‘പഴയ പപ്പയെ ഞങ്ങൾക്ക് വേണം...അതിനു വേണ്ടിയാണ് ഇക്കണ്ട നാൾ വരേയും ഞങ്ങൾ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞു പോയ വർഷങ്ങളിൽ നൽകാവുന്നതിന്റെ പരമാവധി ചികിത്സ അദ്ദേഹത്തിന് നൽകി, പലതും നിരാശയായിരുന്നു സമ്മാനിച്ചത്. മാധവൻ വൈദ്യർക്ക് അദ്ദേഹത്തെ ചികിത്സിച്ച് ഭേദപ്പെടുത്താനാകുമെന്ന ഉറപ്പുണ്ടെങ്കിൽ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാനാകുമെങ്കിൽ തീർച്ചയായും പപ്പയ്ക്കായി അദ്ദേഹത്തിന്റെ ചികിത്സ തേടും. പക്ഷേ ഒരു കാര്യം, അദ്ദേഹത്തിന്റെ ചികിത്സാരീതി എവ്വിധമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടണം. ഇനിയൊരു പരീക്ഷണത്തിന് പപ്പയെ വിട്ടു കൊടുക്കാൻ ഞങ്ങൾ ഒരുക്കമല്ല.’–ജഗതിയുടെ മകൾ പാർവ്വതിയുടേയാണ് ഈ വാക്കുകൾ
ജഗതി ശ്രീകുമാറിനെ ഓജസും തേജസുമുള്ള പഴയ ജഗതിയാക്കി തരാമെന്ന കാസർകോട് ബാനം സ്വദേശി മാധവൻ വൈദ്യരുടെ വാക്കുകളെ വനിത ഓൺലൈനാണ് വായനക്കാർക്കു മുന്നിൽ പങ്കുവയ്ക്കുന്നത്. മലയാളക്കാര കേൾക്കാൻ ആഗ്രഹിച്ച വാർത്തയ്ക്ക് ലഭിച്ചതോ അഭൂതപൂർണമായ പിന്തുണയും. മാധവൻ വൈദ്യരെ അടുത്തറിയാവുന്നരും അല്ലാത്തവരുമായി ആയിരങ്ങളാണ് ജഗതിയെ അദ്ദേഹത്തിന്റെ അടുക്കലെത്തിക്കാനുള്ള ആവശ്യവുമായി എത്തിയിരുന്നത്. ഇപ്പോഴിതാ മാധവൻ വൈദ്യരുടെ വാക്കുകളോട് ഇതാദ്യമായി പ്രതികരിച്ചിരിക്കുകയാണ് ജഗതിയുടെ കുടംബം.
‘മാധവൻ വൈദ്യരുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. പപ്പയെ കാസർകോട് എത്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യമേ പറയേട്ടേ, അത് അത്യന്തം ശ്രമകരമായ കാര്യമാണ്. ഒരു മണിക്കൂറിൽ കൂടുതൽ അദ്ദേഹത്തിന് യാത്ര ചെയ്യാനാകില്ല. ഒരു നൂൽപ്പാലത്തിനിടയിലൂടെയാണ് പപ്പയെ ഞങ്ങൾ കൊണ്ടു പോകുന്നത്, ഇത്രയും ദൂരം യാത്ര ചെയ്താൽ അദ്ദേഹത്തിന്റെ ആരോഗ്യ നില താളം തെറ്റും. ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് വരുന്ന പക്ഷം അദ്ദേഹത്തിന് വേണ്ട ചെലവുകൾ നൽകണമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് ഞങ്ങൾ ഒരുക്കമാണ്.’– പാർവ്വതി സാഹചര്യം വ്യക്തമാക്കുന്നു.
അപകടം സംഭവിച്ച് അന്നു തൊട്ടിന്നു വരെ പപ്പയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള പ്രാർത്ഥനയിലും പ്രയത്നത്തിലുമായിരുന്നു ഞങ്ങൾ. ചെയ്യാവുന്ന ചികിത്സകൾ എല്ലാം ചെയ്തു. ഈ കഴിഞ്ഞ പോയു വർഷങ്ങളിൽ എത്രയോ പേർ പപ്പയെ ചികിത്സിക്കാൻ എത്തിയിരിക്കുന്നു. ആയൂർവേദം, സിദ്ധ വൈദ്യം എന്നു വേണ്ട പലതും പരീക്ഷിച്ചു. പലരും പരാജയപ്പെട്ടു മടങ്ങി. മറ്റു ചിലർ കുറേ കാശ് തട്ടിയെടുത്തു. ഇനിയും അങ്ങനെയൊരു സാഹചര്യം ഉണ്ടായിക്കൂടാ.
