Monday 02 April 2018 04:52 PM IST

മേയ് ദിന സ്മാരകം തേടി നടത്തിയ അമേരിക്കൻ യാത്രയുടെ രസകരമായ വിശേഷങ്ങളുമായി എം.ബി. രാജേഷ്

Baiju Govind

Sub Editor Manorama Traveller

1)M.B.-Rajeh---Chicago

ആത്മാർഥമായ ആഗ്രഹങ്ങളിലേക്ക് അധികം ദൂരമില്ലെന്ന പ്രമാണത്തിലാണ് എം.ബി. രാജേഷ് വിശ്വസിക്കുന്നത്. ലക്ഷ്യത്തിലേക്കുള്ള യാത്രകളിൽ ദൂരം ഒരു പ്രശ്നമായി കണക്കാക്കാറുമില്ല. അടുത്തിടെ പാലക്കാട്ടെ വീട്ടിൽ വച്ചൊരു കൂടിക്കാഴ്ചയ്ക്ക് സമയം കിട്ടിയപ്പോൾ അദ്ദേഹം നടത്തിയ ഷിക്കാഗോ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചു. ആഫ്രിക്കയിലെയും യൂറോപ്പിലെയും ചില രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ യാത്ര വൈകാരികമായ ചില മുഹൂർത്തങ്ങളുണ്ടാക്കിയെന്ന് രാജേഷ് പറഞ്ഞു.

സമരപുളകം ചൂടിയ ബാല്യം മുതൽ അദ്ദേഹം  മനസ്സിൽ കൊണ്ടു നടക്കുന്ന മേയ് ദിന സ്മാരകമാണ് ഷിക്കാഗോ യാത്രയെ വേറിട്ട അനുഭവമാക്കിയത്. വടക്കേ അമേരിക്കയിലെ പത്രപ്രവർത്തകരുടെ ക്ഷണപ്രകാരം വാർഷിക സമ്മേളനത്തിൽ അതിഥിയായിട്ടാണ് എം.ബി. രാജേഷ് ഷിക്കാഗോയിൽ പോയത്. സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിനു വേദിയൊരുങ്ങിയ സ്ഥലമാണ് ഷിക്കാഗോ. മേയ് ദിന സ്മാരകം നിലകൊള്ളുന്നതും അമേരിക്കയിലെ ഈ സംസ്ഥാനത്താണ്.

2)M.B.-Rajeh---Sunil-Kumar---Hey-market-Street

മഞ്ഞു പെയ്യുന്ന ഒരു പ്രഭാതത്തിൽ രാജേഷ് അവിടെ വിമാനമിറങ്ങി. സ്വീകരിക്കാനെത്തിയ പ്രവാസികളോട് അദ്ദേഹം ചരിത്ര സ്മാരകങ്ങളെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ, ആ സ്ഥലത്തെക്കുറിച്ച് അവർക്കൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. ഒടുവിൽ‌, ഗൂഗിൾ മാപ്പിൽ തെളിഞ്ഞ വഴികളിലൂടെ ഒന്നു രണ്ടു പ്രവാസികൾക്കൊപ്പം അദ്ദേഹം മേയ് ദിന സ്മാരകം തേടിയിറങ്ങി. ആ യാത്രയിലെ  രസകരമായ അനുഭവങ്ങൾ രാജേഷ് പങ്കുവയ്ക്കുന്നു.

‘‘മേയ് ദിന സ്മാരകം ചോദിച്ചപ്പോൾ അവിടെയാർക്കും വലിയ പിടിയില്ല. 'ഹേ മാർക്കറ്റി'ന്റെ പരിസരത്തെവിടെയോ ആണെന്നു ഗൂഗിൾ വഴി കാണിച്ചു. ആ റോഡിലൂടെ അര മണിക്കൂർ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ഒരു സ്മാരകത്തിനു മുന്നിലെത്തി. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ചൊല്ലിക്കേട്ടിട്ടുള്ള പേരാണ് ‘ഹേ മാർക്കറ്റ്.’ ഞങ്ങൾ ചെന്നെത്തിയ സ്ഥലവും ചിത്രങ്ങളിൽ കണ്ടിട്ടുള്ളതും തമ്മിൽ യാതൊരു സാമ്യവുമില്ല. ആരോടെങ്കിലും സംശയം ചോദിക്കാമെന്നു കരുതി. പക്ഷേ, പ്രദേശത്തെവിടെയും ഒരു മനുഷ്യക്കുട്ടിയെപ്പോലും കണ്ടില്ല. വല്ലാത്ത നിരാശയോടെ ചുറ്റിത്തിരിയുന്നതിനിടെ ചുമരിൽ പതിച്ച ഒരു ഫലകം ശ്രദ്ധയിൽപ്പെട്ടു. ‘സമാധാനം പുലരട്ടെ’ എന്നാണ് ആ ബോർഡിൽ കുറിച്ചിട്ടുള്ളത്. ഇതു മേയ് ദിന സ്മാരകമല്ല, എന്റെ മനസ്സു പറഞ്ഞു.

