിടുക്കനായി വേഗം വളരാമല്ലോ എന്നെല്ലാം പറയാം.
അനുസരണക്കേടു കാണിച്ചാൽ ടീച്ചർ വഴക്കു പറയും, അടിക്കും എന്ന തരത്തിലുള്ള നെഗറ്റീവ് കാര്യങ്ങൾ പറയേണ്ട. ഇതു സ്കൂളിനോടു ഭയവും അകൽച്ചയുമുണ്ടാക്കും. അമ്മയെ പോലെ തന്നെ കുട്ടിയെ സ്നേഹിക്കുന്ന ആളാണു ടീച്ചറെന്ന വിശ്വാസം കുഞ്ഞിനു നൽകണം.
കുട്ടിയുമായി സ്കൂൾ കാണാൻ പോകാം. അക്കാദമിക് ഇയർ തുടങ്ങി സ്കൂളിൽ പോകുമ്പോൾ അപരിചിതമായ ഇടത്തിലല്ല താനെന്ന തോന്നൽ കുട്ടിക്ക് ആശ്വാസം നൽകും.
ഇഷ്ടങ്ങൾ സ്വരുക്കൂട്ടിയോ ?
കുഞ്ഞിനിഷ്ടമുള്ള ബാഗ്, വാട്ടർ ബോട്ടിൽ, പെ ൻസിൽ ബോക്സ്, കളേഴ്സ് ഒക്കെ വേണം വാങ്ങാൻ. ഓരോന്നു തിരഞ്ഞെടുക്കുമ്പോഴും ഗുണമേന്മയും ഒപ്പം കുഞ്ഞിന്റെ താൽപര്യവും പരിഗണിക്കുക. കുട്ടിക്കു കൈകാര്യം ചെയ്യാനെളുപ്പമുള്ളതുമാകണം. പുതിയ ബാഗും കുടയുമായി സ്കൂളിലേക്കു പോകുന്ന കുട്ടിയെ കുറിച്ചു കഥ പറയാം.
കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ട സാധനങ്ങൾ കിന്റർ ഗാർട്ടനിലേക്കു കൊടുത്തു വിടേണ്ട. മറ്റു കുട്ടികൾ അതെടുത്താലോ നശിപ്പിച്ചാലോ അതു സങ്കടമായി മാറും. സ്കൂളിലേക്ക് ആവശ്യമായവ മാത്രമേ കൊണ്ടുപോകാവൂ എന്നും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും മറ്റും വീട്ടിൽ വരുമ്പോളെടുക്കാമെന്നും പറയുക. അല്ലാതെ സ്കൂളിലെ കുട്ടികൾ എടുത്തുകൊണ്ടു പോകുമെന്നൊന്നും നെഗറ്റീവായി പറയരുത്.
കുട്ടിയുടെ സാധനങ്ങളിലെല്ലാം അവരുടെ പേരെഴുതി വയ്ക്കാം. ഒപ്പം ഒരേ തരത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിക്കാം. പേരു വായിക്കാൻ കുഞ്ഞിന് അറിഞ്ഞെന്നു വരില്ല, പക്ഷേ, സ്റ്റിക്കറുകൾ തിരിച്ചറിയാൻ കഴിയും.
മാതാപിതാക്കളെ വിട്ടുനിന്നിട്ടില്ലേ ?

ചില കുട്ടികൾ ഇതുവരെ മാതാപിതാക്കളെ വിട്ടു നിന്നിട്ടുണ്ടാകില്ല. മാറിയ സാഹചര്യത്തോടു പൊരുത്തപ്പെടാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വരാം. കുട്ടിയെ വീട്ടിൽ ഏറെ നേരം പരിചരിക്കുന്നത് അമ്മയോ, അച്ഛനോ, മുത്തശ്ശിയോ, മുത്തശ്ശനോ ഒക്കെയാകാം.
ഇനിയുള്ള ചില ദിവസങ്ങളിൽ അര മണിക്കൂറെങ്കിലും ഇവർ വീട്ടിൽ നിന്നോ കുട്ടിയുടെ കൺവെട്ടത്തു നിന്നോ മാറി നിൽക്കണം. ഇപ്പോൾ കൺമുന്നിലില്ലെങ്കിലും അൽപനേരം കഴിയുമ്പോൾ തന്റെ മാതാപിതാക്കൾ അടുത്തെത്തും എന്ന സുരക്ഷിതത്വബോധം വളർത്തിയെടുക്കാൻ ഇതുവഴി കഴിയും.
കൂട്ടുകൂടി കളിക്കാറില്ലേ ?
