Saturday 22 October 2022 02:31 PM IST

‘ബോധം വരുമ്പോഴൊക്കെ ഞാൻ അലറി, ശരീരം മുഴുവൻ കടിച്ചു മുറിച്ചു...കയ്യും കാലും കെട്ടിയാണ് എന്നെ കിടത്തിയിരുന്നത്...’: ഞെട്ടിക്കുന്ന അനുഭവം

V.G. Nakul

Sub- Editor

amrutha-rahim-1

2022സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള, തന്റെ ജീവിതത്തിലെ 6 ദിവസങ്ങൾ അമൃത റഹീമിന്റെ ഓർമയിലില്ല. എന്താണ് സംഭവിച്ചതെന്നും താൻ അതിജീവിച്ച രോഗകാലത്തിന്റെ തീവ്രതയെന്തെന്നും ജീവിതപ്പാതിയായ എ.എ റഹീം എം.പിയും ഒപ്പം നിന്ന മറ്റു പ്രിയപ്പെട്ടവരും പറഞ്ഞു കേട്ട അറിവുകളേ അമൃതയ്ക്കുള്ളൂ. ആ അറിവുകളാകട്ടേ, മരണത്തിന്റെ തുമ്പത്തെത്തി ജീവിതത്തിലേക്കു തിരികെ പിടിച്ചു കയറിയതാണ് താൻ എന്ന വലിയ സത്യത്തിലേക്കാണ് അമൃതയെ നയിച്ചത്. വേദനകളുടെയും അനിശ്ചിതത്വങ്ങളുടെയും കനലെരിഞ്ഞ ആ പോയ ദിവസങ്ങളെക്കുറിച്ചു പറയുമ്പോൾ ഭയമല്ല, ആശ്വാസവും ആത്മവിശ്വാസവുമാണ് അമൃതയുടെ ശബ്ദത്തിൽ തിളങ്ങുന്നത്.