3)M.B.-Rajeh---In-an-agitation-in-front-of-White-House

മേയ് ദിനത്തിനു കാരണമായ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. ആ സംഭവം കഴി‍ഞ്ഞ് നാലഞ്ചു ദിവസത്തിനു ശേഷം തൊഴിലാളികൾ നടത്തിയ പ്രകടനത്തിനിടെ കുറച്ചു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. അന്നു കൊല്ലപ്പെട്ട പൊലീസുകാർക്കുള്ള സ്മൃതിമണ്ഡപത്തിനു മുന്നിലാണ് മേയ് ദിന സ്മാരകമെന്നു തെറ്റിദ്ധരിച്ച് ഞങ്ങൾ എത്തിയിട്ടുള്ളത്. ഇക്കാര്യം ഞാൻ കൂടെയുണ്ടായിരുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തി. അതിനുമുൻപ് കേരളത്തിൽ നിന്നു വന്ന പലരും മേയ് ദിന സ്മാരകമാണെന്നു കരുതി ഈ സ്ഥലം സന്ദർശിച്ചു മടങ്ങിയെന്ന് അവർ എന്നോടു പറഞ്ഞു.

കാലത്തിന്റെ ചരിത്രത്തിനു സാക്ഷിയായ സ്മാരകം കാണാതെ ഇത്തവണയും നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്നാണു കരുതിയത്. പക്ഷേ, പിറ്റേന്നു രാവിലെ എന്നെ കാണാനെത്തിയ സജി മാടപ്പള്ളി എന്ന കോട്ടയത്തുകാരൻ പ്രതീക്ഷ നൽകി. ഗൂഗിളിൽ സെർച്ച് ചെയ്ത് അദ്ദേഹം ‘ഫോറസ്റ്റ് ഹോം സെമിത്തേരി’ ചൂണ്ടിക്കാട്ടി. അങ്ങനെ ഒടുവിൽ, മേയ് ദിന സ്മാരകത്തിലേക്കു വഴി തെളിഞ്ഞു. സമ്മേളനത്തിനെത്തിയ കൃഷി മന്ത്രി സുനിൽകുമാറും എന്നോടൊപ്പം ചേർന്നു. സുനിലും ഞാനും എത്രയോ വർഷങ്ങളായി സുഹൃത്തുക്കളാണ്. അദ്ദേഹത്തെ കൂടെ കിട്ടിയതോടെ യാത്രയ്ക്ക് ഹരമേറി.

Chicago Theatre

ശ്മശാന മൂകതയുടെ കൽപ്പാതയിലേക്ക് ഞങ്ങൾ ഇറങ്ങിച്ചെന്നു. ഉദിച്ചു പൊങ്ങിയ സൂര്യന്റെ പ്രകാശ രേഖകൾ കുഴിമാടങ്ങളിലേക്കു നീണ്ടു കിടന്നു. പ്രശസ്തരും അപ്രശസ്തരുമായി ഷിക്കാഗോയിൽ ജീവിച്ചു മരിച്ച ആയിരക്കണക്കിനാളുകൾ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട്. അതിനിടയിലൊരിടത്ത് മേയ് ദിന സ്മാരകം കണ്ടെത്തി. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ അവിടെ വെണ്ണക്കല്ലിൽ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്. അര മണിക്കൂർ നേരം ഞാനും സുനിലും അവിടെ നിന്നു.

പിന്നീട് ഞങ്ങൾ 'ഹേ മാർക്കറ്റി'ൽ പോയി. നീണ്ട കെട്ടിടങ്ങളും നിറയെ തണൽ മരങ്ങളുമുള്ള തെരുവാണ് 'ഹേ മാർക്കറ്റ്'. ഞാനും സുനിലും ആ വീഥിയിലൂടെ കുറേ ദൂരം നടന്നു. മേയ് ദിനത്തിനു കാരണമായ വെടിവയ്പ്പുണ്ടായ സ്ഥലം അതാണെന്നും മുൻപ് അവിടെയൊരു സ്മാരകം ഉണ്ടായിരുന്നെന്നും ഞങ്ങൾ പലരോടായി ചോദിച്ചുറപ്പിച്ചു. സ്മൃതികുടീരം പിൽക്കാലത്ത് സമീപത്തുള്ള സെമിത്തേരിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

Air Force Memorial - Washington, D.C.

