Thursday 22 September 2022 11:15 AM IST : By സ്വന്തം ലേഖകൻ

അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞ് പോകില്ലായിരുന്നു, ഇതൂടെ എടുത്തോ സാറേ...: അഭിരാമി തീരാനോവ്

abhirami-kerala-bank

ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളജിൽ പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും സജീവമായിരുന്ന കൂട്ടുകാരി അഭിരാമിയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാനായിട്ടില്ല. 

ഏതൊരാളോടും ആത്മവിശ്വാസത്തോടെ ഇടപെട്ടിരുന്ന അഭിരാമിയുടെ ചേതനയറ്റ ശരീരം കണ്ട സഹപാഠികൾ സങ്കടം സഹിക്കാനാകാതെ അലമുറയിട്ടു. ഉറ്റകൂട്ടുകാരിൽ ചിലർ തളർന്നു വീണു. വീട്ടിലെ ദുരിതങ്ങൾക്കിടയിലും അഭിരാമി പഠനത്തിൽ ശ്രദ്ധ കൈവിട്ടില്ലെന്നു സുഹൃത്തുക്കൾ പറഞ്ഞു.

ഇതൂടെ എടുത്തോ സാറേ!

കൊല്ലം ∙ ‘ഇതൂടെ എടുത്തോ സാറെ. നിലവിൽ തിരിച്ചടയ്ക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. അവൾക്കായി പണിത വീടാണ് ഇത്. അവളില്ലാതെ ഞങ്ങൾക്ക് ഈ വീട് എന്തിനാണ്. ജപ്തി ചെയ്തോളൂ.’ ജപ്തി ബോർഡ് പതിപ്പിച്ചതിൽ മനംനൊന്തു ജീവനൊടുക്കിയ അഭിരാമിയുടെ അച്ഛൻ വീട്ടിലെത്തിയ ധനമന്ത്രി കെ.എൻ.ബാലഗോപാലിനോടു കണ്ണീരോടെ കൈകൾ കൂപ്പിയാണ് ഇതു പറഞ്ഞത്. തൊട്ടരികിലായി അഭിരാമിയുടെ ചിത കത്തിത്തുടങ്ങിയിരുന്നു അപ്പോൾ.‘തിരിച്ചടയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാലാണ് ലോൺ എടുത്തത്. വിദേശത്തായിരുന്നു ജോലി. തവണകൾ മുടക്കിയിരുന്നില്ല. കോവിഡ് കാരണം ജോലി നഷ്ടമായി. എങ്കിലും അവിടെ പിടിച്ചുനിന്നു. മാർച്ചിൽ ഒന്നര ലക്ഷം രൂപ ബാങ്കിൽ അടച്ചു. അച്ഛന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി പണം ചെലവായി. ഇതു ബാങ്കിൽ പറഞ്ഞിരുന്നു. കുറച്ചു ദിവസം സാവധാനം ചോദിച്ചു. തന്നില്ല. തന്നിരുന്നെങ്കിൽ എന്റെ മകൾ പോകില്ലായിരുന്നു.’ – അജി കുമാർ പറഞ്ഞു.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്!

കൊല്ലം ∙ ശൂരനാട് അജി ഭവനം വീടിനു മുന്നിലായി സ്ഥാപിച്ച ബോർഡിലെ തലക്കെട്ട് ‘പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്നാണ്. അതിക്രമിച്ച് കടക്കുന്നതു ശിക്ഷാർഹമാണെന്ന് അവസാന വരികളും. നാട്ടുകാർ പ്രതിഷേധിക്കാനിടയായ കാരണം ഇതു തന്നെ. ചൊവ്വാഴ്ച ബോർഡ് പതിപ്പിക്കാനെത്തിയ ബാങ്ക് അധികൃതരുടെ അടുത്തു രണ്ടു ദിവസം സമയം കൂടി നൽകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ പിരിവെടുത്താണെങ്കിലും പണം അടയ്ക്കാമെന്ന് ഇവർ പറഞ്ഞു. എന്നാൽ അതു കേൾക്കാതെയാണ് ബോർഡ് വച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി എന്തിനാണ് ഇത്തരത്തിലൊരു ബോർഡ് എന്ന് ഇവർ ചോദിക്കുന്നു. പൊതുജനങ്ങളുടെ വാക്ക് അധിക‍ൃതർ കേൾക്കുന്നില്ല. അവരുടെ അവസ്ഥ ഇവർ മനസ്സിലാക്കുന്നില്ല. ഇത്തരത്തിലൊരു ബോർഡ് വീടിനു മുന്നിൽ തൂങ്ങുമ്പോൾ ഉടമസ്ഥരുടെ മനസ്സ് അധികൃതർ മനസ്സിലാക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. 

