Thursday 13 June 2019 02:34 PM IST : By സ്വന്തം ലേഖകൻ

ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സുരക്ഷിതമായി അച്ഛനെ തിരികെയേൽപ്പിച്ചു; കണ്ടക്ടർക്ക് അഭിനന്ദനപ്രവാഹം!

bus-related-fb-post വിൻഡോ സൈഡിൽ ഇരിക്കുന്നത് കണ്ടക്ടർ സന്തോഷ്.

ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ പിതാവിന്റെ കയ്യില്‍ സുരക്ഷിതമായി ഏൽപ്പിച്ച് കണ്ടക്ടർ. മകളെ തിരികെ ലഭിച്ചതോടെ കണ്ടക്ടർക്ക് നന്ദി പറഞ്ഞ് അച്ഛൻ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെങ്ങന്നൂർ ബസിൽ കയറേണ്ടതിന് പകരം പത്തനംതിട്ട ബസിൽ കയറുകയായിരുന്നു പെൺകുട്ടി.  

അച്ഛൻ എഴുതിയ കുറിപ്പ് വായിക്കാം; 

ഇന്നെനിക്ക് മറക്കാനാകാത്ത ദിനം... പാഴൂർ മോട്ടേഴ്സിനും അതിലെ ജീവനക്കാർക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ... കോഴഞ്ചേരിയിൽ നിന്നും ചെങ്ങന്നൂർ ബസിൽ കയറി ആറന്മുളയിൽ ഇറങ്ങേണ്ട, ഏഴിൽ പഠിക്കുന്ന എന്റെ മകൾ ഇന്ന് ബസ് തെറ്റി പത്തനംതിട്ടയ്ക്ക് പോയ പാഴൂർ ബസിൽ കയറുകയും ഇലന്തൂർ എത്തിയപ്പോൾ അതിലെ കണ്ടക്ടർ എവിടെ പോകാനാണെന്ന് തിരക്കിയപ്പോൾ ആറന്മുളക്കാണെന്ന് മോൾ പറഞ്ഞപ്പോൾ അതിലെ കണ്ടക്ടർ സന്തോഷ് എന്നയാൾ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണിൽ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് കോഴഞ്ചേരിയിൽ നിന്നും ഞാൻ ഇലന്തൂർ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിംഗ് ഷെഡിൽ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യൻ യാത്രയായത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റോപ്പിൽ ഇറക്കുകയോ മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ നല്ല ഒരു നന്ദി വാക്കു പറയുവാൻ എനിക്ക് കഴിഞ്ഞില്ല. 

പിന്നീട് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്. പ്രിയ സുഹൃത്തേ നന്ദി, പ്രിയ സന്തോഷിനും സഹപ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ. നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു. പാഴൂർ മോട്ടോർസിലെ സന്തോഷിനും സഹപ്രവർത്തകർക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്. എല്ലാവരും ഇത് ഷെയർ ചെയ്യാൻ മറക്കരുത്.. കാരണം കൂടുതൽ നന്മകൾ ചെയ്യാൻ അവർക്ക് അത് പ്രയോജനമാകട്ടെ... നന്ദി...