ചരിത്ര സംഭവങ്ങൾക്ക് അമേരിക്കയിലൊക്കെ ഇത്രയും വൈകാരികതയേ ഉള്ളൂ, ഞാൻ മനസ്സിലാക്കി. സാധാരണ യാത്രികരെ സംബന്ധിച്ചിടത്തോളം 'ഹേ മാർക്കറ്റി'ന് പ്രത്യേകതകളൊന്നും ഇല്ലായിരിക്കാം. പക്ഷേ, ചരിത്ര വഴികൾക്കു പ്രാധാന്യം കൽപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം 'ഹേ മാർക്കറ്റ്' സുപ്രധാന സന്ദർശന സ്ഥലമാണ്.

സുനിലിന്റെ ജന്മദേശം തൃശൂർ ജില്ലയിലെ അന്തിക്കാടാണ്. ചെത്തു തൊഴിലാളികളുടെ നാടാണ് അന്തിക്കാട്. കേരള രാഷ്ട്രീയത്തിന്റെ ഏടുകളിൽ സിന്ദൂരം ചാർത്തിയ പല കമ്യൂണിസ്റ്റ് നേതാക്കളുടെയും സാമീപ്യംകൊണ്ടു പ്രശസ്തമായ ചളവറയാണ് എന്റെ ജന്മദേശം. മേയ് ദിനത്തിന്റെ ചൂടുള്ള പാതകളിൽ ഒരുമിച്ചു നടക്കുമ്പോൾ പലതവണ ദീർഘനിശ്വാസം വിട്ടതല്ലാതെ ഞാനും സുനിലും പരസ്പരം ഒന്നും മിണ്ടിയില്ല, ഞാനോർക്കുന്നു.

'ഹേ മാർക്കറ്റി'ൽ നിറഞ്ഞൊഴുകുന്ന ജനത്തിരക്കിനിടയിൽ ജീവിതത്തിന്റെ പല മുഖങ്ങൾ തെളി‍ഞ്ഞു. പട്ടിണിപ്പാവങ്ങളും ഭിക്ഷക്കാരും വഴിയരികിലിരുന്നു കൈനീട്ടി. ഹോം ലെസ്, ജോബ് ലെസ് എന്നൊക്കെ എഴുതിയ കടലാസുമായി ഇരിക്കുന്ന ചെറുപ്പക്കാരെയും വൃദ്ധരെയും അവിടെ കണ്ടു. ലോകത്ത് എല്ലായിടത്തും നഗരത്തിന്റെ ബഹുവർണ ചിത്രങ്ങളുടെ പിന്നാമ്പുറത്ത് ഇത്തരം ജീവിത യാഥാർഥ്യങ്ങൾ കാണാം; കണ്ണു തുറന്നു നടക്കണമെന്നു മാത്രം.

ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ശബ്ദത്തിൽ ഉറക്കെ സംസാരിച്ച സ്വാമി വിവേകാനന്ദൻ ഷിക്കാഗോ പ്രസംഗം നടത്തിയ വേദിയിലേക്കായിരുന്നു അടുത്ത യാത്ര. വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികത്തിൽ അവിടെ എത്തിച്ചേർന്നത് മറ്റൊരു യാദൃശ്ചികതയായി ഞാൻ കണക്കു കൂട്ടുന്നു.

ഏക്കറുകളോളം പരന്നു കിടക്കുന്ന ഷിക്കാഗോ ആർട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ് ഓഡിറ്റോറിയം. വൃത്തിയും വെടിപ്പുമുള്ള പ്രസംഗ ഹാൾ മനോഹരമായി, പഴമ ചോരാതെ പരിപാലിച്ചു പോരുന്നു. പ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ശിൽപ്പങ്ങളാണ് മറ്റൊരു വിഭാഗം. വിശാലമായ മന്ദിരത്തിന്റെ എല്ലാ ഭാഗങ്ങളും നടന്നു കാണാനുള്ള സമയമില്ലാത്തതുകൊണ്ട് ഒരു മണിക്കൂർ ഓട്ടപ്രദക്ഷിണം നടത്തിയ ശേഷം ഞങ്ങൾ മടങ്ങി.

