മലപ്പുറം കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അതേ നാട്ടുകാരനായ 15 വയസ്സുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഉപദ്രവിച്ചത് താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാൽ തിരിച്ചറിയാനാകുമെന്നും പെൺകുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.
പെൺകുട്ടി പഠന ആവശ്യത്തിനായി പോകുമ്പോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പീഡനശ്രമം ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. യുവാവിന്റെ പിടിയിൽനിന്നു കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു.
പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി അഭയം തേടിയത് അര്‍ധനഗ്നയായാണെന്ന് ദൃക്സാക്ഷി. ദേഹത്താകെ മണ്ണു പറ്റിയിരുന്നു, കൈകള്‍ കെട്ടിയിരുന്നു. ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞു.
പ്രതിയെ പെണ്‍കുട്ടി മുന്‍പു കണ്ടിട്ടുണ്ടെന്നു ദൃക്സാക്ഷി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.