Saturday 31 July 2021 10:57 AM IST : By സ്വന്തം ലേഖകൻ

മാനസ അറിയാതെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസം; വീട്ടുടമസ്ഥനോടു രഖിൽ പറഞ്ഞത് പ്ലൈവുഡ് വ്യാപാരിയെന്ന്! കൊലപാതകം ആസൂത്രിതം

manassssrahh666

കൊച്ചി കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത രഖിൽ, ഒരു മാസമായി നെല്ലിക്കുഴിയിൽ യുവതി താമസിച്ചിരുന്ന വീടിനു സമീപം മറ്റൊരു വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നതായി വിവരം. കൊല്ലപ്പെട്ട മാനസ താമസിച്ച വാടക വീടിനു മുന്നിലാണ് ഈ വീട്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോടു രഖിൽ പറഞ്ഞിരുന്നത്. ഒരു മാസം മുൻപു വന്ന്, ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു.

അതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽനിന്നു തോക്ക് കൊണ്ടു വന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 7.62 എംഎം പിസ്റ്റളാണ് മാനസയെ കൊല്ലാന്‍ രഖിൽ ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിര്‍ക്കാവുന്ന തോക്കാണ് ഇതെന്നു പൊലീസ് വ്യക്തമാക്കി. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമത്തെ വാടക വീട്ടില്‍ കയറി ഡെന്റൽ വിദ്യാർഥിനി മാനസയെ രഖിൽ രണ്ടുതവണ വെടിവച്ചത്. ഇതിനുശേഷം സ്വയം വെടിയുതിർക്കുകയും ചെയ്തു. സൂഹൃത്തുക്കളായ മറ്റു മൂന്നു യുവതികൾക്കൊപ്പമാണ് മാനസ ഇവിടെ താമസിച്ചിരുന്നത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രഖിൽ വീട്ടിലെത്തിയതെന്ന് യുവതികൾ പറയുന്നു.

ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. മുറിയില്‍നിന്നു ബഹളം കേട്ടു മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളംവച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച പോസ്റ്റുമോർട്ടം നടത്തും.

Tags:
  • Spotlight