ഒറ്റ കുട്ടികളുള്ള വീടുകളിപ്പോൾ അധികമാണ്. കുട്ടി ആഴ്ചയിലൊരിക്കൽ പാർക്കിൽ പോയി കളിച്ചാലായി. സുരക്ഷയെ കരുതി മറ്റു വീടുകളിലോ, അടുത്ത ഫ്ലാറ്റിലോ കുട്ടിയെ കളിക്കാൻ വിടാൻ പോലും പല മാതാപിതാക്കൾക്കും പേടിയാണ്. രക്ഷാകർത്താക്കളുടെ മേൽനോട്ടത്തിൽ തന്നെ അയൽപക്കത്തെ കുട്ടികളുമായി കളിക്കാൻ അവസരം നൽകാം. അവധിക്കാല പകൽ ക്യാംപുകളിൽ പങ്കെടുപ്പിക്കാം. കസിൻസുമായി ഉല്ലസിക്കാനുള്ള സാഹചര്യം ഒരുക്കാം. കൂട്ടുകൂടി കളിക്കുമ്പോഴാണ് സോഷ്യൽ സ്കിൽസ് വികസിക്കുക. പരസ്പരമുള്ള പെരുമാറ്റം, വിട്ടുവീഴ്ചകൾ, പങ്കിടൽ ഇതെല്ലാം കുഞ്ഞു പഠിക്കണം. ഒത്തുചേർന്നുള്ള സമയങ്ങളിലൂടെ കൂട്ടുകാരോടു സൗഹൃദത്തോടെ പെരുമാറാനും അവരുടെ വികാരങ്ങളെ മാനിക്കാനുമൊക്കെ കുട്ടി വഴിയേ പഠിക്കും.
അച്ചടക്കത്തോടെ പെരുമാറാറില്ലേ ?
സ്കൂൾ പോലെ കർശനമല്ലെങ്കിലും കിന്റർഗാർട്ടനിലും അതിന്റേതായ അച്ചടക്കം വേണം. കളിക്കാനും പഠിക്കാനും ഉറങ്ങാനുമെല്ലാം വെവ്വേറെ സമയമുണ്ടെന്നു പറഞ്ഞു കൊടുക്കണം. വീട്ടിലെ സാധനങ്ങളെല്ലാം കുട്ടിയുടേതാണ്. കളിപ്പാട്ടങ്ങളും മറ്റും ആരുമായും പങ്കിടേണ്ടി വരില്ല. പക്ഷേ, സ്കൂളിൽ അങ്ങനെയല്ല വേണ്ടതെന്നു കുട്ടികൾക്കു ധാരണ വേണം. ‘സ്കൂളിൽ ധാരാളം കളിപ്പാട്ടങ്ങളുണ്ടാകും. മോന്/മോൾക്ക് അതല്ലെമെടുത്തു കളിക്കാം. പക്ഷേ, അതു വാവയ്ക്കു മാത്രമുള്ളതല്ല. അവിടെയുള്ള എല്ലാ കുട്ടികൾക്കുമുള്ളതാണ്’ എന്നു പറയണം.
കൂട്ടുകാരുടെ കയ്യിലെ കളിപ്പാട്ടം വേണമെന്നു തോന്നിയാൽ ‘കുറച്ചു നേരം കളിച്ചിട്ട് എനിക്കു തരാമോ’ എന്നു ചോദിക്കാൻ പറയാം. തന്നില്ലെങ്കിൽ വഴക്കിടരുത്, അവിടെ വേറെയും കളിപ്പാട്ടങ്ങളുണ്ടല്ലോ എന്നു പറയാം.
തനിയെ ഉടുപ്പിടാൻ ശീലിപ്പിച്ചിട്ടില്ലേ ?
സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കുട്ടിയെ ശീലിപ്പിക്കാം. തനിയെ ഉടുപ്പിടാന്‍, ഷൂസ് അണിയാൻ, മഴക്കോട്ട് ധരിക്കാൻ, ബാഗ് തോളിലിടാൻ... തുടങ്ങിയ കുട്ടിക്കാര്യങ്ങൾ ശീലിപ്പിക്കാം. ഇതിനായി ‘ക്ലാസ്’ വേണ്ട, ഒരു ഗെയിം പോലെ കളിച്ചാൽ മതി. ഒന്ന്, രണ്ട് എണ്ണി ഷർട്ടിന്റെ ബട്ടനിടാന്‍ പറയാം. മഴക്കോട്ട് ഇടാൻ മാതാപിതാക്കളും മക്കളും തമ്മിൽ മത്സരം വച്ച് ആരാദ്യം കോട്ടണിയും എന്നു കണ്ടെത്താം. ബാഗ് തോളിലിട്ടു യാത്ര പോകും പോലെ കളിക്കാം.
അക്ഷരങ്ങളോട് അടുപ്പമുണ്ടോ ?