‘‘മീമോക്കോക്കൽ ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ആയിരുന്നു എന്നെ ബാധിച്ചത്. മുൻപ് 2017 ൽ, ഒരു വൈറൽ മെനിഞ്ചൈറ്റിസ് സർവൈവറാണ് ഞാൻ. പക്ഷേ, രണ്ടിലും എനിക്കു പനിയില്ലായിരുന്നു. സാധാരണ പനി വന്നിട്ടാണ് ഇതു വരുക. പനിച്ച് പനിച്ച് നിൽക്കാറാണ് പതിവ്. ഇതു പക്ഷേ, ഒരാഴ്ച മുൻപ് എനിക്ക് ചെറിയ പനിയുണ്ടായിരുന്നുവെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് അതു മാറി. പനി മാറിയ ശേഷം മൂന്നു ദിവസം കഴിഞ്ഞ് എനിക്കൊരു ചെവി വേദന വന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ ഇൻഫക്ഷൻ ആണെന്നു പറഞ്ഞു. ഒരു ആന്റിബയോട്ടിക്ക് തന്നു വിട്ടു. പിന്നീട് രണ്ടു തവണ കൂടി പോയി. മരുന്നു കഴിച്ചു കൊണ്ടിരിക്കേ രണ്ടു ചെവിയിൽ നിന്നും പഴുപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങി. ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ ഇൻഫക്ഷന്റേതാണെന്നു പറഞ്ഞു. വേദനയും പഴുപ്പൊലിക്കുന്നതും ഞാൻ രണ്ടു ദിവസം സഹിച്ചു. പഞ്ഞിയൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു. അത്രയും ദിവസം ഇവിടെ റഹീമേട്ടൻ ഇല്ല. ഞാനും മക്കളും മാത്രമേയുള്ളൂ. എല്ലാവർക്കും പനിയായിരുന്നു. റഹീമേട്ടനും പനിയായി ആശുപത്രിയിലായിരുന്നു. വീട്ടിലാകെ ഒരു പനിക്കാലം. റഹീമേട്ടൻ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയി വന്ന രാത്രിയിലാണ് ഉറക്കത്തിൽ എനിക്ക് ഭീകരമായ തലവേദന വന്നത്. അതിനെ തലവേദന എന്നു പറയാൻ പറ്റില്ല. ഒരു മനുഷ്യനു സഹിക്കാനാകാത്ത വേദന. ഞാൻ തലയിൽ ഒരു തുണി വലിച്ചു കെട്ടി. കുറേനേരം സഹിക്കാൻ ശ്രമിച്ചു. പിന്നീടുള്ള ഓരോ മണിക്കൂറിലും വേദന കൂടി. എനിക്ക് മിണ്ടാനാകാതായി. പിടയാൻ തുടങ്ങി. എന്റെ പിടച്ചിൽ കേട്ടാണ് റഹീമേട്ടൻ ഉണരുന്നത്. ‘‘ഭയങ്കര തലവേദന...എനിക്കു പറ്റില്ല...എവിടെയെങ്കിലും കൊണ്ടു പോ...’’ എന്ന് ഞാൻ പറഞ്ഞൊപ്പിച്ചു. ഉടൻ റഹീമേട്ടൻ മെഡിക്കൽ കോളജിലെ സൂപ്രണ്ടിനെ വിളിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു. അപ്പോഴേക്കും ഞാൻ അൺകോൺഷ്യസ് സ്റ്റേജിലേക്ക് പോകുന്നതായി മനസ്സിലായി. കണ്ണുകൾ വല്ലാതായി. ഛർദ്ദിക്കുന്നു. എനിക്ക് അനക്കമില്ലാതായി. എണീക്കുന്നില്ല. എന്റെ ശരീരത്തിന്റെ അവസ്ഥ മാറി. പെട്ടെന്ന് അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നുമൊക്കെ ആളുകൾ വന്ന്, എല്ലാവരും കൂടി ചേർന്ന് എന്നെ താങ്ങിയെടുത്തു ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപ്പോഴൊക്കെ ഞാൻ ഛർദ്ദിച്ചു കൊണ്ടേയിരുന്നു. ജഗതിയിലെ വീട്ടിൽ നിന്നു കാറിൽ പോകുമ്പോൾ ലോ കോളജ് ജംഗ്ഷന്‍ വരെ ഞാൻ സംസാരിക്കുന്നുണ്ടായിരുന്നത്രേ. അപ്പോഴൊക്കെ എന്റെ തോന്നൽ ഞാൻ തിരിച്ചു വരില്ലെന്നാണ്. ബോഡിയുടെ വെയിറ്റ് കുറഞ്ഞ്, പറന്നു പോയേക്കും എന്നു തോന്നി. അപ്പോൾ ഞാൻ, ‘‘എന്നെ പിടിച്ചു വെയ്...പിടിച്ചു വെയ്...’’ എന്നു പറയുന്നുണ്ട്. തണുപ്പും വേദനയും. അപ്പോഴും പനിയില്ല. ചെവിയിൽ നിന്നു ഇടയ്ക്കിടെ പഴുപ്പും വരുന്നുണ്ട്. മെഡിക്കൽ കോളജിലെത്തി ആദ്യം നോക്കിയ ഡോക്ടർ മൈഗ്രേൻ എന്ന സംശയം പറഞ്ഞു. ഇ.എൻ.ടി വന്നു നോക്കിയപ്പോഴേക്കും എന്റെ നാക്ക് കുഴഞ്ഞു. ഞാൻ പ്രതികരിക്കാതായി. പെട്ടെന്നവർ പിന്നിൽ കൈ പിടിച്ചു നോക്കിയിട്ട്, ‘ബോഡി സ്റ്റിഫ് ആയല്ലോ, ഇത് മെനിഞ്ചൈറ്റിസ് ആണെന്നു തോന്നുന്നു. എത്രയും പെട്ടെന്ന് ഒരു വെവന്റിലേറ്റർ ഐ.സി.യു സെറ്റ് ചെയ്യണം’ എന്നു പറഞ്ഞു. ഇതൊക്കെ ഞാൻ പിന്നീടു മറ്റുള്ളവർ പറഞ്ഞു കേട്ടതാണ്. പെട്ടെന്ന് വെവന്റിലേറ്റർ ഐ.സി.യു വിലേക്ക് മാറ്റി. അപ്പോഴേക്കും ന്യൂറോയുടെ ഹെഡ് തോമസ് ഐപ്പ് സാർ വന്നു. അദ്ദേഹം വന്ന് നോക്കിയിട്ട് പറഞ്ഞത്, ‘‘ഇത് ബാക്ടീരിയൽ മെനഞ്ചൈറ്റിസ് ആണെന്ന് ഞാൻ കരുതുന്നു. എത്രയും പെട്ടെന്ന് മരുന്നു തുടങ്ങണം’’ എന്നാണ്. വൈകിയാൽ കാര്യമില്ല. ഈ പോയിന്റിൽ തുടങ്ങണം. അങ്ങനെ ബോൺ മാരോ ടെസ്റ്റിനു മുമ്പേ എനിക്ക് മെ‍ഡിസിൻ തുടങ്ങി. ഒരു പ്രതീക്ഷയുമില്ല, ആള് അൺകോൺഷ്യസാണ്. പ്രതികരിക്കുന്നില്ല എന്നാണ് അപ്പോൾ പറഞ്ഞിരുന്നത്. ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ശരിയാണ്, ബാക്ടീരിയൽ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. ഗുരുതരമാണ്. സൂപ്പർ സ്പ്രെഡ് ആയി. അപ്പോഴേക്കും മുഖ്യമന്ത്രി ഇടപെട്ടു. ഒരു മെഡിക്കൽ ബോർഡ് ഉണ്ടാക്കി. ചികിത്സകൾ തുടങ്ങി. 48 മണിക്കൂർ ആർക്കും പ്രതീക്ഷയില്ലായിരുന്നു. നാലാമത്തെ ദിവസമാണ് അപകടനില തരണം ചെയ്തത്.