ആ ബോർഡ് ഒന്നു മറയ്ക്കുമോ?

കൊല്ലം ∙ ബന്ധുവിന്റെ സംസ്കാരച്ചടങ്ങിനു പോയി വീട്ടിലെത്തിയപ്പോഴാണ് ജപ്തി ബോർഡ് അജി കുമാറും കുടുംബവും കാണുന്നത്. അഭിരാമി അപ്പോൾ തന്നെ കരഞ്ഞുതുടങ്ങിയിരുന്നു. വയ്യാതെ കിടക്കുന്ന അപ്പൂപ്പനെ കാണാനായി ബന്ധുക്കൾ വീട്ടിലേക്കു വരുമെന്ന് അറിയിച്ചിരുന്നു. അവർ വരുമ്പോൾ ജപ്തി ബോർഡ് കാണാതിരിക്കാനാണ് അഭിരാമി അയൽക്കാരനായ കമല വിലാസം പ്രസന്നനോടു ബോർഡ് ഒരു തുണിയിട്ടെങ്കിലും മറയ്ക്കുമോ എന്നു ചോദിച്ചത്. 

‌ബോർഡ് കളയാൻ ആദ്യം അഭിരാമി ആവശ്യപ്പെട്ടെങ്കിലും ബാങ്ക് നടപടിയായതിനാൽ കളഞ്ഞാൽ കേസ് എടുക്കുമോ എന്ന ഭയമായിരുന്നു അജി കുമാറിന്. പിന്നീടാണു തന്നോട് അഭിരാമി ചോദിച്ചതെന്നു പ്രസന്നൻ പറഞ്ഞു. മറയ്ക്കേണ്ടതില്ല, ബാങ്കിൽ പോയി സംസാരിച്ചു തീർപ്പാക്കാമെന്ന് അജി കുമാർ പറഞ്ഞു. ബാങ്കിലേക്കു വിളിച്ചെങ്കിലും മാനേജർ സ്ഥലത്തുണ്ടായിരുന്നില്ല. വൈകിട്ടു മാനേജറിനെ നേരിൽക്കാണാനായി ഇരുവരും പോയി. ഫോൺ എടുക്കാൻ മറന്ന അജി കുമാർ വീട്ടിലേക്കു തിരികെയെത്തിയപ്പോൾ മുറ്റത്തു വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. അഭിരാമിയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു അപ്പോൾ.

സംഭവം സർക്കാർ പ്രഖ്യാപിച്ച സഹായം നിലനിൽക്കെ 

കൊല്ലം∙ വീട്ടിൽ ജപ്തി നോട്ടിസ് പതിപ്പിച്ചതിനു പിന്നാലെ അഭിരാമി ആത്മഹത്യ ചെയ്തതു സർക്കാർ പ്രഖ്യാപിച്ചിരുന്ന സഹായം നിലനിൽക്കുമ്പോൾ. 2021 ഓഗസ്റ്റിലാണ് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. ഈ മാസം 30 വരെയാണ് അതിന്റെ കാലാവധി. ‘കോവിഡ് മൂലം ജീവിതം ദുസ്സഹമായ വായ്പക്കാർക്ക് ആശ്വാസം നൽകാനും കൂടിയാണ്’ കുടിശിക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചതെന്നു സർക്കാർ ഇറക്കിയ ഉത്തരവിൽ വ്യക്തമായി പറഞ്ഞിരുന്നു. 

കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടവരോടും രോഗികളോടും വായ്പ കുടിശിക തിരിച്ചടവിൽ പരിഗണന നൽകണമെന്ന നിർദേശം നിലനിൽക്കെത്തന്നെയാണ് ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയത്. കഴിഞ്ഞ മാസമാണ് ജോലി നഷ്ടപ്പെട്ട് അജി കുമാർ വിദേശത്തു നിന്നെത്തിയത്. മാർച്ചിൽ ഒന്നര ലക്ഷം രൂപ കുടിശിക ബാങ്കിൽ അടച്ചിരുന്നതായി അജി കുമാർ പറയുന്നു. 10 ലക്ഷം രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. കേരള ബാങ്ക് പ്രഖ്യാപിച്ച 100 ദിവസത്തെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇന്നലെ 65 ദിവസം പിന്നിട്ടിരുന്നു.കിട്ടാക്കടം 10 ശതമാനത്തിൽ താഴെയായിരിക്കണമെന്നും കുടിശിക പിരിച്ചെടുക്കാൻ കർശന നടപടി വേണമെന്നും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണു കേരള ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. നിലവിൽ 20 ശതമാനമാണു കിട്ടാക്കടം.