Wednesday 30 November 2022 04:30 PM IST : By സ്വന്തം ലേഖകൻ

അഫ്താബ് വളരെ ‘കെയറിങാ’യ കാമുകന്‍; സൈക്കാട്രിസ്റ്റായ പുതിയ കാമുകിയുടെ വെളിപ്പെടുത്തല്‍, നടുക്കം വിട്ടുമാറാതെ യുവതി

afabb643678

രാജ്യത്തെ നടുക്കിയ ശ്രദ്ധ വാക്കര്‍ കൊലപാതക കേസിലെ പ്രതി അഫ്താബിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയതിനു ശേഷം പന്ത്രണ്ടാം ദിവസം തന്നെ അഫ്താബ് ഡേറ്റിങ് ആപ്പ് വഴി പുതിയ കാമുകിയെ കണ്ടെത്തിയെന്നും അവർക്ക് മോതിരം സമ്മാനമായി കൈമാറിയെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഇത് ശ്രദ്ധയുടെ മോതിരമായിരുന്നുവെന്നും സൂചനയുണ്ട്.

സൈക്കാട്രിസ്റ്റായ യുവതിയാണ് അഫ്താബിന്റെ പ്രണയക്കുരുക്കിൽ അവസാനമായി അകപ്പെട്ടത്. സംശയിക്കത്തക്കതായി അഫ്താബിൽ ഒന്നുമുണ്ടായിരുന്നില്ലെന്നും വളരെ 'കെയറിങാ'യ കാമുകനായിരുന്നു അഫ്താബെന്നും യുവതി പറയുന്നു. അതിക്രൂരമായി പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അഫ്താബ് അറസ്റ്റിലായതിന്റെ നടുക്കം ഇതുവരെ യുവതിയ്ക്ക് വിട്ടുമാറിയിട്ടില്ല. നിലവിൽ യുവതിക്ക് കൗൺസിലിങ് നൽകി വരുകയാണ്. 

ഒക്ടോബറിൽ രണ്ടുതവണ താൻ അഫ്താബിനെ ഫ്ലാറ്റിലെത്തി കണ്ടിരുന്നുവെന്നും വീട്ടിൽ കൊലപാതകം നടന്നതിന്റെയോ, മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും യുവതി പൊലീസിന് മൊഴി നൽകി. പെർഫ്യൂമുകളുടെ വലിയ കലക്ഷൻ അഫ്താബിനുള്ളത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും സമ്മാനമായി പെർഫ്യൂം അഫ്താബ് നൽകിയിരുന്നുവെന്നും യുവതി പറയുന്നു. 

മാനസികമായി യാതൊരു പ്രശ്നവുമുള്ളയാളായി പ്രണയിച്ച സമയങ്ങളിലൊന്നും തോന്നിയിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. സിഗരറ്റ് ധാരാളമായി വലിച്ചിരുന്നുവെന്നും, സ്വയം ചുരുട്ടിയാണ് വലിച്ചിരുന്നതെന്നും യുവതി പറയുന്നു. പലപ്പോഴും പുകവലിക്കുന്ന ശീലം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. 

ഫ്ലാറ്റിലെത്തി കണ്ടപ്പോഴെല്ലാം വിവിധ തരത്തിലുള്ള നോൺ വെജ് ഭക്ഷണങ്ങൾ പല റസ്റ്ററന്റുകളിൽ നിന്ന് വരുത്തിയിട്ടുണ്ടെന്നും ഷെഫുമാർ ഭക്ഷണം അലങ്കരിക്കുന്നതിനെ കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുണ്ടെന്നും യുവതിയുടെ മൊഴിയിലുണ്ട്. വിവിധ ഡേറ്റിങ് ആപ്പുകളിലായി 20 ഓളം യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

Tags:
  • Spotlight