amrutha-rahim-4

ഐ.സി.യുവിൽ എന്നെ സെഡേഷൻ നൽകിയാണ് കിടത്തിയിരുന്നത്. ബ്രെയിനിനെ ബാധിച്ചിരിക്കുന്ന രോഗമായതിനാൽ നമ്മള്‍ അപ്പോൾ നോർമൽ മനുഷ്യരല്ലല്ലോ. ബോധം വരുമ്പോഴൊക്കെ ഞാൻ ഭയങ്കരമായി അലറുകയായിരുന്നത്രേ. എന്റെ ശരീരം മുഴുവൻ ഞാൻ കടിച്ചു മുറിച്ചു വച്ചിരിക്കുകയായിരുന്നു. പരിചരിക്കുന്ന എല്ലാവരെയും ഇടിക്കുന്നു, ചവിട്ടുന്നു. ട്യൂബുകള്‍ വലിച്ചു പറിക്കും. അതിനാൽ 6 ദിവസം എന്നെ ബെഡിൽ കയ്യും കാലും കെട്ടിയാണ് കിടത്തിയിരുന്നത്. 15 ദിവസം ഐ.സി.യുവിൽ. ഐ.സി.യുവിൽ നിന്നു നേരെ വീട്ടിലെത്തിച്ചു റൂം ഐസൊലേറ്റ് ചെയ്തു.

അതിനിടെ കഴുത്തിലെ കാനുല ഞാൻ വലിച്ചൂരിയപ്പോൾ ബ്ലഡ് ചീറ്റി മുടിയിലൊക്കെ വീണു. ആകെ ഒട്ടലും ചൊറിച്ചിലും. അങ്ങനെ ഞാൻ ആവശ്യപ്പെട്ടിട്ടു മുടി മുറിച്ചു. ഓർമകൾ ഇല്ലാത്ത 6 ദിവസങ്ങൾക്കു ശേഷം ഉണരുമ്പോൾ എനിക്ക് രണ്ടു ചെവിയും കേൾക്കില്ല. ഫോട്ടോഫോബിയ ബാധിച്ച്, പ്രകാശം കാണാന്‍ പറ്റുന്നില്ല. ആരെയും തിരിച്ചറിയാനുമാകുന്നില്ല. ഇവരെയൊക്കെ അറിയാം. പക്ഷേ, എന്റെ ആരാണ് എന്നു മനസ്സിലാകുന്നില്ല. എട്ടു ദിവസം കഴിഞ്ഞ്, പതിയെപ്പതിയെയാണ് അതൊക്കെ മാറിയത്. ഇപ്പോഴും വലതു ചെവി കേൾക്കില്ല. രണ്ടു ചെവിയിലും ഓരോ നേർവിനു ഡാമേജ് വന്നിട്ടുണ്ട്. എങ്കിലും ആദ്യത്തെ ദിവസങ്ങൾ വച്ചു നോക്കുമ്പോൾ വലിയ മെച്ചമുണ്ട്.

amrutha-rahim-2

ഐ.സി.യുവിൽ വച്ച്, ബോധത്തിലേക്ക് തിരികെ വരുമ്പോൾ ഞാൻ അക്ഷരങ്ങൾ മറന്നു പോയിരുന്നു. ജി.ആർ ഇന്ദുഗോപൻ ചേട്ടന്റെ പുസ്തകങ്ങൾ വായിച്ചാണ് ഞാൻ വീണ്ടും അക്ഷരങ്ങളെ തിരികെപ്പിടിച്ചത്. പുസ്കകം വായിച്ച് ഐ.സി.യുവിൽ കിടന്ന ഞാൻ ഒരു ഘട്ടത്തിൽ ഉറക്കെ ചിരിച്ചു. പേടിച്ച് ഓടി വന്ന നഴ്സുമാരും കാര്യം കേട്ട് ചിരിച്ചു. ആദ്യമായാണ് ഒരു രോഗി ഐ.സി.യുവിൽ കിടന്നു ഇത്ര രസിച്ച് ചിരിക്കുന്നതത്രേ.

