മന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറി വി.എൻ.സജീവനെതിരെ ആരോപണവുമായി അനുപമ എസ്.ചന്ദ്രൻ. ‘നിങ്ങൾക്കു മുൻഗണന കുഞ്ഞല്ലേ, മറ്റു കാര്യങ്ങളെന്തിനാ അന്വേഷിക്കുന്നത്, ഇങ്ങനെ പോയാൽ സർക്കാർ നിങ്ങൾക്കെതിരാകും. ആ ബുദ്ധിമുട്ടുണ്ടാക്കരുത്’ എന്നു സജീവൻ താക്കീത് നൽകിയതായി അനുപമയും അജിത് കുമാറും വെളിപ്പെടുത്തി. മന്ത്രിയുടെ മുൻപിൽ വച്ചായിരുന്നു സംഭാഷണം.
ശിശുക്ഷേമ സമിതിക്കു മുൻപിൽ സമരം തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപു മന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയപ്പോഴായിരുന്നു പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ. കുഞ്ഞിന്റെ അവകാശമുന്നയിച്ചു തങ്ങൾ പരാതി നൽകിയിട്ടും അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ നടപടി വേണമെന്നു കൂടിക്കാഴ്ചയിൽ മന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നു പറഞ്ഞപ്പോഴായിരുന്നു പ്രൈവറ്റ് സെക്രട്ടറി ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചതെന്ന് അനുപമയും അജിത്തും പറഞ്ഞു.