കണ്ണൂര്‍ ജില്ലയിലെ കാർത്തികപുരത്ത് പുഴയുടെ തീരത്താണ് ബാബു വട്ടക്കുന്നേൽ തന്റെ സ്വപ്നഭവനം യാഥാർഥ്യമാക്കിയത്. 10 സെന്റിൽ പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിൽ വീട് ഡിസൈൻ ചെയ്തത് ബാബു തന്നെയാണ്.
പുഴയോട് ചേർന്ന് കിടക്കുന്ന സ്ഥലം ആയതുകൊണ്ടു തന്നെ വെള്ളം കരകവിഞ്ഞ് ഒഴുകാറുണ്ട്. വെള്ളം ഉയർന്നാലും ഒഴുകിപ്പോവാനുള്ള സൗകര്യത്തിലാണ് വീടിന്റെ താഴ്ഭാഗം ഒരുക്കിയത്. പ്ലോട്ട് വാങ്ങിയ ശേഷം മണ്ണിട്ട് നികത്തിയെടുത്തു. 13 അടി താഴ്ചയിൽ പൈലിങ് ചെയ്തു. അതിനു മുകളിൽ പ്ലിന്ത് ബീം കൊടുത്തു. ഒൻപതടി പൊക്കത്തിൽ 15 പില്ലറുകൾ നൽകി. ഫ്ലോറിനായി സ്ലാബ് കോൺക്രീറ്റ് ചെയ്തു. വെട്ടുകല്ല് കൊണ്ടാണ് ഭിത്തി. പുറംഭിത്തി തേക്കാതെയാണ് നൽകിയത്. ട്രസ്സ് വർക്ക് ചെയ്തു സാധാരണ ഓട് മേഞ്ഞാണ് മേൽക്കൂര. അകത്ത് സീലിങ്ങായി കൂള്‍ ബോർഡ് ഉപയോഗിച്ചു. .വർക്ഏരിയയിൽ നിന്ന് ഇറങ്ങുന്ന വിധത്തിലും ലിവിങ്ങിലെ മെസനിൻ ഫ്ലോറിൽനിന്ന് കടക്കുന്ന വിധത്തിലും ബാൽക്കണി നൽകി.
വീട്ടിൽ ഒരിടത്തും തടി ഉപയോഗിച്ചില്ല. സ്റ്റീല്‍ ഡോറുകള്‍ നൽകി. സ്ലൈഡിങ് ജനലുകൾ യുപിവിസിയിലും. മൂന്ന് കിടപ്പുമുറിയും അറ്റാച്ച്ഡ് ആണ്. എല്ലാ മുറികളിൽ നിന്നും പുഴയിലേക്ക് കാഴ്ചയെത്തുന്ന രീതിയിലാണ് ക്രമീകരണം. സ്റ്റീൽ ബാറിൽ പ്ലൈവുഡില്‍ പടികൾ നൽകി ഹാളിൽ സ്റ്റെയർ ക്രമീകരിച്ചു. കയറി ചെല്ലുന്നത് യൂട്ടിലിറ്റി ഏരിയയിലേക്കാണ്. ഡൈനിങ് ഏരിയയുടെയും കിച്ചന്റെയും മേൽക്കൂര കോൺക്രീറ്റ് ചെയ്താണ് ഇത് ഒരുക്കിയത്. ചെറുതും ഒതുങ്ങിയതുമായ അടുക്കളയോട് ചേർന്ന് വർക്ഏരിയയും ക്രമീകരിച്ചു. എസിപി ഷീറ്റിൽ നൽകിയ കാബിനറ്റിൽ ഫെറോസിമന്റ് കൊണ്ട് തട്ടുകൾ നൽകി.