Saturday 30 July 2022 10:35 AM IST

‘കയ്യിലും കാലിലും കമ്പിയിട്ടിരിക്കുന്നു, വയറ്റിൽ പരുക്ക്’: ആ വേദനയേക്കാളൊക്കെ വലുതാണ് ചേച്ചിക്ക് ബാലുവിന്റെയും മകളുടേയും നഷ്ടം

V.G. Nakul

Sub- Editor

ishan

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്നും അദ്ദേഹത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരും മുക്തമായിട്ടില്ല. മലയാളിയുടെ ഹൃദയങ്ങളിൽ കൂടുകൂട്ടിയ കലാകാരന്റെ വിയോഗം ഒരിക്കലും അവസാനിക്കാത്ത വേദനയാണ്. ആ മരണത്തിലെ ദുരൂഹതകൾ തേടിയുള്ള അന്വേഷണം അവസാനിപ്പിക്കുന്നു എന്നതാണ് പുതിയ വാർത്ത. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു ബാലഭാസ്കറിന്റെ അച്ഛൻ കെ.സി.ഉണ്ണി പറഞ്ഞു.

ബാലഭാസ്കറിന്റെ മരണം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ആ ഓർമകളെ നെഞ്ചിലേറ്റുന്ന പ്രിയ സുഹൃത്ത് ഇഷാൻ ദേവ് വനിത ഓൺലൈനോട് സംസാരിക്കുമ്പോഴും ആ വാക്കുകളിൽ നിറഞ്ഞു നിന്നത് നഷ്ടങ്ങളുടെ ആഴവും വേദനയും... ബാലുവിന്റെ പിറന്നാൾ ദിനത്തിൽ ഇഷാൻ ദേവ് മുമ്പ് വനിത ഓൺലൈനോട് മുമ്പ് പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി വായനക്കാരിലേക്ക്...

‘‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് ബാലഭാസ്കർ. അദ്ദേഹത്തിന്റെ കുടുംബവുമായും അതേ ബന്ധമാണ്. കോളജ് കാലം മുതൽ തുടങ്ങിയ സൗഹൃദമാണ്. എന്റെ സീനിയറായിരുന്നു. സംഗീതത്തിൽ ഗുരുസ്ഥാനീയനും. എന്റെ മകളെ എഴുത്തിനിരുത്തിയത് ബാലഭാസ്ക്കറാണ്. ഒരു സംഗീത ഉപകരണം പോലും ബാലഭാസ്കർ അറിയാതെ ഞാൻ വാങ്ങിയിട്ടില്ല. അത്ര അടുപ്പമായിരുന്നു. അദ്ദേഹത്തിനും അങ്ങനെയായിരുന്നു.

ലക്ഷ്മിച്ചേച്ചിയുമായും അതേ സൗഹൃദമാണ്. സ്വാഭാവികമായും പ്രിയസുഹൃത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഇത്തരത്തില്‍ ഒരു ആക്രമണം നേരിടുമ്പോൾ അവർക്കൊപ്പം നിൽക്കുക എന്റെയും എന്റെ കുടുംബത്തിന്റെയും കടമയാണ്’’. – ഇഷാൻ പറയുന്നു.

മനുഷ്യത്വപരമായി ചിന്തിക്കൂ

കേസും മറ്റും അവിടെ നിൽക്കട്ടെ. പക്ഷേ, മാന്യത എന്നൊന്നുണ്ടല്ലോ. ബാലഭാസ്ക്കറിന്റെ മരണം ശേഷം അദ്ദേഹത്തെ നെഗറ്റീവ് ആയി ചിത്രീകരിക്കാനാണ് പലരും ശ്രമിച്ചത്. സുഹൃത്തെന്ന നിലയിൽ അതു വലിയ വേദനയുണ്ടാക്കുന്നു. പലപ്പോഴും ഈ വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരിക്കാൻ പോലുമാകാറില്ല. ലക്ഷ്മിച്ചേച്ചിയും അങ്ങനെയൊരു അവസ്ഥയിലാണ്. അവരുടെ നഷ്ടം അവർക്കു മാത്രമാണ് മനസ്സിലാകുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ സത്യസന്ധത വർഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യയ്ക്ക് തെളിയിക്കേണ്ടി വരുകയെന്നത് എത്ര കഷ്ടമാണ്. മനുഷ്യത്വ പരമായി ചിന്തിക്കൂ, ലക്ഷ്മിച്ചേച്ചിയോടുള്ള സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ നിലപാട് തീർത്തും മര്യാദകേടാണ്.

