ADVERTISEMENT

മട്ടാഞ്ചേരി ജൂത പള്ളിക്ക് സമീപം പുതുതായി ആരംഭിക്കുന്ന മ്യൂസിയത്തിന് വേണ്ടി ജൂത വിവാഹ വസ്ത്രം തുന്നുന്ന തിരക്കിലാണ് താഹ ഇബ്രാഹിം. വധു അണിയുന്ന പുടവ (മുണ്ട്), കുപ്പായം (മേൽവസ്ത്രം), മൂട്ട് (തട്ടം) എന്നിവയും വരൻ അണിയുന്ന വസ്ത്രവുമാണ് തുന്നിയെടുക്കുന്നത്.

ജൂത മുത്തശ്ശി സാറാ കോഹനെ ജീവിതാവസാനം വരെ അമ്മയെ പോലെ പരിപാലിച്ച താഹയ്ക്ക് സാറാ കോഹൻ പഠിപ്പിച്ചു നൽകിയതാണ് വിവാഹ വസ്ത്രം തുന്നുന്ന രീതി. അത് അണുവിട തെറ്റാതെയാണ് താഹ വസ്ത്രം തുന്നുന്നത്.

ADVERTISEMENT

ക്രീം നിറത്തിലെ സിൽക്ക് തുണിയിലാണ് വസ്ത്രം ഒരുക്കുന്നത്. 4 മാസമായി ജോലി ആരംഭിച്ചിട്ട്. സഹായിക്കാൻ ഭാര്യ ജാസ്മിൻ, മകൻ എം.ടി.ഷിഹാബ്, ബന്ധുവായ രുക്സാന റിസ്വാൻ എന്നിവരും ഒപ്പമുണ്ട്. 7 ദിവസം നീളുന്നതാണ് ജൂത സമൂഹാംഗങ്ങളുടെ വിവാഹ ആഘോഷ ചടങ്ങുകൾ.

ഏഴാം ദിവസം മണവാട്ടി കുളി കഴിഞ്ഞ് വെള്ളത്തിൽ മുങ്ങി പൊങ്ങി വന്നതിന് ശേഷമാണ് വിവാഹ വസ്ത്രം അണിയുന്നത്. 1965ലും 1978ലും പരദേശി സിനഗോഗിൽ നടന്ന ജൂത വിവാഹങ്ങൾക്ക് പുടവ തയ്ച്ചു കൊടുത്തത് സാറാന്റി ആയിരുന്നുവെന്ന് താഹ പറയുന്നു.

ADVERTISEMENT

വധൂവരന്മാരുടെ വസ്ത്രങ്ങൾ കൂടാതെ കിപ്പ (തൊപ്പി), പ്രാർഥനയ്ക്ക് ഉപയോഗിക്കുന്ന ഹാലാ കവർ, തലിത് (പ്രാർഥനാ ഷാൾ) തുടങ്ങി ജൂത സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്ത്ര ഇനങ്ങൾ താഹ മ്യൂസിയത്തിനു വേണ്ടി ചെയ്യുന്നുണ്ട്.

മട്ടാഞ്ചേരി സ്വദേശിയായ താഹയുടെ പിതാവ് തയ്യൽക്കാരനായിരുന്നു. നന്നായി തയ്ക്കാൻ അറിയാമെന്നതാണ് താഹയെ കോഹന്റെ കുടുംബവുമായി അടുപ്പിച്ചത്.

ADVERTISEMENT

കൊച്ചിയിലെ ജൂതർ ഉപയോഗിക്കുന്ന തൊപ്പി തുന്നുന്നതിനാണ് സാറാ കോഹൻ ആദ്യം താഹയെ പഠിപ്പിച്ചത്. റബ്ബായിമാർ പള്ളിയിൽ ഉപയോഗിക്കുന്ന സത്രിയ (ഓവർകോട്ട്) തയ്ക്കുന്നതിനും താഹക്ക് അറിയാം. താഹ തയ്ക്കുമ്പോൾ ഉള്ള സാറാ ടച് ആണ് ആകർഷകം.

2019 ൽ സാറാ കോഹൻ മരണമടഞ്ഞ ശേഷം അവരുടെ ഓർമയ്ക്കായി സാറായുടെ എംബ്രോയ്ഡറി ഷോപ് തുടർന്ന് നടത്തുകയാണ് താഹ. ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ജൂതപ്പള്ളി കാണാനെത്തുന്ന ജൂത സമൂഹാംഗങ്ങൾ സാറാ കോഹന്റെ പേരിലുള്ള ഈ ഷോപ്പിൽ കയറാതെ മടങ്ങാറില്ല.

ADVERTISEMENT