ഏതു നാട്ടിൽ പോയാലും അവിടുത്തെ ഭക്ഷണ സാധനങ്ങളുടെ പ്രത്യേകത മനസ്സിലാക്കാൻ ശ്രമിക്കുന്നയാളാണ് ഞാൻ. പക്ഷേ, പലപ്പോഴും ആതിഥ്യ മര്യാദയ്ക്കു മുന്നിൽ അതു സാധിക്കാതെ പോകാറുണ്ട്. ചോറും കറിയും ഉപ്പേരിയും സാമ്പാറുമായി മലയാളികൾ  സദ്യയൊരുക്കി ഊണു കഴിക്കാൻ ക്ഷണിക്കും. വേണ്ടെന്നു പറയുന്നതെങ്ങനെ?  എന്നാലും മറുനാടിന്റെ രുചികൾ അറിയാൻ ശ്രമിക്കാറുണ്ട്.

6)M.B.-Rajeh---Chicago

ഷിക്കാഗോയിൽ സ്വാദ് തോന്നിയതു ബീഫും പോർക്കുമാണ്. ഇറച്ചിയിലെ കൊഴുപ്പു നീക്കിയാണ് പാചകം. മുളകും മസാലയും ചേർത്തു ഭക്ഷണം കഴിച്ചു ശീലിച്ചവർക്ക് ഈ വിഭവം ഇഷ്ടപ്പെടണമെന്നില്ല. ഫ്ളോറിഡയിൽ പോയപ്പോഴാണ് ബീഫ് സ്റ്റീക് കഴിച്ചത്. ഇറച്ചി കുത്തിക്കോർത്തു വേവിച്ച മെക്സിക്കൻ വിഭവമാണ് സ്റ്റീക്. അവിടത്തുകാർ അങ്ങനത്തെ നാലും അഞ്ചും കഷണങ്ങൾ കഴിക്കും. ബാൾട്ടിമോറിൽ ഒരു റസ്റ്ററന്റിൽ കയറിയ സമയത്ത് രണ്ടു തടിയന്മാർ ഭക്ഷണം കഴിക്കുന്നതു കണ്ട് ഞാൻ അന്തംവിട്ടു.

ന്യൂജഴ്സിയിൽ പോയപ്പോഴുണ്ടായ ഒരു അനുഭവം കൂടി പറയാം. ഒബാമ അധികാരം ഒഴിയുന്നതിനു തൊട്ടു മുൻപാണ് ആഫ്രിക്കൻ – അമേരിക്കൻ ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും സന്ദർശകർക്കുള്ള പാസ് കൊടുക്കുന്ന സമയം കഴിഞ്ഞിരുന്നു. ഉള്ളിലേക്ക് കടത്തി വിടില്ലെന്ന് ആജാനബാഹുവായ കാവൽക്കാരൻ പറഞ്ഞു. ലോക്സഭാംഗമാണെന്ന് എംബസി മുഖേന അറിയിച്ചിരുന്നെങ്കിൽ പ്രവേശനം എളുപ്പമാകുമായിരുന്നു. പക്ഷേ, ഔദ്യോഗികമായ ചിഹ്നങ്ങളില്ലാതെ യാത്ര ചെയ്യാനാണ് ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നത്.

അവിടം വരെ ചെന്നിട്ട് ആ സ്ഥലം കാണാൻ കഴിയാതെ മടങ്ങേണ്ടി വരുമല്ലോ എന്ന ചിന്ത എന്റെ മുഖത്ത് വൈകാരിക മാറ്റങ്ങളുണ്ടാക്കി. അൽപ്പം വിഷമത്തോടെ ആ സങ്കടം ഞാൻ കൂടെയുള്ളവരുമായി പങ്കുവച്ചു. അതെല്ലാം നോക്കി നിന്ന കാവൽക്കാരൻ രണ്ടു ടിക്കറ്റുകൾ വച്ചു നീട്ടി. മറ്റാർക്കോ വേണ്ടി അയാൾ മുൻകൂട്ടി വാങ്ങി വച്ച ടിക്കറ്റായിരുന്നു അത്. യാതൊരു പരിചയവുമില്ലാത്ത ആ മനുഷ്യൻ ഞങ്ങളോടു പ്രകടിപ്പിച്ച സ്നേഹത്തിനു ഞാൻ നന്ദി പറഞ്ഞു...’’

baijugovind@gmail.com