അവർ അങ്ങനെയാണ്

പറയേണ്ട കാര്യങ്ങൾ ലക്ഷ്മിച്ചേച്ചി പറയേണ്ടിടത്തൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെന്താ, ലക്ഷ്മിച്ചേച്ചി ചാനലിൽ വിന്നിരുന്ന് കരഞ്ഞോണ്ട് ഇന്റർവ്യൂ കൊടുക്കണം, കാലും കയ്യുമൊടിഞ്ഞ പടം വച്ച്, ലക്ഷ്മി അത്യാസന നിലയിൽ എന്നു വാർത്ത വരണം എന്നൊക്കെയാണോ വിമർശകരുടെ ആഗ്രഹം. അതിനൊന്നും അവർക്ക് താൽപര്യമില്ല. അവർ പണ്ടും അങ്ങനെയാണ്. പൊതുവേ അഭിമുഖങ്ങളോട് താൽപര്യമുള്ള ആളല്ല. ലക്ഷ്മിച്ചേച്ചി എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് അവരോട് അടുപ്പമുള്ള ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കറിയാം.

നുണപ്രചരണങ്ങൾ കഷ്ടമാണ്

ഇത്ര വലിയ ഒരു അപകടത്തില്‍ പെട്ട ആൾക്കുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങളും ലക്ഷ്മിച്ചേച്ചിക്കുണ്ട്. കയ്യിലും കാലിലും കമ്പിയിട്ടിരിക്കുകയാണ്. വയറ്റിൽ പരുക്കുണ്ട്. മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നു.

ഇത്രകാലത്തിനിടെ അവരുടെ ചികിത്സയെക്കുറിച്ച്, അതെങ്ങനെ നടന്നു പോകുന്നുവെന്ന് ഇവിടെ ആരെങ്കിലും തിരക്കിയോ. എല്ലാവർക്കും താൽപര്യം അവരുടെ ജീവിതത്തെ മോശമാക്കി ചിത്രീകരിക്കാനും ബാലഭാസ്ക്കര്‍ കള്ളക്കടത്തുകാരനാണോ എന്നു ചികയാനുമാണ്.

ഞാൻ ഒടുവിൽ കാണുമ്പോഴും ചേച്ചിക്ക് നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. സംസാരിക്കുന്നതിനിടെ വേദന കാരണം പലവട്ടം കാലില്‍ പിടിക്കും. വേദന കാരണം വയറ്റിൽ പിടിച്ചാണ് ഇരിക്കുന്നത്. അത് കണ്ടു നിൽക്കാനാകില്ല. അത്ര സങ്കടകരമാണ്. ഇപ്പോൾ ചേച്ചി സ്വന്തം വീട്ടിലാണ്. ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വേദന ഒന്ന് ഊഹിച്ചു നോക്കൂ. അതിനിടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ. ചേച്ചിക്കതിൽ വളരെ വേദനയുണ്ട്. ഇതൊക്കെ ന്യൂസ് മാത്രമാണ്, വിട്ടുകള ചേച്ചീ എന്ന് ആശ്വസിപ്പിക്കുകയാണ് ഞങ്ങൾ. എന്റെ ഭാര്യ എന്നും വിളിച്ചു സംസാരിക്കും. ചേച്ചി അവളോട് പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. ചിലപ്പോള്‍ കരയും. ആരോഗ്യത്തെക്കുറിച്ച് പറയും. ഇപ്പോഴും ചേച്ചി ചികിത്സയിലാണ്. മാനസികമായും ശാരീരികമായും അവര്‍ വളരെയധികം വേദന അനുഭവിക്കുന്നുണ്ട്. അപ്പോഴാണ് മനുഷ്യത്വമില്ലാത്ത കുറേയേറെപ്പേരുടെ ഇത്തരം നുണപ്രചരണങ്ങൾ. കഷ്ടമാണ്. അവരെ ഇനിയെങ്കിലും വെറുതെ വിടണം. അഭ്യർഥനയാണ്.