എന്റെ അമ്മ 32 വയസ്സിൽ മരിച്ചതാ. എനിക്കപ്പോൾ 12 വയസ്സ്. അമ്മയ്ക്ക് ബ്ലഡ് കാൻസറായിരുന്നു. അച്ഛനോടൊപ്പം അമ്മയുമായി മെഡിക്കൽ കോളജിൽ കയറിയിറങ്ങിയിരുന്ന നാളുകൾ. ഇപ്പോൾ എനിക്ക് 32 വയസ്സ്. എന്റെ മൂത്ത് മോന് 8 വയസ്സ്. എന്റെ അമ്മയുടെയും എന്റെയും ജീവിതം ഒന്നു പോലെ കറങ്ങി വന്നുവല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നു. എന്റെ രണ്ടാമത്തെ മോന് രണ്ടര വയസ്സേയുള്ളൂ. റഹീമേട്ടനും വല്ലാതെ ഭയന്നു. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ മക്കളെ നോക്കിയിരുന്നത് എന്റെ അച്ഛനാണ്. അച്ഛന് ഒരു കാൽ ഇല്ല. മൂന്നു വർഷം മുമ്പ് ഒരു അപകടത്തിൽ നഷ്ടപ്പെട്ടു. ആ വിഷമതകൾ മാറ്റി വച്ച് എന്റെ കാര്യങ്ങൾ കൂടി ഇപ്പോൾ അച്ഛനാണ് നോക്കുക. കുളിച്ചിട്ടു വരുമ്പോൾ മുടിയൊക്കെ നന്നായിട്ടു തോർത്തിത്തരും...’’.–

amrutha-rahim-3

പറഞ്ഞവസാനിപ്പിക്കുമ്പോൾ അമൃതയുടെ ചിരി കൂടുതല്‍ തെളിഞ്ഞു. ജീവിതത്തിലേക്ക് കൂടുതൽ പ്രകാശം നിറഞ്ഞതിന്റെ സന്തോഷത്തിൽ അവരുടെ മുഖം കൂടുതൽ പ്രസന്നമായി...

എന്താണ് മെനിഞ്ചൈറ്റിസ് ?

തലച്ചോറിനെയും നട്ടെല്ലിനെയും സംരക്ഷിക്കുന്ന മൂന്ന് പാളികളുള്ള ആവരണമാണ് മെനിഞ്ചസ്. ഈ ആവരണത്തിന് വരുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, അര്‍ബുദം, തലയ്ക്ക് പരുക്ക് എന്നിങ്ങനെ പല കാരണങ്ങള്‍ മെനിഞ്ചൈറ്റിസിലേക്ക് നയിക്കാം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മെനിഞ്ചൈറ്റിസ് ഉണ്ടാകാം.

ബാക്ടീരിയ ബാധ മൂലമുള്ള മെനിഞ്ചൈറ്റിസ് ആണ് ഏറ്റവും മാരകമായതും സര്‍വസാധാരണമായിട്ടുള്ളതും. ഇത് ബാധിക്കപ്പെടുന്ന 10ല്‍ ഒരാളെന്ന കണക്കില്‍ മരണപ്പെടുന്നു. ബാധിക്കപ്പെടുന്ന അഞ്ചിലൊരാള്‍ക്ക് ജീവിതകാലം മുഴുവന്‍ നീളുന്ന വൈകല്യം സംഭവിക്കാനും സാധ്യതയുണ്ട്. വൈറസ് മൂലമുള്ള മെനിഞ്ചൈറ്റിസും ഗൗരവമാര്‍ന്നതാണെങ്കിലും ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസിന്റെ അത്ര കടുത്തതല്ല ഇവ. ആരോഗ്യകരമായ പ്രതിരോധ സംവിധാനമുള്ളവര്‍ക്ക് ഇതിനെ മറികടക്കാന്‍ സാധിക്കും.