മണിക്കൂറുകൾക്കു മുൻപു വരെ വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആലപ്പുഴയിൽ അപകടത്തിൽ മരിച്ചുവെന്ന വാർത്ത കേട്ടാണ് ആലത്തൂർ ഗ്രാമം ഞെട്ടിയുണർന്നത്. ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ മരിച്ച മനു, ഷിജിൻദാസ്, പ്രസാദ് എന്നിവരുടെ വീടുകൾ ആനാവൂർ ആലത്തൂർ ഗ്രാമത്തിലെ അരക്കിലോമീറ്റർ ചുറ്റളവിലാണ്. മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ നാട്ടുകാരും വീർപ്പുമുട്ടി. അവരുടെ കുടുംബങ്ങളുടെ അതിജീവനത്തിന്റെ പ്രതീക്ഷയായിരുന്നു മൂവരും.
ഇന്നലെ വൈകിട്ട് 5.45 ന് നെയ്യാറ്റിൻകര ഫയർ സ്റ്റേഷനു മുന്നിൽ നിന്ന് ഏറ്റുവാങ്ങിയ 3 മൃതദേഹങ്ങളും വിലാപയാത്രയായി പെരുങ്കടവിള പഞ്ചായത്ത് ഓഫിസിൽ എത്തിച്ചു. മനുവിന്റെയും ഷിജിൻദാസിന്റെയും ശരീരങ്ങൾ അവിടെ നിന്ന് സിഎസ്ഐ കാനക്കോട് സഭയിൽ എത്തിച്ചു പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി. തുടർന്ന് ഏഴരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രസാദിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ജോലി സ്ഥലത്തേക്കു മടങ്ങുംവഴി മനുവിന്റെ മരണം
ആനാവൂരിനു സമീപം ആലത്തൂർ കാപ്പുകാട്ടുകുളത്തിൻകരയിൽ മോഹനന്റെയും അനിതയുടെയും മകൻ മനു മോൻ (24) എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത് ഏതാനും മാസം മുൻപാണ്. ഇടുക്കി ഗവ.നഴ്സിങ് കോളജിലെ വിദ്യാർഥിനിയായ സഹോദരി നീനുവിന് പനിയായതിനാൽ വീട്ടിലെത്തിക്കാനാണ് ശനിയാഴ്ച വൈകിട്ട് നാട്ടിലെത്തിയത്. ഞായറാഴ്ച തിരികെ ജോലി സ്ഥലത്തേക്കു മടങ്ങും വഴിയാണ് സുഹൃത്തുക്കളെ കണ്ടുമുട്ടിയത്. മനുവിനെ എറണാകുളത്തു കൊണ്ടുവിടാനാണ് സുഹൃത്തുക്കളെല്ലാം കൂടി പുറപ്പെട്ടത്.
വീടെന്ന സ്വപ്നം ബാക്കിയാക്കി ഷിജിൻ
കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛനമ്മമാർ ഉപേക്ഷിച്ചു പോയ ആലത്തൂർ മച്ചകുന്നുമേലെ പുത്തൻവീട്ടിൽ വൈ.ഷിജിൻദാസിനെയും സഹോദരി ഷിജിതയെയും വളർത്തിയത് അമ്മ ഷീജയുടെ മാതാവ് സ്വർണമ്മയാണ്. ഷീറ്റ് മേഞ്ഞ ചെറിയൊരു വീട്ടിലാണ് താമസം. സഹോദരിയുടെ വിവാഹം കഴിഞ്ഞ ശേഷം ഷിജിന്റെ ഏറ്റവും വലിയ മോഹം അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കുക എന്നതായിരുന്നു. വിഎസ്‍എസ്‍സി കന്റീനിലെ ജോലിയായിരുന്നു വരുമാനം. പെരുങ്കടവിള പഞ്ചായത്തിന്റെ സഹായത്തോടെ ഒരു വീട് ലഭിച്ചു. അതിന്റെ കോൺക്രീറ്റ് കഴിഞ്ഞു. പണികൾ തീർത്ത് പുതിയ വീട്ടിൽ താമസം ആരംഭിക്കാൻ കാത്തിരിക്കുന്നതിനിടയിലാണ് വിധി അപകടത്തിന്റെ രൂപത്തിൽ ഷിജിനെയും തട്ടിപ്പറന്നകന്നത്. പുതുതായി നിർമിക്കുന്ന വീടിനു സമീപത്തു തന്നെയാണ് ഷിജിനു കുഴിമാടം ഒരുക്കിയത്.

നൊമ്പരക്കാഴ്ചയായി മോഹനനും യേശുദാസും
അമ്പലപ്പുഴ∙ കാക്കാഴം ദുരന്തത്തിൽ മരിച്ച മനുവിന്റെയും ഷിജിൻ ദാസിന്റെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ രക്ഷിതാക്കൾ എത്തിയത് കണ്ടുനിന്നവരെ കണ്ണീരിലാക്കി. മനുവിന്റെ പിതാവ് മോഹനനും ഷിജിന്റെ പിതാവ് യേശുദാസും കൂലിപ്പണിക്കാരാണ്. എറണാകുളത്തേക്കുള്ള യാത്രയ്ക്ക് മനു കയ്യിൽ കരുതിയ ബാഗ് പൊലീസിന്റെ കയ്യിൽ നിന്നു വാങ്ങിയപ്പോൾ അതു ചേർത്തുപിടിച്ച് മോഹനൻ പൊട്ടിക്കരഞ്ഞു. മകനെ ആംബുലൻസിൽ കിടത്തിയപ്പോൾ അടുത്തിരുന്ന യേശുദാസും വിങ്ങിപ്പൊട്ടി.