എഴുതാൻ പഠിപ്പിക്കണമെന്നല്ല പറഞ്ഞുവരുന്നത്. ഭാഷയോടും പുസ്തകങ്ങളോടും സ്നേഹം തോന്നും വിധം കുട്ടിയെ ഒരുക്കണമെന്നാണ്. എല്ലാ ദിവസവും 15 മിനിറ്റ് കുട്ടികൾക്കൊപ്പമിരുന്നു കഥ പുസ്തകം വായിച്ചു നൽകാം. കഥയ്ക്കിടയിൽ ചെറുചോദ്യങ്ങൾ ചോദിക്കാം. അങ്ങനെ അക്ഷരങ്ങളുടെ ലോകത്തേക്ക് അവരെ അടുപ്പിക്കാം. കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാനും വായിച്ചു കൊടുക്കുന്നതിലൂടെ കഴിയും. ഇതിനൊപ്പം കുട്ടിക്കൊപ്പമിരുന്നു ചിത്രങ്ങൾക്കു നിറം നൽകാം. ഇതു കൈകൾക്കു വഴക്കം വരാൻ സഹായിക്കും.
സങ്കടം പറയാൻ അറിയാമോ?
കുട്ടികളുടെ പ്രശ്നങ്ങൾ വലുതോ ചെറുതോ കാമ്പുള്ളതോ അല്ലാത്തതോ ആകട്ടെ... അതു വീട്ടിൽ വന്നു പറയാൻ അവരെ പ്രാപ്തരാക്കണം. അതിനുള്ള സ്പേസ് നമ്മൾ ഒരുക്കിക്കൊടുക്കണം. സ്കൂളിൽ ആരെങ്കിലും കുട്ടിയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാൽ മാതാപിതാക്കൾ അറിയണമല്ലോ.
സന്തോഷവും ദേഷ്യവും അസ്വസ്ഥതയുമൊക്കെ എ ല്ലാവർക്കും ഉണ്ടാകാമെന്നും അതു മാതാപിതാക്കളോടു പറയുന്നതിൽ തെറ്റില്ല എന്നും കുട്ടിക്കു ബോധ്യമുണ്ടാക്കണം. നമ്മുടെ ചെറിയ പ്രശ്നങ്ങൾ പോസിറ്റീവായി കുട്ടിയിരിക്കുമ്പോൾ സംസാരിക്കാം.
കുഞ്ഞുങ്ങൾ പറയുന്ന വിഷമങ്ങളെ ‘അതൊന്നും സാരമില്ല’ എന്ന ഒറ്റവാക്കിൽ അവസാനിപ്പിക്കരുത്. ക്ഷമയോടെ കേട്ട് മറ്റാരെയും പഴി ചാരാതെ വിഷമങ്ങളെ കുറിച്ചു സംസാരിച്ചു കുട്ടിയെ ആശ്വസിപ്പിക്കുക.
സ്കൂളിലേക്കു പോകുമ്പോൾ
∙ ‘പേടിക്കാനൊന്നുമില്ല’ എന്നു പറയുന്നതിനു പ കരം ‘വീട്ടിൽ നിന്നു മാറി നിൽക്കുമ്പോൾ സങ്കടവും ടെൻഷനും തോന്നാം, അതു സ്വാഭാവികമാണ്. അമ്മയ്ക്കാണെങ്കിലും പുതിയ ഇടത്തില്‍ എത്തുമ്പോൾ ടെൻഷൻ വരും. അതു പതിയെ മാറിക്കോളും’ എന്നു പറയാം.
∙ കിന്റർഗാർട്ടനിലേക്കു പോകാനിറങ്ങുമ്പോൾ പ തിവായി കുട്ടിയെ കെട്ടിപ്പിടിച്ച് ഒരുമ്മ നൽകാം. മിടുക്കൻ / മിടുക്കിയായി സ്കൂളിൽ പോയി വാ എന്നു പറഞ്ഞു യാത്രയാക്കാം.
∙ ഹാപ്പി ഗോൾസ് നൽകാം. ഇന്നു വാവ പുതിയൊരു ഫ്രണ്ടിനെ പരിചയപ്പെടണം, കൂട്ടുകാരുടെ ഇഷ്ടങ്ങൾ ചോദിച്ചറിയണം എന്നെല്ലാം പറയാം. പുതിയ കാര്യങ്ങൾ ചെയ്യാനുള്ള എക്സൈറ്റ്മെന്റ് അവരെ പ്രചോദിപ്പിക്കും.
∙ സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ കുട്ടികൾ ക രഞ്ഞേക്കാം. മോന്/ മോൾക്ക് സ്കൂളില്‍ പോകാന്‍ ഇഷ്ടമില്ല എന്ന മുൻവിധിയോടെ പെരുമാറരുത്. സമാധാനിപ്പിച്ചു സ്കൂളിലേക്ക് അയയ്ക്കുക.