മാധവന്‍ വൈദ്യരെപ്പറ്റി ഞങ്ങൾ അന്വേഷിച്ചു. അദ്ദേഹം പ്രഗത്ഭനാണ്. പപ്പയെ പോലെ ഒരുപാട് പേരെ അദ്ദേഹം സൗഖ്യപ്പെടുത്തിയിട്ടുമുണ്ട്. എല്ലാം ശരി തന്നെ. അദ്ദേഹത്തിന്റെ വാക്കുകളെ ഞങ്ങൾ വിശ്വാസത്തിലെടുക്കുമ്പോഴും അദ്ദേഹത്തിന്റെ ചികിത്സാ രീതി എങ്ങനെയുള്ളതെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്. മരുന്നിലും ഇടതടവില്ലാത്ത ഞങ്ങളുടെ കരുതലിലുമാണ് പപ്പയുടെ ജീവിതം. അതിന് ചെറിയൊരു വ്യതിചലനം സംഭവിച്ചാൽ രക്തസമ്മർദ്ദമേറും, ശരീരം തളരും. ഇതുവരെയുള്ള ചികിത്സയും കെയറിങ്ങുമെല്ലാം വെറുതെയാകും. എന്തിനേറെപപ്പയുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ താളം തെറ്റും. ഇതിന് മുമ്പ് ചികിത്സയ്ക്ക് വന്നവർ പലരും ഇത്തരത്തിൽ നിലവിലുണ്ടായിരുന്ന മരുന്നുകളും ചികിത്സയും എല്ലാം സ്റ്റോപ് ചെയ്ത ശേഷമാണ് ചികിത്സ ആരംഭിച്ചത്. അതിവിടെ ഉണ്ടായാൽ ഏറെ ബുദ്ധിമുട്ടാകും. പറഞ്ഞല്ലോ, പപ്പയുടെ ലൈഫിൽ ഇനിയൊരു റിസ്ക് എടുക്കാൻ ആകില്ല. മാധവൻ വൈദ്യർ വരട്ടെ, അദ്ദേഹത്തിന്റെ ചികിത്സ ഞങ്ങൾക്ക് ബോധ്യപ്പെടട്ടേ...നോക്കാം.–പാർവ്വതി തുറന്നു പറയുകയാണ്.
പിന്നെ മാധവൻ വൈദ്യർക്ക് പപ്പയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടോ എന്നെനിക്കറിയില്ല. അത് മനസിലാക്കിയാണോ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കാമെന്ന് അറിയിച്ചതെന്നും അറിയില്ല. അങ്ങനെയല്ലെങ്കിൽ അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
ഒരു കുഞ്ഞു കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തും പോലെയാണ് ഞങ്ങൾ പപ്പയെ കെയർ ചെയ്യുന്നത്. 30–32 വയസുള്ള ഒരാൾക്കാണ് ഈ സംഭവിച്ചതെങ്കിൽ ചികിത്സയും മരുന്നുമെല്ലാം അൽപം കൂടി ഫലം കണ്ടേനെ. പപ്പയെ അറുപത് വയസ് കഴിഞ്ഞ ഒരാളെ ഈ അവസ്ഥയിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത് തന്നെ ശ്രമകരമാണ്. എങ്കിലും വർഷങ്ങൾ നീണ്ട ചികിത്സയുടെ ഫലമെന്നോണം പടി പടിയായി ഞങ്ങൾ അദ്ദേഹത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരികയാണ്. വെല്ലൂരിലെ പ്രശസ്തനായ ന്യൂറോസർജൻ ജോർജ് തര്യനാണ് പപ്പയെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ മരുന്നുകളിലാണ് പപ്പയുടെ ജീവിതവും. അതിനൊരു മുടക്കം വന്നാൽ എല്ലാം താളം തെറ്റും. ശാരീരികമായ മാറ്റം മാത്രമല്ല, ബ്രെയിൻ സംബന്ധമായ പുരോഗതി കൂടിയാണ് പപ്പയ്ക്ക് വേണ്ടത്. നിർഭാഗ്യ വശാൽ മുൻപ് വന്നവർക്ക് അത്തരം ചികിത്സകളിൽ പരാജയപ്പെടുകയായിരുന്നു. മാധവൻ വൈദ്യർ വരട്ടെ, ഇപ്പോള്‍ നടന്നു പോകുന്ന ചികിത്സയ്ക്ക് തടസം വരാതെ അദ്ദേഹത്തിന്റെ രീതിയിൽ ചികിത്സിക്കട്ടെ. നല്ല ഫലം ഉണ്ടാകുമെന്ന പ്രതീക്ഷ തന്നെയാണ് ഞങ്ങൾക്കുള്ളത്.
ഒരു കാര്യം ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. ഇക്കണ്ട നാൾ ഞങ്ങൾ അനുഭവിച്ച കണ്ണീരിന്റേയും പ്രാർത്ഥനയുടേയും ഫലമാണ് പപ്പയുടെ ജീവിതം. പപ്പയുടെ ആരോഗ്യത്തിനായി ഇനിയും എത്രദൂരം പോകാനും ഞങ്ങൾക്ക് മടിയില്ല. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ മാധവൻ വൈദ്യരെപ്പോലെ ഒരാൾക്ക് കഴിയുമെങ്കിൽ അത് നല്ലകാര്യം. പക്ഷേ ഒരു പരീക്ഷണം അത് താങ്ങാവുന്നതിലും അപ്പുറമാണ്– പാർവ്വതി പറഞ്ഞു നിർത്തി.
'എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്, ഞാനവനെ പൊന്നുപോലെ നോക്കിയേനെ'; കണ്ണീരോടെ ഏകലവ്യന്റെ അച്ഛൻ!
നാഗവല്ലിയുടെ മനംകവർന്ന രാമനാഥൻ ചോദിക്കുന്നു, 25 വർഷം എന്തേ എന്നെയാരും തേടി വന്നില്ല?
പഠിക്കേണ്ട പ്രായത്തിൽ മീൻകച്ചവടം; തീഷ്ണ നോട്ടവുമായി ഒരു പെൺകുട്ടി! ചിത്രം വൈറൽ
മരണം കാത്ത് ആ പൈതൽ; ഒടുവിൽ ഒരുനോക്ക് കാണാൻ അമ്മയ്ക്ക് അനുമതി; കനിവിന്റെ കവാടം തുറന്നതിങ്ങനെ